അധ്യാപികമാർക്ക് സ്കൂളിൽ ചുരിദാർ ഇടാൻ വിലക്കുണ്ടോ?
- Published by:Sarika N
- news18-malayalam
Last Updated:
കുട്ടികളുടെ ഉച്ചഭക്ഷണത്തിനുള്ള മുട്ടകളുമായി ഓട്ടോറിക്ഷയിൽ സ്കൂളിലെത്തിയ അധ്യാപികയെ സെക്യൂരിറ്റി ജീവനക്കാരൻ തടയുകയായിരുന്നു
കൊട്ടാരക്കര: ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ സ്കൂൾ മാനേജ്‌മെന്റ് ഗേറ്റ് പൂട്ടി തടഞ്ഞു. നെടുവത്തൂർ ഈശ്വര വിലാസം ഹയർ സെക്കൻഡറി സ്കൂളിൽ ആണ് സംഭവം. പ്രധാനാധ്യാപിക സിന്ധു എസ്. നായരെയാണ് സെക്യൂരിറ്റി ജീവനക്കാരൻ തടഞ്ഞത്. ബുധനാഴ്ച രാവിലെ ഒൻപതോടെയാണ് സംഭവം. കുട്ടികളുടെ ഉച്ചഭക്ഷണത്തിനുള്ള മുട്ടകളുമായി ഓട്ടോറിക്ഷയിൽ സ്കൂളിലെത്തിയ അധ്യാപികയെ സെക്യൂരിറ്റി ജീവനക്കാരൻ തടയുകയായിരുന്നു.
ചുരിദാർ ധരിച്ചെത്തിയാൽ സ്കൂൾ വളപ്പിലേക്ക് കടത്തി വിടേണ്ടതില്ലെന്ന് മാനേജരുടെ കർശന നിർദേശമുണ്ടെന്ന് പറഞ്ഞാണ് സെക്യൂരിറ്റി ജീവനക്കാരൻ ഗേറ്റ് പൂട്ടിയത്. എസ്എസ്എൽസി ഐടി പരീക്ഷാ ദിനമായിരുന്നു. സ്കൂളിന്റെ താക്കോലും അധ്യാപികയുടെ കയ്യിലുണ്ടായിരുന്നു. . സ്കൂളിൽ പ്രവേശനം നിഷേധിക്കപ്പെട്ടതോടെ അധ്യാപിക ഗേറ്റിനു മുന്നിലിരുന്നു പ്രതിഷേധിച്ചു. തുടർന്ന് സിന്ധു പോലീസിനെയും ജില്ലാ വിദ്യാഭ്യാസ ഓഫിസറെയും വിവരം അറിയിച്ചു. 45 മിനിറ്റോളം നീണ്ട പ്രതിഷേധത്തിനൊടുവിൽ പോലീസെത്തിയാണ് ഇവരെ അകത്തേക്ക് പ്രവേശിപ്പിച്ചത്.
അതേസമയം , സ്കൂളുകളിൽ അധ്യാപകർക്ക് ചുരിദാർ ധരിക്കാമെന്ന് 2008-ലെ സർക്കാർ സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്. "കഴിഞ്ഞ ദിവസം മാനേജർ എന്നോട് ചുരിദാർ ധരിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. സർക്കുലർ കാര്യം ഞാൻ അദ്ദേഹത്തെ ബോധ്യപ്പെടുത്തിയതാണ്. മാനേജരെ ഭയന്ന് ഈ സ്കൂളിലെ അധ്യാപികമാർ വർഷങ്ങളായി സാരി മാത്രമാണ് ധരിക്കുന്നത്," സിന്ധു കൂട്ടിച്ചേർത്തു. സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് അധ്യാപികയുടെ തീരുമാനം.
advertisement
സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചു. സ്കൂളുകളിൽ ചുരിദാർ ധരിക്കുന്നതിന് അധ്യാപകർക്ക് വിലക്കില്ലെന്ന് ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ കെ.ഐ. ലാൽ വ്യക്തമാക്കി. കൊട്ടാരക്കര ഡിഇഒയുടെ റിപ്പോർട്ട് ലഭിച്ചാലുടൻ മാനേജ്‌മെന്റിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kerala
First Published :
Feb 05, 2026 9:21 AM IST








