ആര്യാമ സുന്ദരം ഹാജരാകും; ദേവസ്വം ബോർഡിന് വേണ്ടിയല്ല, എതിരായി
ആര്യാമ സുന്ദരം ഹാജരാകും; ദേവസ്വം ബോർഡിന് വേണ്ടിയല്ല, എതിരായി
Last Updated :
Share this:
ന്യൂഡൽഹി: ശബരിമല സ്ത്രീപ്രവേശന ഹർജികളിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് വേണ്ടി സീനിയർ അഭിഭാഷകൻ ആര്യാമ സുന്ദരം ഹാജർ ആകില്ല. ദേവസ്വം ബോർഡിന് വേണ്ടി ഹാജരാകാനുള്ള ബുദ്ധിമുട്ട് സുന്ദരം ബോർഡിനെ അറിയിച്ചു. ഇതിനിടെ, സ്ത്രീ പ്രവേശന വിധിക്ക് എതിരെ നൽകിയ റിട്ട് ഹർജികളിൽ ഒന്നിൽ ഹർജികർക്ക് വേണ്ടി ആര്യമാ സുന്ദരം ഹാജർ ആയേക്കുമെന്നും അറിയുന്നു. ആര്യാമ സുന്ദരം പിന്മാറിയ സാഹചര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പുതിയ അഭിഭാഷകനെ കണ്ടെത്താനുള്ള ചർച്ചകൾ ആരംഭിച്ചു.
സര്‍ സി.പിയുടെ കൊച്ചുമകനായ ആര്യാമ സുന്ദരം ദേവസ്വം ബോർഡിനു വേണ്ടി സുപ്രീം കോടതിയിലെത്തുമെന്നായിരുന്നു അധികൃതർ നേരത്തെ അറിയിച്ചിരുന്നത്. സി.പിയുടെ കൊച്ചുമകൻ കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വം നൽകുന്ന സർക്കാരിന് കീഴിലുള്ള ദേവസ്വം ബോർഡിനുവേണ്ടി സുപ്രീം കോടതിയിൽ കേസ് വാദിക്കാനെത്തുന്നത് കൗതുകമുണർത്തുകയും ചെയ്തിരുന്നു. ഇതിനിടെയാണ് അദ്ദേഹം പിന്മാറ്റം അറിയിച്ചത്. ബോർഡിന് വേണ്ടി ഹാജരാകുന്നില്ലെന്ന് മാത്രമല്ല, എതിർവാദമുയർത്താൻ തയാറാകുകയും ചെയ്യുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ചെന്നൈയില്‍നിന്നുള്ള ആര്യാമ സുന്ദരം സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനാണ്. സുപ്രീം കോടതിയിൽ ഏറ്റവുമധികം ഫീസ് വാങ്ങുന്ന അഭിഭാഷകരിൽ ഒരാളാണ് ആര്യാമ സുന്ദരം. ഒരു സിറ്റിങ്ങിന് ലക്ഷങ്ങളാണ് അദ്ദേഹം പ്രതിഫലമായി വാങ്ങുന്നത്. ഇന്ത്യയിലെ പ്രമാദമായ നിരവധി കോർപറേറ്റ് കേസുകൾ ഉൾപ്പടെ ഇദ്ദേഹം വാദിച്ചിട്ടുണ്ട്. ബിസിസിഐ മുൻ പ്രസിഡന്‍റ് എൻ ശ്രീനിവാസനുവേണ്ടി ഐ.പി.എൽ കേസുകളിൽ ഹാജരായതും ആര്യാമ സുന്ദരമായിരുന്നു. ഭരണഘടന, മാധ്യമങ്ങൾ എന്നിവ സംബന്ധിച്ച കേസുകൾ വാദിക്കുന്നതിൽ വിദഗ്ധനായാണ് ആര്യാമ സുന്ദരം അറിയപ്പെടുന്നത്. ഒട്ടേറെ പ്രഗൽഭ അഭിഭാഷകർ ഇദ്ദേഹത്തിന്‍റെ കുടുംബത്തിൽനിന്ന് ഉണ്ടായിട്ടുണ്ട്. വക്കീലായി പേരെടുത്തിട്ടുള്ളയാളാണ് സർ സി.പി രാമസ്വാമി അയ്യർ. കൂടാതെ ഇവരുടെ കുടുംബാംഗമായ സി.ആർ പട്ടാഭിരാമൻ 1960ലെ ഇന്ദിരാഗാന്ധി മന്ത്രിസഭയിലെ നിയമമന്ത്രിയായിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.