കൊച്ചി: ട്വന്റി ട്വന്റിയുമായി ചേർന്നുള്ള പുതിയ കൂട്ട്കെട്ട് ആംആദ്മിയുടെ കേരളത്തിലെ വളർച്ച വേഗത്തിലാക്കുമെന്ന് ആംആദ്മി പാര്‍ട്ടി സംസ്ഥാന കൺവീനർ പിസി സിറിയക്. കിഴക്കമ്പലത്ത് ട്വന്റി ട്വന്റി നടപ്പിലാക്കിയ മാതൃകയല്ല ആംആദ്മി പാർട്ടി കേരളത്തിൽ ലക്ഷ്യമിടുന്നത്. രാഷ്ട്രീയം ഒരിക്കലും തൊഴിലാക്കില്ല. പഞ്ചായത്ത് അംഗങ്ങൾക്ക് ശമ്പളം നൽകുന്ന ട്വന്‍റി ട്വന്‍റി രീതിക്ക് പാർട്ടി എതിരാണ്.
ചെറുപാർട്ടികളെ ഒപ്പം ചേർക്കും
ഒരുമുന്നണിയുടേയും ഭാഗമല്ലാത്ത ചെറുപാർട്ടികളെ നാലാം മുന്നണിയുടെ ഒപ്പം ചേർക്കും. ഡൽഹിയിൽ നടപ്പിലാക്കിയ അതേ ശൈലിയിലായിരിക്കും കേരളത്തിലേയും പ്രവർത്തനം.മുഖ്യധാരാ പാർട്ടികളിൽ നിന്ന് നിരവധി പേർ പുതിയ മുന്നണിക്കൊപ്പമെത്തും. ആംആദ്മിയുടെ ആശയം ഉൾകൊള്ളുന്ന മറ്റ് മുന്നണികളുടെ ഭാഗമായവർക്കും സ്വാഗതം. 4 വർഷത്തോളം കേരളത്തിൽ നിർജ്ജീവമായി കിടന്ന പാർട്ടിക്ക് പുതിയ ഊർജ്ജമാവും അരവിന്ദ് കെജ്രിവാളിന്റെ സന്ദർശനം. കഴിഞ്ഞ 1.5 വർഷത്തോളമായി നിരവധി പേർ ആംആദ്മി അംഗങ്ങളായി എത്തുന്നണ്ടെന്നും നേതൃത്വം അവകാശപ്പെടുന്നു.
പുതിയ കമ്മിറ്റികൾ രൂപീകരിക്കും
ട്വന്റി ട്വന്റിയുമായി ചേർന്ന് പുതിയ മുന്നണി പ്രഖ്യാപിച്ചെങ്കിലും ഇതിന്റെ പ്രവർത്തനം എങ്ങനെയാവണമെന്നതിൽ ധാരണയായിട്ടില്ല. തുടർ ചർച്ചകൾ നടത്തി ഇക്കാര്യത്തിൽ വ്യക്തതയുണ്ടാക്കാനാണ് അരവിന്ദ് കെജ്രിവാൾ സംസ്ഥാന നേതാക്കൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ഏതെങ്കിലും മേഖലകളിൽ ഒതുങ്ങി നിൽക്കാതെ വിശാല തലത്തിൽ കേരള രാഷ്ട്രീയത്തിൽ ഇടപെടാനാണ് പുതിയ മുന്നണിയുടെ ശ്രമം. പുതിയ കൂട്ടായ്മയുടെ പ്രവർത്തനത്തിന്റെ ഭാഗമായി ഇരു പാർട്ടികളിലേയും പ്രതിനിധി കളെ ഉൾപെടുത്തി പുതിയ കമ്മിറ്റികള്‍ രൂപീകരിക്കും. സംസ്ഥാന തലം മുതൽ പ്രദേശിക തലം വരെ രൂപീകരിക്കുന്ന ഈ കമ്മിറ്റികളായിരിക്കും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പോവുന്നത്.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാടിനെ ചൊല്ലി ഇരു പാർട്ടികൾക്കിടയിലും വ്യത്യസ്ത നിലപാടുണ്ട്.ഏതെങ്കിലും മുന്നണിക്ക് പിന്തുണ നൽകേണ്ടതില്ലെന്ന നിലപാടാണ് ആംആദ്മി പാർട്ടിക്ക്.നിലവിലുള്ള കക്ഷികളേക്കാൾ വ്യത്യസ്ത രാഷ്ട്രീയം പറയുന്ന പാർട്ടി എന്നനിലയിൽ ഏതെങ്കിലും കക്ഷിക്ക് പിൻതുണ നൽകുന്നതിൽ അർത്ഥമില്ലെന്നാണ് ഇവരുടെ നിലപാട്.എന്നാൽ ട്വന്റി ട്വന്റി തൃക്കാക്കരയിൽ രാഷ്ട്രീയ നിലപാട് സ്വീകരിക്കമെന്ന അഭിപ്രായക്കാരാണ്.ഇത് സംബന്ധിച്ച സൂചന സാബു എം ജേക്കബ് വ്യക്തമാക്കി കഴിഞ്ഞു. ട്വന്റി ട്വന്റിയുമായി ചേർന്നുള്ള മുന്നണി നീക്കത്തെ എതിർക്കുന്നവരും കേരളത്തിലെ ആം ആദ്മി പാർട്ടിയിലുണ്ട്.
നാലാം മുന്നണിയുടെ വെല്ലുവിളി
നിലവിലുള്ള രാഷ്ട്രീയ പാർട്ടികൾക്കിടയിൽ ബദൽ രാഷ്ട്രീയം പ്രചരിപ്പിക്കാനാണ് നാലാം മുന്നണിയുടെ ലക്ഷ്യമെങ്കിലും കേരള രാഷ്ട്രീയ പശ്ചാത്തലത്തിൽ ഇതത്ര എളുപ്പമാവില്ല. കൃത്യമായ രാഷ്ട്രീയ സാക്ഷരതയുള്ള സംസ്ഥാനമാണ് കേരളം. മുന്നണികളെ മാറി മാറി പരീക്ഷിക്കുന്ന കേരളസാഹചര്യം, പൊതുവിൽ അരാഷ്ട്രീയ വാദികളെന്ന പഴിപേറുന്ന പുതിയ കൂട്ട്കെട്ടിന് വെല്ലുവിളിയാവും. വികസന വിഷയങ്ങളേക്കാൾ, രാഷ്ട്രീയ പാർട്ടികൾ പൊതുവിഷയങ്ങളിൽ സ്വീകരിക്കുന്ന നിലപാടുകളും തെരഞ്ഞെടുപ്പുകളിൽ ചർച്ചയാവുന്നുണ്ട്. ഇത്തരം കാര്യങ്ങളിൽ കൃത്യമായ നിലപാടില്ലാത്ത ആംആദ്മിയുടെ ചരിത്രം കേരളത്തിൽ വെല്ലുവിളിയാവാനാണ് സാദ്ധ്യത.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.