വാഴക്കുല; പ്രബന്ധത്തിലെ തെറ്റ് ചിന്താ ജെറോമിന്റെ സ്വന്തമല്ല;കോപ്പി ചെയ്ത സൈറ്റിലേതെന്ന് സൂചന; പുന:പരിശോധിക്കണമെന്ന് ആവശ്യം
- Published by:Anuraj GR
- news18-malayalam
Last Updated:
ഒരു വെബ്സൈറ്റിലെ ലേഖനം കോപ്പി ചെയ്തപ്പോൾ അവിടെയുണ്ടായിരുന്ന തെറ്റ് അതേപടി ഗവേഷണ പ്രബന്ധത്തിലും കടന്നുകൂടുകയായിരുന്നുവെന്നാണ് ആരോപണം
പിഎച്ച്ഡി നേടാനായി സമർപ്പിച്ച പ്രബന്ധത്തിലെ തെറ്റ് വിവാദമായതിനെ പിന്നാലെ സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സണും സിപിഎം സംസ്ഥാന സമിതി അംഗവുമായ ചിന്ത ജെറോമിനെതിരെ കോപ്പിയടി വിവാദവും. ഒരു വെബ്സൈറ്റിലെ ലേഖനം കോപ്പി ചെയ്തപ്പോൾ അവിടെയുണ്ടായിരുന്ന തെറ്റ് അതേപടി ഗവേഷണ പ്രബന്ധത്തിലും കടന്നുകൂടുകയായിരുന്നുവെന്നാണ് ആരോപണം.
ഇതുസംബന്ധിച്ച് തെളിവുസഹിതം ചാൻസലർക്ക് ഇന്നുതന്നെ പരാതി നൽകുമെന്ന് സേവ് യൂണിവേഴ്സിറ്റി കാംപയിൻ കമ്മിറ്റി നേതാക്കൾ അറിയിച്ചു.
‘ ചിന്തയുടെ പ്രബന്ധത്തിൽ കോപ്പിയടിച്ച ഭാഗങ്ങളുണ്ട്. ഇതിൽ സർവകലാശാല സൂക്ഷ്മനിരീക്ഷണം നടത്തി മേൽനടപടി സ്വീകരിക്കണമെന്നും, ഇല്ലെങ്കിൽ അടുത്ത നടപടിയിലേക്ക് കടക്കുമെന്നും’ സേവ് യൂണിവേഴ്സിറ്റി കാംപയിൻ കമ്മിറ്റി സെക്രട്ടറി എം ഷാജർഖാൻ പറഞ്ഞു.
ഇംഗ്ലീഷ് ലേഖനത്തിലെ പരാമര്‍ശങ്ങളും പിഴവുകളും ചിന്തയുടെ പ്രബന്ധത്തിലും അതേപടി പകർത്തുകയായിരുന്നു. വൈലോപ്പിള്ളിയുടെ പേരെഴുതിയതിലെ അക്ഷരത്തെറ്റും വെബ്സൈറ്റിലെ ലേഖനത്തിലുമുണ്ട്.
ബോധി കോമണ്‍സ് ( www.bodhicommons.org) എന്ന വെബ്സൈറ്റിൽ ബ്രഹ്‌മപ്രകാശ് എന്നയാളുടെ പേരില്‍ 2010-ല്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലെ ഭാഗങ്ങളാണ് ഇതേപടി ചിന്ത സ്വന്തം പ്രബന്ധത്തിലേക്ക് കോപ്പി ചെയ്തിരിക്കുന്നതെന്നാണ് ആരോപണം. ഈ ലേഖനത്തിലും വാഴക്കുലയുടെ രചയിതാവ് വൈലോപ്പിള്ളിയാണെന്ന് തെറ്റായി നൽകിയിട്ടുണ്ട്. ‘വൈലോപ്പിള്ളി’ എന്നതിനുപകരം ചിന്ത എഴുതിയതുപോലെ ‘വൈലോപ്പള്ളി’ എന്ന തെറ്റും വെബ്സൈറ്റിലുണ്ട്. ഇതോടെയാണ് വെബ്സൈറ്റിലെ ലേഖനം അതേപടി കോപ്പി ചെയ്തതാണെന്ന ആരോപണം ഉയർന്നത്.
advertisement
‘നവലിബറല്‍ കാലഘട്ടത്തിലെ മലയാള വാണിജ്യസിനിമകളുടെ പ്രത്യയശാസ്ത്ര അടിത്തറ’ എന്ന വിഷയത്തിലാണ് ചിന്തയുടെ ഇംഗ്ലീഷ് സാഹിത്യത്തിലെ ഗവേഷണ പ്രബന്ധം. കേരള സർവകലാശാല പ്രോ വൈസ് ചാൻസലറായിരുന്ന ഡോ. അജയകുമാറിന്‍റെ മേൽനോട്ടത്തിലാണ് ചിന്ത ജെറോം ഗവേഷണ പ്രബന്ധം സമർപ്പിച്ചത്. ഇതിന് കേരള സർവകലാശാല പിഎച്ച്ഡി നൽകുകയും ചെയ്തു.
advertisement
ഇതുകൂടാതെ ചിന്തയുടെ പ്രബന്ധത്തിലുള്ളതുപോലെ പ്രിയദര്‍ശൻ, രഞ്ജിത്ത് തുടങ്ങിയവരുടെ സിനിമകളിലെ ജാതി, വര്‍ഗ പ്രശ്‌നങ്ങള്‍ ബോധി കോമണ്‍സിലെ ലേഖനത്തിലുമുണ്ട്. ടി.ദാമോദരന്റെ തിരക്കഥയിൽ മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ ‘ആര്യന്‍’ എന്ന സിനിമയിലെ സംഭാഷണം സൂചിപ്പിക്കുന്ന ഭാഗത്താണ് വാഴക്കുലയുടെ രചയിതാവ് വൈലോപ്പിള്ളിയാണെന്ന് വെബ്സൈറ്റിലെ ലേഖനത്തിലുള്ളത്.
Also Read- ‘വാഴക്കുല’യുടെ രചയിതാവിനെ അറിയില്ലെങ്കിലും ചിന്താ ജെറോമിന് ഡോക്ടറേറ്റ് യോഗ്യതയെന്ന് കേരള സര്‍വകലാശാല
അതേസമയം ഗവേഷണപ്രബന്ധത്തിൽ ചിന്ത ജെറോം കടപ്പാട് രേഖപ്പെടുത്തിയത് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം പിബി മെമ്പറും മുൻ വിദ്യാഭ്യാസ മന്ത്രി എംഎ ബേബി അടക്കമുളള മറ്റ് പാർട്ടി നേതാക്കൾക്കുമാണ്. സാധാരണഗതിയിൽ ഗവേഷണ പ്രബന്ധത്തിൽ നന്ദി രേഖപ്പെടുത്തുന്നത് അത് പൂർത്തിയാക്കാൻ സഹായിച്ച വൈജ്ഞാനിക രംഗത്തുള്ള പ്രമുഖർക്കാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
January 30, 2023 8:50 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വാഴക്കുല; പ്രബന്ധത്തിലെ തെറ്റ് ചിന്താ ജെറോമിന്റെ സ്വന്തമല്ല;കോപ്പി ചെയ്ത സൈറ്റിലേതെന്ന് സൂചന; പുന:പരിശോധിക്കണമെന്ന് ആവശ്യം