IPL 2021 | കൊല്‍ക്കത്തക്കെതിരെ പഞ്ചാബിന് ബാറ്റിംഗ് തകര്‍ച്ച; കൊല്‍ക്കത്തയ്ക്ക് 124 റണ്‍സ് വിജയലക്ഷ്യം; പ്രസീദ് കൃഷ്ണക്ക് മൂന്നു വിക്കറ്റ്
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ബാറ്റ്‌സ്മാന്‍മാര്‍ താളം കണ്ടെത്താന്‍ ബുദ്ധിമുട്ടിയ പിച്ചില്‍ ബൗളര്‍മാര്‍ നേട്ടം കൊയ്തു. ചെന്നൈയിലെ പിച്ചിന് സമാനമായി സ്ലോ വിക്കറ്റായിരുന്നു ഇവിടുത്തെയും
കഴിഞ്ഞ മത്സരത്തില്‍ മുംബൈക്കെതിരെ നേടിയ മികച്ച വിജയവുമായി കൊല്‍ക്കത്തയ്‌ക്കെതിരെ ഇറങ്ങിയ പഞ്ചാബിന് നിറം മങ്ങിയ പ്രകടനം. കൊല്‍ക്കത്തയുടെ ബൗളിംഗ് മികവിന് മുന്നില്‍ അവരുടെ ബാറ്റിംഗ് നിര തകര്‍ന്നടിയുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. യുവതാരം പ്രസീദ് കൃഷ്ണ മൂന്ന് വിക്കറ്റ് സ്വന്തമാക്കി.
ചെന്നൈയില്‍ അഹമദാബാദിലേക്ക് വേദി മാറിയതൊഴിച്ചാല്‍ വലിയ മാറ്റങ്ങളൊന്നും ഈ മത്സരത്തിലും പ്രകടമായില്ല. ബാറ്റ്‌സ്മാന്‍മാര്‍ താളം കണ്ടെത്താന്‍ ബുദ്ധിമുട്ടിയ പിച്ചില്‍ ബൗളര്‍മാര്‍ നേട്ടം കൊയ്തു. ചെന്നൈയിലെ പിച്ചിന് സമാനമായി സ്ലോ വിക്കറ്റായിരുന്നു ഇവിടുത്തെയും. പന്ത് പിച്ചില്‍ നിന്നും ബാറ്റ്‌സ്മാന്റെ അടുത്തെത്താന്‍ നന്നേ സമയം എടുക്കുന്നുണ്ടായിരുന്നു. കളി പുരോഗമിക്കുന്തോറും ചെറിയ വ്യത്യാസങ്ങള്‍ പ്രകടമായി വന്നെങ്കിലും റണ്‍സ് നേടാന്‍ അല്പം ബുദ്ധിമുട്ട് ഉള്ള പിച്ചായിരുന്നു എന്നുള്ളത് പഞ്ചാബ് ബാറ്റ്‌സ്മാന്‍മാരുടെ കാര്യം കഷ്ടത്തിലാക്കി.
ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് പതിഞ്ഞ തുടക്കമാണ് ലഭിച്ചത്. ശ്രദ്ധയോടെ കളിച്ച ക്യാപ്റ്റന്‍ കെ എല്‍ രാഹുലും മയാങ്ക് അഗര്‍വാളും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 36 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. പവര്‍പ്ലേ ഓവറുകളില്‍ പഞ്ചാബിന് ആകെ നേടാനായത് 37 റണ്‍സാണ് രാഹുലിന്റെ വിക്കറ്റ് അവര്‍ക്ക് നഷ്ടമാവുകയും ചെയ്തു. കമ്മിന്‍സിനായിരുന്നു രാഹുലിന്റെ വിക്കറ്റ്. 20 പന്തില്‍ 19 റണ്‍സ് നേടിയാണ് താരം പുറത്തായത്.
advertisement
രാഹുലിന് പിന്നാലെ വന്ന ക്രിസ് ഗെയ്‌ലിന് നിലയുറപ്പിക്കാന്‍ കഴിഞ്ഞില്ല. നേരിട്ട ആദ്യ പന്തില്‍ തന്നെ താരം പുറത്ത്. ശിവം മാവിക്കായിരുന്നു വിക്കറ്റ്. കീപ്പര്‍ ദിനേഷ് കാര്‍ത്തിക്കിന് ക്യാച്ച്. ഇതോടെ രണ്ട് വിക്കറ്റിന് 38 റണ്‍സ് എന്ന നിലയിലായി പഞ്ചാബ്. പിന്നീട് ക്രീസില്‍ മയാങ്കിന് കൂട്ടായി വന്ന ദീപക് ഹുഡക്കും അധിക നേരം തുടരാനായില്ല. പിന്നീട് ക്രീസില്‍ വന്നത് സീസണില്‍ ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന വിന്‍ഡീസ് താരം നിക്കോളാസ് പൂറാന്‍ ആയിരുന്നു. കളിച്ച മത്സരങ്ങളില്‍ ഡക്കുകളുടെ പൂരം തീര്‍ത്ത താരത്തിന് തന്റെ ടീമിനായി തിളങ്ങാന്‍ പറ്റിയ അവസരമായിരുന്നു.
advertisement
നാലാം വിക്കറ്റില്‍ മയാങ്കും പൂറാനും കൂടി ചേര്‍ന്ന് പഞ്ചാബ് ഇന്നിംഗ്‌സ് പതിയെ മുന്നോട്ട് നയിച്ചെങ്കിലും സ്‌കോര്‍ 62ല്‍ നില്‍ക്കെ സുനില്‍ നരെയ്‌ന്റെ പന്തില്‍ വമ്പനടിക്ക് ശ്രമിച്ച മയാങ്ക് അഗര്‍വാള്‍ രാഹുല്‍ ത്രിപാഠിക്ക് ക്യാച്ച് നല്‍കി മടങ്ങി. 34 പന്തുകളില്‍ 31 റണ്‍സാണ് താരം നേടിയത്. നിക്കോളാസ് പൂറാന്‍ ബാറ്റിംഗ് തുടര്‍ന്നെങ്കിലും അധികം ആയൂസ്സുണ്ടായില്ല. 19 പന്തില്‍ 19 റണ്‍സ് നേടിയ താരം വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ ബോള്‍ഡായി മടങ്ങി.
പിന്നീട് വന്നവരോക്കെയും പെട്ടെന്ന് പെട്ടെന്ന് മടങ്ങി. പിന്നീട് അവസാന ഓവറുകളില്‍ വാലറ്റത്തെ കൂട്ടുപിടിച്ച് ഇംഗ്ലണ്ട് താരം ക്രിസ് ജോര്‍ദാന്‍ നടത്തിയ പ്രകടനത്തിലാണ് പഞ്ചാബ് സ്‌കോര്‍ നൂറ് കടന്നത്. 18 പന്തുകളില്‍ നിന്ന് 30 റണ്‍സ് നേടിയ താരം അവസാന ഓവറില്‍ പ്രസീദ് കൃഷ്ണയുടെ പന്തില്‍ ബോള്‍ഡ് ആവുകയായിരുന്നു. ഓവറിലെ ആദ്യ പന്തും മൂന്നാം പന്തും സിക്‌സിന് പറത്തിയ താരം അടുത്ത സിക്‌സ് നേടാനുള്ള ശ്രമത്തിനിടെയാണ് പുറത്തായത്.
advertisement
കൊല്‍ക്കത്തക്കായി ബൗളിംഗില്‍ പ്രസീദ് കൃഷ്ണ മൂന്ന് വിക്കറ്റും നരെയ്ന്‍, കമ്മിന്‍സ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. പഞ്ചാബ് ബാറ്റ്‌സ്മാന്‍മാരുടെ സ്ഥിരതയില്ലായ്മ ഒന്ന് കൂടി വെളിവാകുന്നതായി ഇന്നത്തെ അവരുടെ പ്രകടനം.
Location :
First Published :
April 26, 2021 9:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | കൊല്‍ക്കത്തക്കെതിരെ പഞ്ചാബിന് ബാറ്റിംഗ് തകര്‍ച്ച; കൊല്‍ക്കത്തയ്ക്ക് 124 റണ്‍സ് വിജയലക്ഷ്യം; പ്രസീദ് കൃഷ്ണക്ക് മൂന്നു വിക്കറ്റ്



