ട്വന്റി20 അല്ല, അരാഷ്ട്രീയപട്ടം ചാർത്തിയത് 'സന്ദേശം' മുതൽ; ശമ്പളം വാങ്ങി ജനസേവകനാകാൻ ഇല്ല: നടൻ ശ്രീനിവാസൻ
- Published by:Rajesh V
- news18-malayalam
Last Updated:
''ജനങ്ങളുടെ നികുതിപ്പണം രാഷ്ട്രീയക്കാർ തട്ടിക്കൊണ്ടുപോകുന്ന പരിപാടിയാണ് ഇവിടെ നടക്കുന്നത്. അത് അവസാനിപ്പിച്ച് ജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിതം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു. അതിനു ശ്രമിക്കുന്ന ഏതു പ്രസ്ഥാനത്തിന്റെ കൂടെയും താൻ ഉണ്ടാകും. ''
തിരുവനന്തപുരം: 'സന്ദേശം' സിനിമ ഇറങ്ങിയതുമുതൽ തന്നെ അരാഷ്ട്രീയവാദിയാക്കാനുള്ള ശ്രമം തുടങ്ങിയിരുന്നുവെന്ന് നടനും സംവിധായകനുമായ ശ്രീനിവാസൻ. ട്വന്റി 20യിൽ ചേർന്നതോടെ താൻ അരാഷ്ട്രീയ വാദിയായി എന്ന് ആരോപിക്കുന്നതിൽ തെറ്റു പറയാൻ കഴിയില്ല. കാരണം ഞാൻ രാഷ്ട്രീയക്കാരനാണെന്ന് അവർക്കു തോന്നണമെങ്കിൽ ആരെയെങ്കിലും 51 വെട്ടു വെട്ടണമെന്നും അത് തനിക്കു സാധിക്കില്ലെന്നും ശ്രീനിവാസൻ പറയുന്നു. മനോരമക്ക് നൽകിയ അഭിമുഖത്തിലാണ് ശ്രീനിവാസൻ നിലപാട് വ്യക്തമാക്കിയത്.
'' ‘സന്ദേശ’ത്തിന്റെ സമയത്ത് ഒരു പാട് ഊമക്കത്തുകൾ വന്നു. യഥാർഥത്തിൽ എന്നെ അരാഷ്ട്രീവാദിയാക്കാനുള്ള ശ്രമം അന്നു തുടങ്ങിയതാണ്. എനിക്ക് അതിൽ പരാതിയില്ല. സ്വന്തം വിലാസം വച്ച് ഒരു ഭീഷണി കത്തു പോലും കിട്ടിയിട്ടില്ല. ഭീരുക്കൾക്കല്ലേ ഊമക്കത്ത് അയക്കാൻ കഴിയൂ. ‘നീ ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം ഞങ്ങൾ നേടിത്തന്നതാണ്’എന്നായിരുന്നു ഒരു കത്തിലെ വാചകം. ഇന്ത്യൻ സ്വാതന്ത്ര്യസമരം ഇവർ ഉണ്ടാക്കിയതാണ് എന്ന് അന്നാണ് എനിക്കു മനസ്സിലായത്. ഞാൻ വിചാരിച്ചത് മഹാത്മാഗാന്ധിയാണ് സ്വാതന്ത്ര്യം നേടിത്തന്നത് എന്നായിരുന്നു. ''- ശ്രിനാവാസൻ പറയുന്നു.
advertisement
Also Read- Krishnakumar family | തിരക്കുകൾ ഒഴിഞ്ഞു; കാൻഡിൽ ലൈറ്റ് ഡിന്നറുമായി കൃഷ്ണകുമാറും കുടുംബവും
വരവേൽപ്പ് സിനിമയിൽ മോഹൻലാലിന്റെ കഥാപാത്രമായ മുരളീധരനുണ്ടായ അനുഭവങ്ങൾ തന്റെ അച്ഛന് സംഭവിച്ചതാണെന്നും ശ്രീനിവാസൻ പറയുന്നു. ചെറുപ്പക്കാലത്ത് കണ്ടു വളർന്ന പാർട്ടി വിചാരിക്കാത്ത തലങ്ങളിൽ വ്യാപരിക്കുന്നത് കണ്ട് മനസ്സു മടുത്തതിന്റെ വിഷമം തന്നെയാണ് ആ ചിത്രങ്ങളിലെല്ലാം ഉള്ളത്. ഇവയിലെ കഥാപാത്രങ്ങളിൽ പലരും തന്റെ നാട്ടിലുള്ളവരാണ്. സിപിഎമ്മിൽ സജീവമായി പ്രവർത്തിച്ചിരുന്ന ആളല്ലെങ്കിലും പാട്യം ഗോപാലനോട് വളരെ ആദരവുണ്ടായിരുന്നുവെന്നും അദ്ദേഹത്തിന്റെ മരണത്തിനുശേഷം വിദ്യാഭ്യാസവും ബോധവും വിവരവും ഇല്ലാത്തവർ നേതൃത്വം കൊടുത്തപ്പോൾ ഉണ്ടാകാവുന്ന മാറ്റം പാർട്ടിക്കു സംഭവിച്ചുവെന്നും ശ്രീനിവാസൻ പറയുന്നു.
advertisement
''അക്രമ രാഷ്ട്രീയത്തോടുള്ള അഭിനിവേശം സിപിഎമ്മിലെ പലർക്കും കൂടുതലാണ്. ധാർഷ്ട്യം വളരെ കൂടുതലാണ്. തങ്ങൾക്ക് മാത്രം എല്ലാം അറിയാം, ബാക്കിയുളളവരെല്ലാം മണ്ടന്മാർ എന്ന് വിചാരിക്കുന്നവർ അക്കൂട്ടത്തിൽ വളരെ അധികമുണ്ട്. എല്ലാവരും അങ്ങനെയാണ് എന്നല്ല. ഇന്ത്യൻ ഭരണഘടനയ്ക്ക് വിധേയമായിട്ടാണ് ഇവരെല്ലാം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്, ജയിക്കുന്നത്, എംഎൽഎയും മന്ത്രിയും മുഖ്യമന്ത്രിയും എല്ലാം ആകുന്നത്. അതിനുശേഷം ‘വിപ്ലവം ജയിക്കട്ടെ’എന്നു പറഞ്ഞുകൊണ്ടിരിക്കുന്നത് എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. കോൺഗ്രസിൽ അഴിമതിയില്ലെന്നും എല്ലാം സുതാര്യമാണെന്നും ഒരിക്കലും കരുതുന്നില്ല. പക്ഷേ അവർ പൊതുവിൽ സമാധാനപ്രിയരാണ്. ഇത്രയും ഭീകരതയില്ല. വിമർശകരോട് സിപിഎമ്മുകാർ ഇടപെടുന്ന രീതിയും കോൺഗ്രസുകാർ ഇടപെടുന്ന രീതിയും ശ്രദ്ധിച്ചാൽ കാര്യം മനസ്സിലാകും. വിമർശകരെ ആജീവനാന്ത ശത്രുക്കളായി കോൺഗ്രസുകാർ കരുതില്ല. ''- ശ്രീനിവാസൻ പറയുന്നു.
advertisement
'ട്വന്റി20’ ക്ഷണിച്ചത് കൊണ്ടല്ല, സഹകരിക്കാൻ തീരുമാനിച്ചത്. സ്വയം അങ്ങോട്ടു പോയതാണ്. നല്ല കാര്യം എവിടെ കണ്ടാലും അങ്ങോട്ടു പോകും. ജനങ്ങളുടെ നികുതിപ്പണം രാഷ്ട്രീയക്കാർ തട്ടിക്കൊണ്ടുപോകുന്ന പരിപാടിയാണ് ഇവിടെ നടക്കുന്നത്. അത് അവസാനിപ്പിച്ച് ജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിതം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു. അതിനു ശ്രമിക്കുന്ന ഏതു പ്രസ്ഥാനത്തിന്റെ കൂടെയും താൻ ഉണ്ടാകും. എന്തെങ്കിലും സ്ഥാനം ഞാൻ ആഗ്രഹിക്കുന്നില്ല. പിറവത്ത് ട്വന്റി20യുടെ സ്ഥാനാർഥിയാകുമെന്ന് പ്രചരിപ്പിച്ചവരുണ്ട്. ശമ്പളം വാങ്ങി ജനസേവകനാകാൻ പക്ഷേ താനില്ല. ഈ ജീവിതത്തിൽ എംഎൽഎയോ മന്ത്രിയോ ഒന്നുമാകാൻ ഇല്ലെന്ന് 25 കൊല്ലം മുൻപ് തീരുമാനിച്ചതാണെന്നും ശ്രീനിവാസൻ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 18, 2021 4:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ട്വന്റി20 അല്ല, അരാഷ്ട്രീയപട്ടം ചാർത്തിയത് 'സന്ദേശം' മുതൽ; ശമ്പളം വാങ്ങി ജനസേവകനാകാൻ ഇല്ല: നടൻ ശ്രീനിവാസൻ