തിരുവനന്തപുരം: കവി കെ സച്ചിദാനന്ദന്റെ ഫേസ്ബുക്ക് അക്കൗണ്ടിന് വിലക്കേർപ്പെടുത്തിയതിനെ വിമർശിച്ച് എഴുത്തുകാരൻ ബെന്യാമിന്‍. ഫേസ്ബുക്ക് വിലക്കിയാല്‍ ഉടന്‍ വായുവില്‍ അലിഞ്ഞുപോകുന്ന വ്യക്തിയല്ല സച്ചി മാഷെന്ന് ബെന്യാമിന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. "അദ്ദേഹം ഇന്നോളം എഴുതിയ കവിതകളും ഉയര്‍ത്തിപ്പിടിച്ച നിലപാടുകളും ഭീരുക്കളുടെ നെഞ്ചില്‍ ഒരു ഇടിമുഴക്കം പോലെ വന്നു പതിക്കുന്നുണ്ട് എന്നര്‍ത്ഥം. എഴുപത്തിയഞ്ച് വയസുള്ള ഒരു കവിയെപോലും ഭയക്കുന്ന ഭരണകൂടം. അയ്യയ്യേ നാണക്കേട്"- ബെന്യാമിൻ കുറിച്ചു.
കേരളത്തില്‍ ബി.ജെ.പിക്കുണ്ടായ തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചും രണ്ടു വീഡിയോകള്‍ പോസ്റ്റു ചെയ്തതിനാണ് തനിക്ക് ഫേസ്ബുക്ക് വിലക്കേർപ്പെടുത്തിയതെന്ന് സച്ചിദാനന്ദന്‍ ആരോപിച്ചിരുന്നു. വാട്സാപ്പില്‍ പ്രചരിച്ചുകൊണ്ടിരുന്ന വീഡിയോകളാണ് താന്‍ പോസ്റ്റുചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Also Read
അറസ്റ്റ് ചെയ്തവരെ ഉൾപ്പെടുത്തി ട്രോൾ വീഡിയോ; വിവാദത്തിനു പിന്നാലെ പിൻവലിച്ച് പൊലീസ്ബെന്യാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്ഫേസ്ബുക്ക് വിലക്കിയാല്‍ ഉടന്‍ വായുവില്‍ അലിഞ്ഞു പോകുന്ന വ്യക്തിയല്ല സച്ചി മാഷ്. അദ്ദേഹം ഇന്നോളം എഴുതിയ കവിതകളും ഉയര്‍ത്തിപ്പിടിച്ച നിലപാടുകളും ഭീരുക്കളുടെ നെഞ്ചില്‍ ഒരു ഇടിമുഴക്കം പോലെ വന്നു പതിക്കുന്നുണ്ട് എന്നര്‍ത്ഥം.
എഴുപതിയഞ്ച് വയസുള്ള ഒരു കവിയെപോലും ഭയക്കുന്ന ഭരണകൂടം. അയ്യയ്യേ നാണക്കേട്
ഇന്നലെയാണ് കവി കെ സച്ചിദാനന്ദന്റെ ഫേസ്ബുക്ക് അക്കൗണ്ട് താൽക്കാലികമായി മരവിപ്പിച്ചത്. കമ്മ്യൂണിറ്റി സ്റ്റാൻഡേർഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനാലാണ് നടപടിയെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി. പ്രധാനമന്ത്രിയെ വിമർശിച്ചുകൊണ്ട് ഇട്ട പോസ്റ്റിന്‍റെ പേരിലാണ് തനിക്കെതിരെ നടപടിയുണ്ടായതെന്ന് കവി ആരോപിച്ചു.
"ഇന്നലെ രാത്രിയാണ് എനിക്ക് ഫേസ്ബുക്ക് വിലക്ക് വന്നത്. അമിത് ഷായെയും കേരളത്തിലെ ബി. ജെ. പിയുടെ പരാജയത്തെയും കറിച്ചുള്ള നർമ്മം കലർന്ന ഒരു വീഡിയോയും മോദിയെ ക്കുറിച്ച് ' കണ്ടവരുണ്ടോ' എന്ന ഒരു നർമ്മരസത്തിലുള്ള പരസ്യവും -രണ്ടും എനിക്ക് വാട്സപ്പിൽ അയച്ചു കിട്ടിയതാണ്- പോസ്റ്റു ചെയ്തപ്പോഴാണു ഇതുണ്ടായത്. ഏപ്രിൽ 21-ന് ഒരു താക്കീത് കിട്ടിയിരുന്നു- അത് ഒരു ഫലിതം നിറഞ്ഞ കമന്‍റിനായിരുന്നു. അതിനും മുമ്പും പല കമൻറുകളും അപ്രത്യക്ഷമാകാറുണ്ട്. താക്കീത് നേരിട്ട് ഫേസ്ബുക്കിൽ നിന്നാണ് വന്നത്. അടുത്ത കുറി restrain ചെയ്യുമെന്ന് അതിൽ തന്നെ പറഞ്ഞിരുന്നു. മെയ് ഏഴിന്‍റെ അറിയിപ്പിൽ പറഞ്ഞത് ഞാൻ പോസ്റ്റ്ചെയ്യുന്നതും കമന്‍റ് ചെയ്യുന്നതും ലൈക് ചെയ്യുന്നതുമെല്ലാം 24 മണിക്കൂർ നേരത്തേയ്ക്ക് വിലക്കിയിരിക്കുന്നു എന്നും 30 ദിവസം ഫേസ്ബുക്കിൽ ലൈവ് ആയി പ്രത്യക്ഷപ്പെടരുതെന്നുമാണ്. അവരുടെ Community Standards ലംഘിച്ചു എന്നാണ് പരാതി. ഇന്ന് പാതിരാത്രിക്ക് വിലക്കു തീരും. ഇനി ഇടയ്ക്കിടയ്ക്ക് ഇതു പ്രതീക്ഷിക്കാമെന്നു തോന്നുന്നു.
ഇങ്ങിനെ വിമർശനങ്ങളെ അടിച്ചമർത്തുന്നതിനെതിരെ Lancet-ൽ വന്ന ഒരു ലേഖനം പോസ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ You are trying to post something other people on Facebook have found abusive' എന്ന മെസ്സേജ് ഇപ്പോൾ ഫേസ് ബുക്കിൽ നിന്നു കിട്ടി. ഇതി ന്നർത്ഥം ഒരു നിരീക്ഷക സംഘം എന്നെപ്പോലുള്ള വിമർശകർക്കു പിറകേ ഉണ്ടെന്നാണ്"- കെ സച്ചിദാനന്ദൻ വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.