Death | ഗൾഫിൽനിന്ന് തിരിച്ചെത്തിയ പ്രവാസിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി
- Published by:Anuraj GR
- news18-malayalam
Last Updated:
വീട്ടുകാർ നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ച പൊലീസ്, ഹമീദ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയില്ലെന്ന് കണ്ടെത്തി.
കണ്ണൂര്‍: വിദേശത്ത് നിന്ന് നാട്ടിലെത്തിയ പ്രവാസിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി. കണ്ണൂർ (Kannur) നാറാത്ത് പാമ്ബുരുത്തിയിലെ മേലേപാത്ത് ഹൗസില്‍ അബ്ദുല്‍ ഹമീദി(42)ന്റെ മൃതദേഹമാണ് ഞായറാഴ്ച വൈകീട്ടോടെ പഴയങ്ങാടി പുഴയില്‍ നിന്നു ലഭിച്ചത്. ശനിയാഴ്ച ബഹറിനിൽനിന്ന് (Bahrain) കരിപ്പൂരില്‍ എത്തിയ ഹമീദ് നാട്ടിലേക്ക് കണ്ണൂരിൽ യാത്ര തിരിച്ചു. എന്നാൽ വീട്ടിലെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം ലഭിച്ചത്. കോഴിക്കോട് നിന്ന് ട്രെയിനിൽ കണ്ണൂരിലേക്ക് വരുകയായിരുന്നു ഇദ്ദേഹം.
വീട്ടുകാർ നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ച പൊലീസ്, ഹമീദ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയില്ലെന്ന് കണ്ടെത്തി. സിസിടിവി ദൃശ്യം പരിശോധിച്ചതിൽനിന്നാണ് ഇക്കാര്യം വ്യക്തമായത്. എന്നാൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ, പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള ലഗേജുകള്‍ മംഗലാപുരത്ത് ട്രെയിനില്‍ കണ്ടെത്തുകയും ചെയ്തു. ഇതേത്തുടർന്ന് പൊലീസ് നടത്തിയ വിപുലമായ തെരച്ചിലിനിടെയാണ് പഴയങ്ങാടി പുഴയില്‍ നിന്നു മൃതദേഹം ലഭിച്ചത്.
പഴയങ്ങാടി പോലിസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇതിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ഖബറടക്കം ഇന്ന് നടക്കും.
advertisement
മാതാവ്: മേലേപാത്ത് കുഞ്ഞാത്തു. പിതാവ്: പരേതനായ മമ്മുഹാജി. പെരുമാച്ചേരി കൊട്ടപ്പൊയിലിലെ റാബിയയാണ് ഭാര്യ: മക്കള്‍: റസല്‍, റയ, സബ, സൈബ. സഹോദരങ്ങള്‍: അബ്ദുല്‍ഖാദര്‍, റാസിഖ്(കെഎംസിസി യാമ്ബൂകണ്ണൂര്‍ ഖജാഞ്ചി), അബ്ദുസ്സലാം, ശിഹാബ്, ആയിഷ, റാബിയ, സക്കീന, ഖദീജ, പരേതയായ റുഖിയ.
മലയാളി അധ്യാപകന്‍ 10 കോടിയോളം രൂപയുമായി സൗദി അറേബ്യയിലെ റിയാദില്‍ നിന്ന് മുങ്ങിയെന്ന് പരാതി
റിയാദിലെ (Riyadh) സ്വകാര്യ സ്‌കൂളില്‍ അധ്യാപകനായിരുന്ന മലയാളി (Malayali teacher) പത്ത് കോടിയോളം രൂപ തട്ടി മുങ്ങിയതായി പരാതി. കോഴിക്കോട് പൂവാട്ടുപറമ്പ് കൊള്ളോളത്ത് തിരുത്തിപ്പള്ളി മൊയ്തീന്‍റെ മകന്‍ അല്‍താഫ് ആണ് എണ്‍പതോളം പേരില്‍ നിന്ന് ബിസിനസ് പങ്കാളിയാക്കാമെന്ന് വാഗ്ദാനം നല്‍കി വിവിധ ഘട്ടങ്ങളിലായി പത്ത് കോടിയോളം രൂപ കൈക്കലാക്കി മുങ്ങിയതെന്ന് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
advertisement
ഇയാൾക്കെതിരെ റിയാദ് ഇന്ത്യന്‍ എംബസി, നോര്‍ക്ക, ഡി.ജി.പി. എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ എംബസി നോര്‍ക്കക്ക് ഇമെയില്‍ സന്ദേശം അയച്ചിട്ടുമുണ്ട്. ആറു വര്‍ഷത്തോളം ബിന്‍ലാദന്‍ കമ്പനിയില്‍ ജോലി ചെയ്ത ഇദ്ദേഹം ഇപ്പോള്‍ മൂന്നു വര്‍ഷമായി റിയാദിലെ സ്വകാര്യ സ്‌കൂളില്‍ കെമിസ്ട്രി അധ്യാപകനായാണ് ജോലി ചെയ്യുന്നത്. ബിന്‍ലാദന്‍ കമ്പനിയിലെ സഹപ്രവര്‍ത്തകരുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ച ഇയാള്‍ അവരില്‍ പലരുടെയും ശമ്പളവും ജോലിയില്‍ നിന്ന് പിരിയുമ്പോള്‍ കിട്ടുന്ന സര്‍വീസ് ആനുകൂല്യങ്ങളുമെല്ലാം ബിസിനസിനെന്ന് പറഞ്ഞ് കൈക്കലാക്കി.
advertisement
Also Read- 'എന്നെ പാമ്പ് പിടിക്കാൻ വിളിക്കരുതെന്ന് പ്രചരിപ്പിക്കുന്നു'; വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ വാവ സുരേഷ്
ഏതാനും നഴ്‌സുമാര്‍ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് ഇദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. താന്‍ നല്‍കുന്ന ലാഭവിഹിതത്തില്‍ നിന്ന് ലോണ്‍ അടച്ചുതീര്‍ത്താല്‍ മതിയെന്ന് വിശ്വസിപ്പിച്ചാണ് ലോണെടുക്കാന്‍ അവരെ പ്രേരിപ്പിച്ചത്. ദുബായില്‍ നിന്ന് സൗദിയിലേക്ക് ചോക്ലേറ്റ് ഇറക്കുമതി ചെയ്യുന്ന ബിസിനസാണെന്നാണ് ചിലരോട് ഇദ്ദേഹം പറഞ്ഞിരുന്നത്. മറ്റു ചിലരില്‍ ചിട്ടിയെന്ന് വിശ്വസിപ്പിച്ച് എല്ലാ മാസവും വന്‍തുക വാങ്ങിയിരുന്നു. പലര്‍ക്കും പല സമയങ്ങളിലും ലാഭവിഹിതമായി ചെറിയ സംഖ്യകള്‍ നല്‍കുകയും ചെയ്തു. നാട്ടിലുള്ളവരില്‍ നിന്നും പണം വാങ്ങിയിട്ടുണ്ട്. സംഘടനകളിലോ കൂട്ടായ്മകളിലോ അംഗമല്ലാത്ത ഇയാള്‍ മാന്യമായി പെരുമാറിയാണ് പണം കൈപറ്റിയിരുന്നത്. എല്ലാവരില്‍ നിന്നും രഹസ്യമായി ഇടപാട് നടത്തിയതിനാല്‍ പണം കൈമാറ്റം സുഹൃത്തുക്കള്‍ പോലും പരസ്പരം അറിഞ്ഞിരുന്നില്ല. ബിസിനസ് പാര്‍ട്ണര്‍മാരാണെന്ന് പറഞ്ഞു മറ്റുള്ളവരുടെ അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യിച്ചിരുന്ന ഇയാള്‍ തന്റെ അക്കൗണ്ട് വിവരങ്ങളും മറച്ചുവെച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Feb 07, 2022 3:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Death | ഗൾഫിൽനിന്ന് തിരിച്ചെത്തിയ പ്രവാസിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി







