ചെന്നൈ സൂപ്പർ കിങ്സ് വിട്ട ശേഷം ആർ അശ്വിൻ ഐപിഎല്ലിൽ (IPL) അത്രത്തോളം തൃപ്തനല്ലായിരുന്നു. ചെന്നൈയ്ക്കൊപ്പം (Chennai Super Kings) അത്രത്തോളം മാനസികമായി ഇഴുകിച്ചേർന്ന അശ്വിന് (R Ashwin) പുതിയ താവളങ്ങൾ അത്രത്തോളം പഥ്യമായില്ലെന്ന് പറയുന്നതാകും ശരി. അദ്ദേഹം ചേരാൻ ഇഷ്ടപ്പെട്ടിരുന്ന ടീമുകളിലൊന്ന് രാജസ്ഥാൻ റോയൽസ് ആയിരുന്നു. ഇപ്പോഴിതാ അശ്വിന്‍റെ സ്വപ്നം യാഥാർത്ഥ്യമായിരിക്കുന്നു. ഒപ്പം ഇംഗ്ലീഷ് താരം ജോസ് ബട്ട്ലറും കൂടി ചേരുമ്പോൾ ഇത്തവണ രാജസ്ഥാൻ നിര ശക്തരാണ്.
അശ്വിനെ ടീമിൽ ഉറപ്പാക്കാൻ രാജസ്ഥാൻ അഞ്ചു കോടി രൂപയാണ് താരലേലത്തിൽ മുടക്കിയത്. ആദ്യ ഐപിഎൽ ജേതാക്കളായ രാജസ്ഥാൻ റോയൽസ് കഴിഞ്ഞ വർഷം ഒപ്പമുണ്ടായിരുന്ന ഇംഗ്ലീഷ് താരം ബട്ട്‌ലറെയും മലയാളി താരം സഞ്ജു സാംസണെയും യശസ്വി ജയ്‌സ്വാളിനെയും നിലനിർത്തിയിരുന്നു.
അശ്വിനും ബട്ട്‌ലറും തമ്മിൽ ശത്രുതയുണ്ടോ?
അശ്വിനും ബട്ട്ലറും ഒരുമിക്കുമ്പോൾ ഇവർ തമ്മിലുള്ള പഴയൊരു പിണക്കത്തിന് മഞ്ഞുരുകുമെന്ന ഒരു യാഥാർഥ്യം കൂടിയുണ്ട്. ഐപിഎൽ 2019 സമയത്ത്, ആർആറും കിംഗ്‌സ് ഇലവൻ പഞ്ചാബും (ഇപ്പോൾ പഞ്ചാബ് കിംഗ്‌സ്) തമ്മിലുള്ള മത്സരത്തിനിടെ, നോൺ-സ്ട്രൈക്കറുടെ അവസാനത്തിൽ ബോൾ ചെയ്യുന്നതിന് മുമ്പായി ക്രീസിൽനിന്ന് ഇറങ്ങിയ ബട്ട്‌ലറെ അശ്വിൻ റൺ ഔട്ട് ചെയ്തു.
185 റൺസ് പിന്തുടരുമ്പോൾ 108/2 എന്ന നിലയിൽ രാജസ്ഥാൻ ശക്തമായ നിലയിൽ നിൽക്കുമ്പോഴായിരുന്നു ഇത്. ബട്ട്‌ലർ 69 റൺസുമായി ബാറ്റ് ചെയ്യുമ്പോഴാണ് ഉണ്ടായ വിവാദ റണ്ണൗട്ട് ടീമിന്‍റെ തകർച്ചയ്ക്ക് കാരണമായി. ഒടുവിൽ അവർ 170/9 എന്ന നിലയിൽ ഫിനിഷ് ചെയ്യുകയും കിങ്സ് ഇലവൻ മത്സരം 14 റൺസിന് വിജയിക്കുകയും ചെയ്തു.
ബട്ട്ലറെ അശ്വിൻ റണ്ണൌട്ടാക്കിയ രീതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങൾ വന്നു. 'കളിയുടെ സ്പിരിറ്റിന്' എതിരായി പ്രവർത്തിച്ചതിന് കുറച്ച് പേർ അശ്വിനെ വിമർശിച്ചു, മറ്റുള്ളവർ പുറത്താക്കൽ തികച്ചും നിയമപരമാണെന്ന് ചൂണ്ടിക്കാട്ടി. എന്നാൽ ബട്ട്‌ലർക്ക് അത് ഒട്ടും ഇഷ്ടപ്പെട്ടില്ല. “ആ സമയത്ത്, ഞാൻ അതിൽ ശരിക്കും നിരാശനായിരുന്നു. എനിക്ക് ആ ശൈലി ഇഷ്ടപ്പെട്ടില്ല," ബട്ട്‌ലർ പിന്നീട് പറഞ്ഞു.
“കൂടുതൽ നിരാശാജനകമായ കാര്യം, അടുത്ത രണ്ട് കളികളിലും ഈ സംഭവം തന്നെ മാനസികമായി തളർത്തി. കളിയിൽനിന്ന് ശ്രദ്ധ തിരിയുന്നുവെന്ന് മനസിലായി. പിന്നീട് അത് മറക്കുകയും പൂർണമായും ക്രിക്കറ്റിൽ ശ്രദ്ധ പതിപ്പിക്കുകയും ചെയ്തു,” അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read-
IPL Auction 2022 Live: ഐപിഎൽ ലേലം തുടങ്ങി; ശിഖർ ധവാനെ 8.25 കോടിക്ക് സ്വന്തമാക്കി പഞ്ചാബ്; അശ്വിൻ രാജസ്ഥാന്
എന്നാൽ ഈ സംഭവത്തിന് ഇപ്പോൾ പ്രസക്തിയില്ലെന്നാണ് അശ്വിൻ പറയുന്നത്.. “ചിലപ്പോൾ [എനിക്ക് തോന്നുന്നു] ആ ഗെയിമിൽ ഞാൻ അദ്ദേഹത്തോട് ചെയ്തത് സ്വഭാവഹത്യയുടെ കാര്യത്തിൽ ആനുപാതികമല്ല,” ഒരു വർഷത്തിന് ശേഷം അശ്വിൻ പറഞ്ഞു. “സത്യം പറയണമെങ്കിൽ അത് തികച്ചും വിഡ്ഢിത്തമാണ്. എന്റെ കരിയറിൽ ഇത്തരത്തിൽ ഒരു മോശം കാര്യം ഞാൻ ചെയ്തിട്ടില്ല. നിയമങ്ങൾ എന്തായിരിക്കണമെന്നതാണ് ഞാൻ നോക്കിയത് ”- അശ്വിൻ പറഞ്ഞു.
അതേസമയം അശ്വിനെയും ബട്ട്ലറെയും ഒരുമിച്ച് ടീമിൽ എത്തിക്കാനായത് നേട്ടമാണെന്നാണ് രാജസ്ഥാൻ റോയൽസ് ടീം മാനേജ്മെന്‍റ് കരുതുന്നത്. ഇത്തവണ ഐപിഎല്ലിൽ കൂടുതൽ മുന്നോട്ടുപോകാൻ ഇത് സഹായിക്കുമെന്നും, ടീം മാനേജ്മെന്‍റ് പറയുന്നു. സഞ്ജു വി സാംസണും യുവതാരം യശ്വസി ജയ്സാളും ചേരുമ്പോൾ രാജസ്ഥാൻ ബാറ്റിങ് നിര ഇത്തവണ എതിരാളികൾക്ക് കടുത്ത വെല്ലുവിളി ഉയർത്തും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.