IPL 2021 | 'പവര്‍ ലോഡ് പൊള്ളാര്‍ഡ്'! 'എല്‍ ക്ലാസിക്കോയില്‍' മുംബൈയുടെ രക്ഷകനായി പൊള്ളാര്‍ഡ് (34 പന്തില്‍ 87*), ചെന്നൈക്കെതിരെ നാല് വിക്കറ്റ് ജയം
- Published by:Jayesh Krishnan
- news18-malayalam
Last Updated:
കീറോണ്‍ പൊള്ളാര്‍ഡിന്റെ വെടിക്കെട്ട് പ്രകടനമാണ് മുംബൈക്ക് മാസ്മരിക ജയം സമ്മാനിച്ചത്. 34 പന്തില്‍ നിന്ന് പുറത്താകാതെ എട്ട് സിക്‌സറും ആറ് ബൗണ്ടറികളും അടക്കം 87 റണ്‍സാണ് പൊള്ളാര്‍ഡ് അടിച്ചു കൂട്ടിയത്.
എന്തുകൊണ്ടാണ് മുംബൈ- ചെന്നൈ മത്സരത്തെ 'എല്‍ ക്ലാസിക്കോ' എന്ന് വിളിക്കുന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു ഈ മത്സരം. ആവേശം അവസാന ബോള്‍ വരെ എത്തിയ മത്സരത്തില്‍ ചെന്നൈ ഉയര്‍ത്തിയ 219 റണ്‍സ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ മറി കടക്കുകയായിരുന്നു. കീറോണ്‍ പൊള്ളാര്‍ഡിന്റെ വെടിക്കെട്ട് പ്രകടനമാണ് മുംബൈക്ക് മാസ്മരിക ജയം സമ്മാനിച്ചത്. 34 പന്തില്‍ നിന്ന് പുറത്താകാതെ എട്ട് സിക്‌സറും ആറ് ബൗണ്ടറികളും അടക്കം 87 റണ്‍സാണ് പൊള്ളാര്‍ഡ് അടിച്ചു കൂട്ടിയത്.
മറുപടി ബാറ്റിങ്ങില്‍ ഗംഭീര തുടക്കമാണ് നായകന്‍ രോഹിത് ശര്‍മയും, ഡീ കോക്കും ചേര്‍ന്ന് മുംബൈക്ക് നല്‍കിയത്. പവര്‍പ്ലേയില്‍ വിക്കാറ്റൊന്നും നഷ്ടപ്പെടുത്താതെ 58 റണ്‍സ് ഇരുവരും അടിച്ച് കൂട്ടിയിരുന്നു. സ്‌കോര്‍ 78ല്‍ നില്‍ക്കുമ്പോള്‍ രോഹിത്തിനെ ഋതുരാജിന്റെ കൈകളില്‍ എത്തിച്ച് ഷര്‍ദുല്‍ താക്കൂര്‍ ഈ കൂട്ടുകെട്ട് തകര്‍ത്തു. പകരമെത്തിയ സൂര്യകുമാറിനെ അടുത്ത ഓവറില്‍ തന്നെ രവീന്ദ്ര ജഡേജ മടക്കി. അടുത്ത ഓവറില്‍ മൊയീന്‍ അലി ഡീ കോക്കിനെ വീഴ്ത്തിക്കൊണ്ട് മുംബൈയെ പ്രതിസന്ധിയിലാക്കി.
ശേഷം ക്രീസിലൊരുമിച്ച ക്രൂണല്‍ പാണ്ട്യയും പൊള്ളാര്‍ഡും ടീമിന്റെ സ്‌കോറിങ് വേഗത്തിലാക്കി. പൊള്ളാര്‍ഡ് ചെന്നൈ ബോളര്‍മാരെ ശെരിക്കും കടന്നാക്രമിക്കുകയായിരുന്നു. സ്‌കോര്‍ 170ല്‍ നില്‍ക്കുമ്പോള്‍ ക്രൂണല്‍ പാണ്ട്യയും മടങ്ങി. പിന്നീടെത്തിയ ഹാര്‍ദിക്ക് ഏഴ് ബോളില്‍ നിന്നും 16 റണ്‍സെടുത്ത് മടങ്ങി. ലുങ്കി എങ്കിടി എറിഞ്ഞ അവസാന ഓവറില്‍ 17 റണ്‍സാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഒരു സിക്‌സറും, രണ്ട് ബൗണ്ടറികളും, ഒരു ഡബിളും നേടിക്കൊണ്ട് പൊള്ളാര്‍ഡ് മുംബൈയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ചെന്നൈക്ക് വേണ്ടി സാം കറന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
advertisement
നേരത്തെ ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ തീരുമാനം ശെരി വെക്കുന്ന തരത്തിലുള്ള പ്രകടനം കാഴ്ച വെക്കാന്‍ മുംബൈ ബോളര്‍മാര്‍ക്ക് കഴിഞ്ഞിരുന്നില്ല. അവസാന ഓവറുകളിലെ അമ്പാട്ടി റായുടുവിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് ചെന്നൈക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 27 പന്തില്‍ നിന്നും പുറത്താകാതെ ഏഴ് സിക്‌സറുകളും നാല് ബൗണ്ടറികളുമടക്കം 72 റണ്‍സാണ് താരം നേടിയത്.
സ്‌കോര്‍ബോര്‍ഡില്‍ നാലു റണ്‍സ് ആകുമ്പോഴേക്കും ഓപ്പണര്‍ ഋതുരാജ് ഗെയ്ക്വാടിനെ നഷ്ടമായെങ്കിലും പകരമെത്തിയ മൊയീന്‍ അലി, ഡൂ പ്ലെസിയോടൊപ്പം രണ്ടാം വിക്കറ്റില്‍ 108 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ടാണ് ടീമിന് സമ്മാനിച്ചത്. 11ആം ഓവറിലൂടെ ബുമ്ര മൊയീന്‍ അലിയെ ഡീ കോക്കിന്റെ കൈകളില്‍ എത്തിച്ചുകൊണ്ട് ആ കൂട്ടുകെട്ട് തകര്‍ക്കുമ്പോള്‍ അഞ്ചു വീതം സിക്‌സറുകളും ബൗണ്ടറികളും അടക്കം 58 റണ്‍സ് അലി പോക്കറ്റിലാക്കിയിരുന്നു. തൊട്ടടുത്ത ഓവറില്‍ ഡൂ പ്ലെസിയെയും, റെയ്‌നയെയും തുടര്‍ച്ചയായ പന്തുകളില്‍ പൊള്ളാര്‍ഡ് കൂടാരം കയറ്റി. 28 പന്തില്‍ നിന്നും 50 റണ്‍സ് നേടിയാണ് ഡൂ പ്ലെസി മടങ്ങിയത്.
Location :
First Published :
May 01, 2021 11:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | 'പവര്‍ ലോഡ് പൊള്ളാര്‍ഡ്'! 'എല്‍ ക്ലാസിക്കോയില്‍' മുംബൈയുടെ രക്ഷകനായി പൊള്ളാര്‍ഡ് (34 പന്തില്‍ 87*), ചെന്നൈക്കെതിരെ നാല് വിക്കറ്റ് ജയം



