ശബരിമല തല്ലിയൊതുക്കലിന് വ്യാജചിത്രം തെളിവാക്കി ബി.ജെ.പി പ്രചരണം
- Published by:Rajesh V
Last Updated:
ശബരിമലയിൽ അയ്യപ്പഭക്തരെ പൊലീസ് തല്ലിയൊതുക്കുന്നുവെന്ന് പ്രചരിപ്പിക്കാൻ ചിത്രീകരിച്ച വ്യാജ ഫോട്ടോ ഉപയോഗിച്ച് ദേശീയതലത്തിൽ ബിജെപി പ്രചരണം കൊഴുപ്പിക്കുന്നു. ഫോട്ടോഷൂട്ടിൽ അയ്യപ്പഭക്തനായി അഭിനയിച്ച രാജേഷ്‌കുറുപ്പ് നേരത്തെ അറസ്റ്റിലായിരുന്നു. വ്യാജചിത്രമെന്ന് ഒറ്റനോട്ടത്തിൽ മനസിലാകുന്ന ചിത്രം ഉപയോഗിച്ചാണ് ബിജെപി വക്താവ് തജീന്ദർ പാൽ സിങ് ബഗ്ഗ പങ്കെടുത്ത ഔദ്യോഗിക പരിപാടിയിലെ പ്രചരണം.
ഈ ചിത്രം ഉപയോഗിച്ച് സേവ് ശബരിമല എന്ന പേരിൽ സ്റ്റിക്കറും പരിപാടിയിൽ പുറത്തിറക്കി. വാഹനങ്ങളിൽ ഒട്ടിക്കുന്നതിനുള്ള ഒരു ലക്ഷം സ്റ്റിക്കറുകളാണ് പുറത്തിറക്കിയതെന്ന് തജീന്ദർ പാൽ സിങ് ബഗ്ഗയുടെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. ഇപ്പോൾ ബിജെപിയോടൊപ്പമുള്ള ഡൽഹി എംഎൽഎ കപിൽ മിശ്രയും നേരത്തേ ഇതേ ചിത്രം ട്വീറ്റ് ചെയ്‌തിരുന്നു.

advertisement
വ്യാജചിത്രം പ്രചരിപ്പിച്ചതിന് ആലപ്പുഴ ജില്ലയിലെകുളഞ്ഞിക്കാരാഴ്മ ചെമ്പകപ്പള്ളി ശ്രീകല്യാണിയിൽ രാജേഷ് ആർ.കുറുപ്പിനെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ഡി.വൈ.എഫ്.ഐ ചെന്നിത്തല മേഖലാ സെക്രട്ടറി എസ്.ശരത്ബാബു ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.
അയ്യപ്പ വിഗ്രഹവും ഇരുമുടിക്കെട്ടുമായി നിൽക്കുന്ന ഭക്തന്റെ നെഞ്ചിൽ പൊലീസ് ചവിട്ടുന്നതും, അയാൾ ലാത്തി പിടിച്ചുവയ്ക്കുന്ന ഒരു ഫോട്ടോയും അയ്യപ്പ ഭക്തന്റെ കഴുത്തിൽ അരിവാൾ വയ്‌ക്കുന്ന ചിത്രവുമാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഈ ചിത്രം സോഷ്യൽ മീഡിയയിലും സമൂഹത്തിലും വ്യാപകമായി തെറ്റിദ്ധാരണ പരത്തിയ സാഹചര്യത്തിൽ വിശദീകരണവുമായി പൊലീസ് രംഗത്തെത്തിയിരുന്നു. മധു കൃഷ്ണ എന്ന സുഹൃത്ത് ഒരു ഫോട്ടോ ഷൂട്ടിന്റെ ഭാഗമായി എടുത്ത ചിത്രങ്ങളാണ് ഇവ എന്ന വിശദീകരണത്തോടെയായിരുന്നു ചിത്രം പ്രസിദ്ധീകരിച്ചത്. രാജേഷ് കുറുപ്പ് തന്നെയാണ് ഫോട്ടോ ഷൂട്ടിൽ ശബരിമല തീർത്ഥാടകനായി അഭിനയിച്ചിരിക്കുന്നതും. സംഭവം വിവാദമായതോടെ ഫേസ്ബുക്കിൽ നിന്ന് രാജേഷ് ചിത്രങ്ങൾ പിൻവലിച്ചിരുന്നു.
advertisement
രാജേഷിന്റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുക്കുകയും പിന്നീട് പരിശോധനയ്ക്കായി സൈബർ സെല്ലിന് കൈമാറുകയും ചെയ്തു. കേരള പൊലീസ് ആക്ട്, അപകീർത്തിപ്പെടുത്തൽ, സമുദായ സംഘർഷം സൃഷ്ടിക്കാൻ ശ്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 12, 2018 12:45 PM IST