തിരുവനന്തപുരം: എഐ ക്യാമറാ വിവാദത്തില്‍ ദുരൂഹത വർധിപ്പിച്ച് ട്രോയിസ് കമ്പനി മേധാവിയുടെ വിശദീകരണക്കുറിപ്പ്. എസ്ആർഐടിയുടെ എക്സ്ക്യുട്ടീവ് ഡയറക്ടറായും ഊരാളുങ്കൽ കൺസോർഷ്യത്തിന്‍റെ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ടെന്ന് ട്രോയിസ് ഇൻഫോടെക് എംഡി റ്റി ജിതേഷ് പറയുന്നു. എസ്ആർഐടിക്ക് ബിഡ്ഡിങ്ങിൽ പങ്കെടുക്കാൻ ഉപകരണ നിർമാതാക്കളുടെ പിന്തുണ കത്ത് നൽകിയെന്നും അദ്ദേഹം സമ്മതിക്കുന്നു.
Also Read- എ ഐ ക്യാമറ: വിവാദമാകും മുൻപേ വിജിലൻസ് അന്വേഷണം തുടങ്ങിയെന്ന വാദവുമായി സർക്കാർ
ക്യാമറ സ്ഥാപിക്കുന്നതിന് ഉപകരാര്‍ ലഭിച്ച കമ്പനികള്‍ തമ്മില്‍ വ്യക്തിപരമായി ബന്ധമുണ്ടെന്ന പ്രതിപക്ഷ ആരോപണം ശരിവക്കുകയാണ് ട്രോയിസ് എംഡിയുടെ വിശദീകരണ കുറിപ്പ്. എസ്ആര്‍ഐടിയുടെ എക്സിക്യുട്ടീവ് ഡയറക്ടര്‍, ഊരാളുങ്കല്‍ ടെക്നോളജി സൊലൂഷ്യന്‍റെ ചീഫ് എക്സിക്യുട്ടീവ് ഡയറക്ടര്‍, ഊരാളുങ്കല്‍-എസ്ആര്‍ഐടി കണ്‍സോര്‍ഷ്യത്തിന്‍റെ ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് ജിതേഷ് സമ്മതിച്ചു. ഇവയുമായുട്ടുള്ള ബന്ധം ഉപേക്ഷിച്ച ശേഷമാണ് 2018ല്‍ ട്രോയിസ് ഇന്‍ഫോടെക് ആരംഭിച്ചതെന്നാണ് വിശദീകരണം.
എഐ ക്യാമറ പദ്ധതിക്കായി എസ്ആർഐടിയുമായി സഹകരിച്ചു. എസ്ആർഐടിക്ക് ബിഡ്ഡിങ്ങിൽ പങ്കെടുക്കാൻ ഉപകരണ നിർമാതാക്കളുടെ പിന്തുണ കത്ത് നൽകി. ഇതില്‍ തെറ്റില്ലെന്നാണ് ട്രോയിസ് വാദിക്കുന്നത്. അല്ലാതെ വിവാദവുമായി യാതൊരു ബന്ധവുമില്ലെന്നും കമ്പനിയുടെ സല്‍പേരിന് കളങ്കം വരുത്തരുമെന്നും ജിതേഷ് കുറിപ്പിൽ അഭ്യര്‍ത്ഥിക്കുന്നു.
എസ്ആര്‍ഐടി ആദ്യം പറഞ്ഞത് ടെന്‍ഡറില്‍ പങ്കെടുക്കും മുൻപു തന്നെ ട്രോയിസിനെയും പ്രസാഡിയോയും പ്രോജക്ട് പാര്‍ട്നറാക്കിയെന്നാണ്. പിന്നീട് ഇത് തിരുത്തി ടെന്‍ഡര്‍ കിട്ടിയതറിഞ്ഞ് ഈ രണ്ട് കമ്പനികളും തങ്ങളെ സമീപിക്കുകയായിരുന്നുവെന്ന് എസ്ആർഐടി പറഞ്ഞു. എന്നാല്‍ ഇപ്പോഴത്തെ ട്രോയിസിന്‍റെ വിശദീകരണപ്രകാരം എസ്ആര്‍ഐടി അവരെ സമീപിച്ചുവെന്നാണ്. ജിതേഷിന് സർക്കാറിൽ എം ശിശങ്കറിനെക്കാൾ ബന്ധമുണ്ടെന്ന് നേരത്തെ പ്രതിപക്ഷം ആരോപിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.