പത്തനംതിട്ട: സന്നിധാനത്ത് ദർശനത്തിനെത്തിയ 52കാരി ലളിതയെ തടഞ്ഞതിൽ സൂരജിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധവുമായി യുവമോർച്ച പ്രവർത്തകർ. നിരപരാധിയായ സൂരജിനെ ജാമ്യമില്ലാ വകുപ്പിൽ അറസ്റ്റ് ചെയ്തെങ്കിലും തകരുന്നതല്ല തങ്ങളുടെ വിശ്വാസ സംരക്ഷണ പോരാട്ടമെന്ന് യുവമോർച്ച അധ്യക്ഷൻ അഡ്വ. പ്രകാശ് ബാബു പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രകാശ് ബാബു നിലപാട് വ്യക്തമാക്കിയത്. മുഴുവൻ CCTV നിരീക്ഷണത്തിലും പൊലീസ് വീഡിയോ നിരീക്ഷണത്തിലുമുള്ള നടപന്തലിൽ പരാതി നല്കിയ സ്ത്രിയുടെ അടുത്തെങ്ങാനും സൂരജ് എത്തി ആക്രമിക്കുന്ന ഒരു രംഗം കാണിക്കാൻ വെല്ലുവിളിക്കുകയാണെന്നും പ്രകാശ് പറയുന്നു.
മൂന്നുമാസം മുമ്പ് ആറന്മുള എം എൽ എ വീണാ ജോർജിനെതിരെ പത്തനംതിട്ട ബസ് സ്റ്റാൻഡിന്‍റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടിയതിനെതിരെ ജാമ്യമില്ലാ കേസിൽപ്പെടുത്തിയ സൂരജിനോടുള്ള പ്രതികാരബുദ്ധിയാണ് അറസ്റ്റെന്നും പ്രകാശ് ആരോപിക്കുന്നു. ആരെ സന്തോഷിപ്പിക്കാൻ, ആരുടെ നിർദ്ദേശത്താലാമണ് സൂരജിനെ അറസ്റ്റ് ചെയ്തതെന്നും അവർ ചോദിക്കുന്നു.
'തോൽക്കാൻ ഞങ്ങൾക്ക് മനസ്സില്ല... കരുതിയിരിക്കുക പ്രതികാര ദാഹികൾക്കെതിരെ.. ആരെ സന്തോഷിപ്പിക്കാൻ.... ആരുടെ നിർദ്ദേശത്താൽ... എന്തിന് വേണ്ടി നിരപരാധിയായ സൂരജിനെ ജാമ്യമില്ലാ വകുപ്പിൽ അറസ്റ്റ് ചെയ്തു .. സൂരജും ഞാനും സുഹൃത്തുക്കളും ആര്യഭവൻ ഹോട്ടലിൽ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ നടപ്പന്തലിൽ നിന്നും ഉച്ഛത്തിൽ അയ്യപ്പനാമ ജപം കേട്ട ഉടനെ ഞാൻ അവിടേക്ക് ഓടുകയായിരുന്നു. നടപ്പന്തലിൽ എത്തിയ എനിക്ക് കാണാൻ കഴിഞ്ഞത് ഒരു സ്ത്രീയെ 7 പോലിസുകാർ വലയം ചെയ്ത് പുറത്തേക്ക് കൊണ്ടുവരുന്നതും ചുറ്റിലും പ്രായഭേദമന്യേ ആയിരക്കണക്കിന് ഭക്തൻമാർ നാമം ജപിക്കുന്നതുമാണ്.ഉടൻതന്നെ കമ്പിവേലി ചാടിക്കടന്ന് ഞാൻ പോലിസുകാരുടെ നടുവിലെത്തിക്കുകയും മുന്നിൽ നിന്നു കൊണ്ട് സ്ത്രീയെ പുറത്തേക്ക് കൊണ്ടുവരുവാൻ വഴിയൊരുക്കുകയും സന്നിധാനത്തിലെ ആശുപത്രി വരെ എത്തിക്കുകയും ചെയ്തു.ഈ സംഭവം മുഴുവൻ ഡ്യൂട്ടിയിലുണ്ടായിരുന്ന CI മനോജും 7 പോലിസുകാരും കണ്ടതും വീഡിയോയിൽ പകർത്തിയതുമാണ്. അതായത് പതിനെട്ടാം പടിക്ക് താഴെ നിന്ന് സ്ത്രി നടപ്പന്തലിൽ ഞങ്ങളുടെ അടുത്തെത്തുമ്പോൾ സംഭവത്തിന്റെ 90% കഴിഞ്ഞിരുന്നു. ഒരു വർഷം മുമ്പ് വാഹന്നാപകടത്തിൽ ഒരു കാൽ പൂർണമായി അറ്റുതൂങ്ങി സർജറി മുഖേന തുന്നികെട്ടി പ്രയാസപ്പെട്ട് നടക്കുന്ന സൂരജ് ആയിരക്കണക്കിനാളുടെ നടുക്ക് സ്ത്രിയെ അക്രമിച്ചു എന്ന് പറഞ് അറസ്റ്റ് ചെയ്തു എന്ന് പറയുമ്പോൾ പുച്ഛം തോന്നുന്നു.അതും അഞ്ച് മിനുറ്റ് നടന്നാൽ വിശ്രമിക്കുന്ന സൂരജ്. മാത്രമല്ല ഞാൻ എത്തി എത്ര സമയം കഴിയണം സൂരജ് നടപന്തലിലെത്താൻ? മുഴുവൻ CCTV നിരീക്ഷണത്തിലും പോലിസ് വിഡിയോ നിരീക്ഷണത്തിലുമുള്ള നടപന്തലിൽ പരാതി നല്കിയ സ്ത്രിയുടെ അടുത്തെങ്ങാനും എത്തി ആക്രമിക്കുന്ന ഒരു രംഗം കാണിക്കാൻ ഞാൻ വെല്ലുവിളിക്കുകയാണ്. 3 മാസം മുൻപ് ആറന്മുള MLA വീണാ ജോർജിനെതിരെ പത്തനംതിട്ട ബസ് സ്റ്റാന്റിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടിയതിനെതിരെ ജാമ്യമില്ലാ കേസിൽപ്പെടുത്തിയ പ്രിയ സോദരൻ സൂരജിനോടുള്ള പ്രതികാരബുദ്ധിയാണ് അറസ്റ്റ്. അയ്യപ്പ വിശ്വാസികളുടെ നാമജപത്തിന്റെ മുഖ്യ സംഘാടകനുമായ സൂരജിനെ ജയിലിലടച്ചാൽ തകരുന്നതല്ല വിശ്വാസ സംരക്ഷണ പോരാട്ടം...'
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.