പാകിസ്ഥാന് ക്രിക്കറ്റ് ടീം ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏകദിന പരമ്പര നേടിയതിന് പിന്നാലെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പാകിസ്താന് താരം ഷാഹിദ് അഫ്രീദി രംഗത്തെത്തിയിരിക്കുന്നു. ഇന്ത്യയില്‍ നടക്കുന്ന ഐ പി എല്ലിനായി പരമ്പരയ്ക്കിടെ താരങ്ങളെ വിട്ടയച്ച ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നടപടിയാണ് അഫ്രീദിയെ ചൊടിപ്പിച്ചത്. അവസാന മത്സരത്തില്‍ 28 റണ്‍സിനാണ് പാകിസ്താന് ജയിച്ചത്.
ഇന്നലെ നടന്ന പാകിസ്താനും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള നിര്‍ണായകമായ ഏകദിന മത്സരത്തില്‍ പാകിസ്ഥാന് വിജയിക്കുകയും ടീം പരമ്പര നേടുകയും ചെയ്തിരുന്നു. പരമ്പരയുടെ വിധി നിര്‍ണയിക്കുന്ന മത്സരമായിരുന്നിട്ടും ദക്ഷിണാഫ്രിക്ക പ്രധാന താരങ്ങള്‍ ഒന്നും ഇല്ലാതെ ആയിരുന്നു ഇറങ്ങിയത്. ക്വിന്റണ്‍ ഡി കോക്ക്, കാഗിസോ റാബാദ, ആന്റിച്ച് നോര്‍ജെ തുടങ്ങിയവര്‍ ഐ പി എല്ലിന് വേണ്ടി രാജ്യത്തിന്റെ ക്യാമ്പ് വിട്ട് ഇന്ത്യയിലേക്ക് തിരിച്ചിരുന്നു. ഇവരുടെ അഭാവം മത്സരഫത്തില് നിര്‍ണായകമാവുകയും ചെയ്തു.
പ്രധാന താരങ്ങളെ ഐ പി എല്ലിനായി ക്യാമ്പ് വിടാന്‍ അനുവദിച്ചത് വളരെ മോശം തീരുമാനം ആയെന്ന് മുന്‍ പാകിസ്ഥാന് താരം ഷാഹിദ് അഫ്രീദി തുറന്നടിച്ചു. രാജ്യത്തിനാകണം എന്നും പ്രാധാന്യം നല്‍കേണ്ടതെന്നും അല്ലാതെ മറ്റു ക്ലബ് മത്സരങ്ങള്‍ക്ക് ആകരുതെന്നും അഫ്രീദി പറഞ്ഞു. അതേസമയം ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പര നേടുന്നതില്‍ നിര്‍ണായകമായ ഫഖര്‍ സമാന്, ബാബര്‍ അസം എന്നിവരെ അഫ്രീദി പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. 'ഒരു പരമ്പരയുടെ മധ്യത്തില്‍ വച്ച് ഐ പി എല്ലിനായി യാത്ര ചെയ്യാന്‍ താരങ്ങളെ ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക അനുവദിച്ചത് അമ്പരപ്പിച്ചു. രാജ്യാന്തര ക്രിക്കറ്റിനെ ടി20 ലീഗുകള്‍ സ്വാധീനിക്കുന്നത് നിരാശയുണ്ടാക്കുന്നു. ഇക്കാര്യത്തില്‍ ചില പുനപരിശോധനകള്‍ ഉണ്ടാവണം'- അഫ്രീദി ട്വിറ്ററില്‍ കുറിച്ചു.
പരമ്പരയിലുടനീളം ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരു ടീമുകളും കാഴ്ച വെച്ചത്. 2-1 നാണ് പാകിസ്താന് പരമ്പര നേടിയത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയുടെ ആദ്യ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 274 റണ്‍സ് പിന്തുടര്‍ന്ന പാകിസ്താന് അവസാന പന്തിലായിരുന്നു ജയിച്ചത്. രണ്ടാമത്തെ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 341 എന്ന കൂറ്റന്‍ സ്കോറിനരികെയും പാകിസ്താന് എത്തിയിരുന്നു. അതുകൊണ്ട് തന്നെ ഇന്നലത്തെ മത്സരം ഇരു ടീമിനും അത്രയേറെ നിര്‍ണായകമായിരുന്നു. വെറും 17 റണ്‍സിനായിരുന്നു പാകിസ്താന്റെ തോല്‍വി. പാകിസ്താന് തുടര്‍ച്ചയായി ദക്ഷിണാഫ്രിക്കയില്‍ നേടുന്ന രണ്ടാമത്തെ ഏകദിന പരമ്പരയാണിത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.