തൃശൂർ: മലക്കപ്പാറയിൽ ജനവാസമേഖലയിൽ കാട്ടാനയുടെ ആക്രമണം. തോട്ടം തൊഴിലാളിയുടെ വീട് തകർത്ത കാട്ടാന അടുക്കളയിലെ ഡ്രമ്മിൽ സൂക്ഷിച്ചിരുന്ന വെള്ളം കുടിച്ച് മടങ്ങി. വ്യാഴാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം.
വൈകിട്ട് സ്ഥലത്തെത്തിയ കാട്ടാനയെ തൊഴിലാളികൾ സംഘം ചേർന്ന് ഓടിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇതേ ആന അർദ്ധരാത്രി വീണ്ടും എത്തിയത്. ചിന്നംവിളിച്ച് എത്തിയ ആന, വീടിന്‍റെ പിൻഭാഗത്തെ വാതിലും ഭിത്തിയും തകർത്തും. ഇതിനുശേഷമാണ് അടുക്കള ഭാഗത്ത് ഡ്രമ്മിൽ സൂക്ഷിച്ചിരുന്ന വെള്ളം കുടിച്ചിട്ട് ആന മടങ്ങിയത്. തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾ കാട്ടാന ഭീഷണിയിലാണെന്നും തൊഴിലാളികൾ പറയുന്നു.
Also read-വയനാട്ടിൽ കടുവകളുടെ എണ്ണം കൂടാൻ കാരണം? ‘പ്രോജക്ട് ടൈഗർ’ പദ്ധതി നടപ്പിലാക്കിയതിൽ പാളിച്ചയോ?
അതേസമയം കേരളത്തില്‍ വന്യജീവികളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കഴിഞ്ഞ 18 മാസത്തിനിടെ വന്യജീവി ആക്രമണത്തില്‍ പൊലിഞ്ഞത് 123 ജീവനുകൾ. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ ഏകദേശം 60ലധികം പേര്‍ മരിച്ചത് പാമ്പ് കടിയേറ്റാണ്. സംസ്ഥാന വനംവകുപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലും വന്യജീവി ആക്രമണത്തെപ്പറ്റി വിശദമാക്കുന്നുണ്ട്.
വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് 2021 ജൂണ്‍ മുതല്‍ 2022 ഡിസംബര്‍ 22 വരെ റിപ്പോര്‍ട്ട് ചെയ്തത് ഏകദേശം 88287 കേസുകളാണ്. കാര്‍ഷിക വിളകള്‍ നശിപ്പിച്ചതും വീടുകള്‍ നശിപ്പിക്കപ്പെട്ടതുമായ കേസുകളുടെ എണ്ണം ഏകദേശം 8707 ആണ്. ഏറ്റവും കൂടുതല്‍ വന്യജീവി ആക്രമണങ്ങള്‍ നടന്നത് കിഴക്കന്‍ വനം വകുപ്പിന് കീഴിലുള്ള പാലക്കാട്, നിലമ്പൂര്‍, മണ്ണാര്‍ക്കാട്, നെന്‍മാറ എന്നീ സ്ഥലങ്ങളിലാണ്. ഏകദേശം 43 പേരാണ് ഇവിടെ വന്യജീവികളുടെ ആക്രമണത്തിനിരയായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.