തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരായ സമരത്തിൽ പങ്കെടുത്ത തിരുവനന്തപുരം നഗരസഭയിലെ ബി.ജെ.പി കൗൺസിലർ സി.പി.എമ്മിൽ ചേർന്നു. പാൽക്കുളങ്ങര വാർഡ് കൗൺസിലർ വിജയകുമാരിയാണ് ബി.ജെ.പി വിട്ടത്. നേതൃത്വത്തിൻ്റെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് വിജയകുമാരി ന്യൂസ് 18 നോട് പ റഞ്ഞു. അതേസമയം ഇവരെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ പറഞ്ഞു.
തലസ്ഥാനത്ത് ബിജെപിയുടെ പരമ്പരാഗത ശക്തികേന്ദ്രമാണ് പാൽക്കുളങ്ങര. അവിടുത്തെ കൗൺസിലറുടെ പാർട്ടി മാറ്റം ബി.ജെ.പിക്ക് തിരിച്ചടിയും സി.പി.എമ്മിന് രാഷ്ട്രീയ നേട്ടവുമാണ് . പ്രത്യേകിച്ചും തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ. പാർട്ടിയുടെ നിരന്തര അവഗണനയിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് വിജയകുമാരി പറഞ്ഞു.
കേന്ദ്ര സർക്കാരിനെതിരെയുള്ള സി.പി.എമ്മിൻ്റെ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു കൊണ്ടാണ് വിജയകുമാരി സി.പി.എമ്മിനോടുള്ള അനുഭാവം പരസ്യമാക്കിയത്. സംസ്ഥാന സമിതി അംഗം വി. ശിവൻകുട്ടി വിജയകുമാരിയെ സ്വീകരിച്ചു. കൗൺസിലറുടെ പ്രശ്നങ്ങൾ നേരത്തെ ചർച്ചയിലൂടെ പരിഹരിച്ചതാണെന്ന് ബിജെപി നേതൃത്വം പറയുന്നു.
തിരുവനന്തപുരം നഗരസഭ വികസനത്തിന്റെ പാതയിലാണ് മുമ്പോട്ട് പോകുന്നതെന്നും അതിന് തടസ്സം നിൽക്കുന്ന സമീപനങ്ങളാണ് ബിജെപി സ്വീകരിച്ചിരുന്നതെന്നും
ബിജെപി സ്വീകരിച്ചു വന്നിരുന്ന പിന്തിരിപ്പൻ നിലപാടുകളോടുള്ള എതിർപ്പിന്റെ ഭാഗമായാണ് പാൽകുളങ്ങര വാർഡ് കൗൺസിലർ എസ്.വിജയകുമാരിയുടെ സിപിഐഎം പ്രവേശനമെന്നും മേയർ കെ.ശ്രീകുമാർ പറഞ്ഞു. എൽഡിഎഫ് നേതൃത്വത്തിലുള്ള ഭരണ സമിതി നടത്തിയ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് കൗൺസിലറുടെ സിപിഐഎം പ്രവേശനമെന്നും മേയർ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bjp, Cpm, Thiruvananthapuram coroporation