തിരുവനന്തപുരം: സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിൽ പുതിയ ആരോപണങ്ങളുമായി കോൺഗ്രസ് എം.എൽ.എ വി.ഡി സതീശൻ. ലൈഫ് മിഷന്റെ മറവിൽ നാലര കോടിയുടേതല്ല, ഒമ്പതര കോടിയുടെ കൈക്കൂലി ഇടപാട് നടന്നിട്ടുണ്ടെന്നും സതീശൻ ആരോപിച്ചു. നാലരക്കോടിയുെട കാര്യം മാത്രമെ ഇപ്പോൾ പുറത്തു വന്നുള്ളു. ബെവ്കോ ആപ്പിലും അഴിമതി നടന്നു. ബെവ്കോ ആപ്പിലെ സഖാവിന് ഈ അഞ്ചുകോടിയുമായി ബന്ധമുണ്ടോയെന്നും സതീശൻ ചോദിച്ചു.
20 കോടി രൂപയുടെ പദ്ധതിക്ക് നാലരക്കോടി രൂപ കൈക്കൂലി നൽകിയെന്ന് യൂണിടാക് കമ്പനി മുതലാളി എൻഫോഴ്സ്മെന്റിന് മൊഴി കൊടുത്തിട്ടുണ്ട്. തൊട്ടടുത്ത ദിവസം ധനകാര്യമന്ത്രി പറയുന്നു നാലരക്കോടി കൈക്കൂലി കൊടുത്തത് നനിക്ക് അറിയാമായിരുന്നെന്ന്. ഈ തുക മാത്രമല്ല കൈക്കൂലിയായി പോയിരിക്കുന്നത്. ഇതു മാത്രമല്ല അഞ്ച് കോടി രൂപ കൂടി കൈക്കൂലിയായി പോയിട്ടുണ്ട്. ആ അഞ്ച് കോടി രൂപ എവിടെയാണ്. പത്തുകോടിയിൽ താഴെ മാത്രമാണ് നിർമ്മാണച്ചെലവ്. അന്വേഷിക്കാൻ തയ്യാറാണോ എന്ന് സർക്കാരിനെ വെല്ലുവിളിക്കുന്നു. ഒമ്പതരക്കോടി രൂപയാണ് കൈക്കൂലി കൊടുത്തിരിക്കുന്നത്. 46 ശതമാനം കമ്മീഷൻ ഒരു പ്രോജക്ടിൽ കൈക്കൂലിയായി കൊടുക്കുന്നത് ഇന്ത്യയിലെ തന്നെ റെക്കോഡാണെന്നും സതീശൻ ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം വിമാനത്താവളത്തിന് ക്വാട്ട് ചെയ്യാൻ ഉദ്ദേശിച്ച ടെണ്ടർ തുക സർക്കാർ അദാനി ഗ്രൂപ്പിന് ചോർത്തിക്കൊടുത്തെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിനു വേണ്ടി ഒന്നല്ല, രണ്ട് കൺസൾട്ടൻസിയെ ഏൽപ്പിച്ചു. അദാനിയുമായി മത്സരിക്കുമ്പോൾ അദാനിയിടെ അമ്മായിഅച്ഛനെ തന്നെ ആദ്യത്തെ കൺസൾട്ടൻസി ആക്കണമായിരുന്നോ. ഇവിടെ ശരിക്കും എന്താണ് സംഭവിച്ചത്. എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യമുണ്ട്. അദാനി ഗ്രൂപ്പും നമ്മളും ക്വോട്ട് ചെയ്ത ടെണ്ടർ തുക തമ്മിൽ 19 ശതമാനത്തിന്റെ വ്യത്യാസമുണ്ടായിരുന്നെന്നും അതുകൊണ്ടാണ് നമുക്ക് ടെണ്ടർ കിട്ടാതെ പോയതെന്നുമാണ് പറയുന്നത്.
ഇത് ടെണ്ടർ തുക ചോർന്നു പോയതാണ്. അതായത്, കേരള സർക്കാർ 151 രൂപ വരെ ക്വോട്ട് ചെയ്യാനുള്ള സാധ്യതയുണ്ട്. 151 ക്വോട്ട് ചെയ്താൽ ആകെ ടോണ്ടർ തുക 166 വരും, നമ്മുടെ 10 ശതമാനം കൂടി കൂട്ടി. അപ്പോ അദാനി എന്തു ചെയ്തെന്നറിയാമോ, രണ്ടു രൂപ കൂട്ടി 168 ക്വോട്ട് ചെയ്തു. അതുകൊണ്ട് തന്നെ സർക്കാരിന്റെ ടെണ്ടർ തുക സംബന്ധിച്ച വിവരം അദാനി ഗ്രൂപ്പിന് ചോർത്തിക്കൊടുത്തതാണെന്ന് ഉറപ്പിച്ച് പറയുകയാണെെന്നും സതീശൻ പറഞ്ഞു.
കേരളത്തിലേക്ക് ഒരു മൂന്നാം കിട കള്ളക്കടത്ത് സംഘമെത്തുന്നു. അവർക്കൊരു ബ്ലൂ പ്രിന്റുണ്ട്. അവർക്കിവിടെ സ്വാധീനം ഉണ്ടാക്കാൻ കേരളത്തിലെ ഏറ്റവും പ്രബലമായ മുഖ്യമന്ത്രിയുടെ ഓഫീസിനെ ലക്ഷ്യമിട്ടു. മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രബലനായ ശിവശങ്കറിനെ അവർ വലയിലാക്കി. സർക്കാരിൽ സ്വാധീനമുണ്ടാക്കാൻ ഐ.ടി വകുപ്പിൽ ജോലിക്ക് കയറി. രണ്ടു ലക്ഷത്തി മുപ്പതിനായിരം രൂപ മുടക്കി ഒരാളെ ജോലിക്ക് എടുത്തത് അറിഞ്ഞില്ലെന്നു പറഞ്ഞാൽ ഞങ്ങൾ അത് വിശ്വസിക്കണമോയെന്നും വി.ഡി സതീശൻ ചോദിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Assembly, Cm pinarayi, Gold Smuggling Case, Ldf government, LIFE Mission, Non trust motion, Opposition, Pinarayi government, Swapna suresh, Vd satheeasan