പാർട്ടി വിടും മുൻപ് ജില്ലാ നേതൃത്വവുമായി അനിൽകുമാർ ചർച്ച നടത്തി; ജില്ലാ സെക്രട്ടറി പി.മോഹനൻ
- Published by:Karthika M
- news18-malayalam
Last Updated:
വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കളും, പ്രവര്‍ത്തകരും കോണ്‍ഗ്രസില്‍ നിന്നും യു.ഡി.എഫ് ഘടക കക്ഷികളില്‍ നിന്നും സി.പി.എമ്മില്‍ എത്തും
പരസ്യപ്രതികരണത്തിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ കെ. പി. സി. സി ജനറല്‍ സെക്രട്ടറി കെ. പി അനില്‍കുമാര്‍ കോണ്‍ഗ്രസ് വിടും മുന്‍പ് സി പി എം കോഴിക്കോട് ജില്ലാ നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നതായി ജില്ലാ സെക്രട്ടറി പി.മോഹനന്‍ പറഞ്ഞു. അദ്ദേഹം പാര്‍ട്ടിയിലേക്ക് എത്തിയത് ഉപാധികളില്ലാതെയാണ്. ആത്മാഭിമാനത്തോടെ പ്രവര്‍ത്തിക്കാന്‍ അനുമതി വേണമെന്ന ആവശ്യം മാത്രമാണ് അനില്‍ കുമാര്‍ ഉന്നയിച്ചത്. അദ്ദേഹത്തിന് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതിന് എല്ലാ അവസരവും നല്‍കും.
വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കളും, പ്രവര്‍ത്തകരും കോണ്‍ഗ്രസില്‍ നിന്നും യു.ഡി.എഫ് ഘടക കക്ഷികളില്‍ നിന്നും സി.പി.എമ്മില്‍ എത്തും. അവര്‍ക്കും പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് അവസരം നല്‍കും. എം.എസ്.എഫിലെ വനിതാ നേതാകള്‍ക്കളെയും സിപി.എമ്മിലേക്ക് സ്വാഗതം ചെയ്യുകയാണ്. അവരുമായി എന്തെങ്കിലും ചര്‍ച്ച നടത്തിയോ എന്നത് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും പി. മോഹനന്‍ പറഞ്ഞു.
കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായ കെ.പി അനില്‍കുമാര്‍ ചൊവ്വാഴ്ച്ച രാവിലെയാണ് കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേരുന്നതായി പ്രഖ്യാപിച്ചത്. വാര്‍ത്താസമ്മേളനത്തില്‍ പാര്‍ട്ടി വിടുന്ന കാര്യം പ്രഖ്യാപിച്ചതിന് തൊട്ടുപിറകെ അനില്‍കുമാര്‍ ഏ.കെ.ജി സെന്ററിലെത്തിയിരുന്നു. ഉപാധികളില്ലാതെയാണ് താന്‍ സി.പി. എമ്മിലേയ്ക്ക് പോകുന്നതെന്ന് അനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞശേഷമാണ് സി. പി. എം ആസ്ഥാനത്ത് എത്തിയത്. പാര്‍ട്ടിക്കകത്ത് പുതിയ നേതൃത്വം വന്നതിനുശേഷം ആളുകളെ നോക്കി നടപടിയെടുക്കുന്ന സ്ഥിതിവിശേഷം ഉണ്ടായിരിക്കുന്നു. പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ ഞാന്‍ തയാറല്ല എന്ന് പറഞ്ഞുകൊണ്ടാണ് കെ.പി അനില്‍കുമാര്‍ രാജി പ്രഖ്യാപിച്ചത്.
advertisement
നാലാം വയസില്‍ അച്ഛന്റെ കൈപിടിച്ചു വന്നതാണ് പാര്‍ട്ടിയിലേക്ക്. ഗ്രൂപ്പില്ലാതെ യൂത്ത് കോണ്‍ഗ്രസിനെ നയിച്ചയാളാണ് ഞാന്‍. അഞ്ചുവര്‍ഷം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായ തനിക്ക് ഒരു സ്ഥാനവും നല്‍കിയില്ല. കെപിസിസി നിര്‍വ്വാഹക സമിതിയില്‍ ഉപെടുത്താത്തതിന് പരാതി പറഞ്ഞില്ല. നാല് പ്രസിഡന്റുമാര്‍ക്കൊപ്പം ജനറല്‍ സെക്രട്ടറിയായി. 2016ല്‍ കൊയിലാണ്ടിയില്‍ സീറ്റ് നിഷേധിച്ചപ്പോള്‍ ബഹളമുണ്ടാക്കിയില്ല. 2021ല്‍ സീറ്റ് തരുമെന്ന് പറഞ്ഞു തന്നെ ചതിച്ചുവെന്നും അനില്‍കുമാര്‍ പറഞ്ഞു.
പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അസ്തിത്വം നഷ്ടമായി. പാര്‍ട്ടിയ്ക്കകത്ത് ജനാധിപത്യം ഇല്ലാതായി. പുതിയ നേതൃത്വം ആളെ നോക്കിയാണ് നീതി നടപ്പാക്കുന്നത്. സുധാകരന്‍ കെപിസിസി പിടിച്ചത് താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്തത് പോലെ ആണെന്നും അനില്‍കുമാര്‍ ആരോപിച്ചിരുന്നു. ഇത്തരത്തില്‍ ഗുരുതരമായ ആരോപണം ഉന്നയിച്ച ശേഷമാണ് അദ്ദേഹം എ. കെ. ജി സെന്ററിന്റെ പടികള്‍ ആദ്യമായി ചവിട്ടിയത്.
advertisement
നേരത്തെ കോണ്‍ഗ്രസ് വിട്ട് സി.പി. എമ്മില്‍ ചേര്‍ന്ന പി. എസ്. പ്രശാന്തിനൊപ്പമാണ് അനില്‍കുമാര്‍ ഏ.കെ.ജി സെന്ററില്‍ എത്തിയത്. ഏ.കെ.ജി സെന്ററിലെത്തിയ അനില്‍കുമാറിനെ സി.പി. എം. മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സ്വീകരിച്ചത്.
ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാര്‍ട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യ പ്രതികരണം നടത്തിയതിന് കെ.പി അനില്‍കുമാറിനെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. വിശദീകരണം നല്‍കിയിട്ടും അച്ചടക്കനടപടി പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കാത്തതിലും ഇദ്ദേഹത്തിന് അതൃപ്തിയുണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 14, 2021 9:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാർട്ടി വിടും മുൻപ് ജില്ലാ നേതൃത്വവുമായി അനിൽകുമാർ ചർച്ച നടത്തി; ജില്ലാ സെക്രട്ടറി പി.മോഹനൻ