'ഇവിടെ ഒന്നും പഴയപോലെയല്ല': 100 ദിവസങ്ങള്‍ക്കിപ്പുറം കവളപ്പാറയിലെത്തുമ്പോള്‍

Last Updated:

കടന്നുപോകുന്ന ഓരോ ദിനങ്ങളും ഓരോ ഓര്‍മപ്പെടുത്തലായത് കൊണ്ട് പറയാതെ വയ്യ... പറഞ്ഞുകൊണ്ടേ ഇരിക്കും. ഭൂദാനം ഗ്രാമം പുനര്‍ജനിക്കും വരെ

3 മാസങ്ങള്‍ക്ക് മുൻപ് കടല്‍ പോലെ പരന്നു കിടക്കുകയും ചതുപ്പ് ആണ്ടു പോവുകയും ചെയ്തിരുന്ന ആ പ്രദേശങ്ങളില്‍ ഇപ്പോള്‍ മണ്‍കൂനകളുടെ നിരയാണ്. ശാസ്ത്രമേളക്ക് കുട്ടികള്‍ പ്ലോട്ടില്‍ തയ്യാറാക്കി വയ്ക്കുന്ന മലനിരകളുടെ മോഡല്‍ പോലെ തോന്നും കവളപ്പാറയിലെ ദുരന്തസ്ഥലം ഇപ്പോള്‍ വിദൂര വിഹഗക്കാഴ്ചയില്‍.. മണ്ണ് ഉറച്ചു കൂനകളായത് പോലെ ആളുകളുടെ ദുഖവും ഖനീഭവിച്ചിരിക്കുന്നു ഇവിടെ..
തെരച്ചിലുകള്‍ക്ക് എത്തിപ്പെടാനാകാത്ത അത്ര ആഴത്തില്‍. മണ്ണിനടിയിലെവിടെയോ നിത്യനിദ്രയിലാണ്ടു പോയ 11 പേരുടെ ബന്ധുക്കളും സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമൊക്കെ ഇപ്പോഴും എപ്പോഴും ഇവിടെയുണ്ട്.... 59 പേരാണ് ഒറ്റ രാത്രികൊണ്ട് ഓര്‍മയായത്. അതില്‍ കണ്ടെത്താനായത് 48 പേരെ മാത്രം.
ദുരന്തഭൂമി വീണ്ടും ജനവാസമേഖലയാവുകയാണ്. അന്ന് ഇവിടം വിട്ടുപോയവരില്‍ വീടുകള്‍ക്ക് ചെറിയ കേടുപാടുകള്‍ മാത്രം ഉള്ളവരെല്ലാം തിരിച്ചെത്തിയിട്ടുണ്ട്. പക്ഷെ അവരുടെ ജീവിതവും സാധാരണതയിലേക്ക് തിരികെയെത്തിയിട്ടില്ല. കണ്ണ് തുറക്കുമ്പോള്‍, പുറത്തിറങ്ങുമ്പോള്‍, നടക്കാനിറങ്ങുമ്പോള്‍, സംസാരിക്കുമ്പോള്‍ എല്ലാം അവരുടെ ഉള്ളിലേക്ക് മുത്തപ്പൻ മല ഇടിഞ്ഞിറങ്ങും. മല വിഴുങ്ങിയവരുടെ ഓര്‍മകള്‍ ഉയര്‍ന്ന് വരും. അതോടെ വാക്കുകള്‍ തൊണ്ടയിൽ കുടുങ്ങും. മൗനം മാത്രം മിണ്ടും. ഇവിടെ ഒന്നും പഴയ പോലെയല്ല..
advertisement
അതിജീവനത്തിൻറെ കാഴ്ചപ്പുറങ്ങള്‍ കൂടിയുണ്ട്. തകര്‍ന്ന് പോയ വീടുകളുടെ നഷ്ടപരിഹാരം കാത്ത് പ്രതീക്ഷയോടെ നില്‍ക്കുന്നവര്‍.. കണക്കെടുപ്പുകളെല്ലാം തീര്‍ന്നു, പക്ഷെ ആര്‍ക്കും പണം ലഭിച്ചിട്ടില്ല.. ദിവസങ്ങള്‍ക്കുള്ളില്‍ എന്നാണ് അധികൃതരുടെ ഉറപ്പ്... കിടപ്പാടംപോയതോടെ വാടക എല്ലാം സ്വന്തം കയ്യില്‍ നിന്ന് നല്‍കിയാണ് ഭൂരിഭാഗം പേരും കഴിയുന്നത്. നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാകും എന്ന പ്രതീക്ഷയിലാണ് ഇവരെല്ലാം. അടിയന്തരസഹായമായ 10,000 രൂപ പോലും ഇനിയും ലഭിക്കാത്തവരുണ്ട് എന്നത് മറ്റൊരു കാര്യം.
advertisement
എന്തുകൊണ്ട് വൈകുന്നു എന്നതിന് ഉത്തരം നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നു എന്നത് മാത്രമാണ്. സര്‍ക്കാര്‍ പിന്തുണയോടെ സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും നിര്‍മിക്കുന്ന കാരുണ്യ ഭവനങ്ങള്‍ പലയിടത്തും ഉയര്‍ന്ന് തുടങ്ങിയിട്ടുണ്ട്.. ഇനിയുമേറെ ഉയരേണ്ടതുണ്ട്.. പുനരധിവാസത്തിന് സ്ഥലം കണ്ടെത്താനുള്ള ശ്രമങ്ങളും ഊർജിതമായി പുരോഗമിക്കുന്നുണ്ട്.
ചുവപ്പ് നാടയുടെ കുരുക്കില്‍ ഇവര് അര്‍ഹിക്കുന്ന നീതി കുടുങ്ങിക്കിടക്കാതെയിരിക്കട്ടെ ഏറെക്കാലം. പ്രകൃതി തകര്‍ത്തവരുടെ ഉളള് വീണ്ടും ഉണക്കേണ്ടത് നമ്മുടെ കടമയാണ്. 100 ദിനം കൊണ്ട് വീണ്ടെടുക്കാൻ സാധിക്കുന്നതല്ല ഭൂദാനത്തിന് നഷ്ടമായത് എന്നറിയാം. പക്ഷെ കടന്നുപോകുന്ന ഓരോ ദിനങ്ങളും ഓരോ ഓര്‍മപ്പെടുത്തലായത് കൊണ്ട് പറയാതെ വയ്യ... പറഞ്ഞുകൊണ്ടേ ഇരിക്കും. ഭൂദാനം ഗ്രാമം പുനര്‍ജനിക്കും വരെ...
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഇവിടെ ഒന്നും പഴയപോലെയല്ല': 100 ദിവസങ്ങള്‍ക്കിപ്പുറം കവളപ്പാറയിലെത്തുമ്പോള്‍
Next Article
advertisement
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
  • ലോക്ഭവൻ പുറത്തിറക്കിയ 2026 കലണ്ടറിൽ വി ഡി സവർക്കറുടെ ചിത്രം ഫെബ്രുവരി പേജിൽ ഉൾപ്പെടുത്തി

  • കെ ആർ നാരായണൻ, ചന്ദ്രശേഖർ ആസാദ്, രാജേന്ദ്ര പ്രസാദ് എന്നിവരുടെ ചിത്രങ്ങളും ഫെബ്രുവരിയിൽ ഉൾക്കൊള്ളുന്നു

  • മന്നത്ത് പത്മനാഭൻ, ഇഎംഎസ്, വൈക്കം മുഹമ്മദ് ബഷീർ, പ്രേംനസീർ തുടങ്ങിയവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്

View All
advertisement