ബ്രൂവറിയിൽ മുട്ടുമടക്കി സർക്കാർ; ഇത് 'ചെന്നിത്തല' വിജയം
Last Updated:
തിരുവനന്തപുരം: സർക്കാറിനെ വിവാദത്തിലാക്കിയ ബ്രൂവറി, ഡിസ്റ്റിലറി വിഷയത്തിൽ മുട്ടുമടക്കി ഇടതുമുന്നണി സർക്കാർ. ഈ വിഷയത്തിൽ കൂടുതൽ പ്രതിരോധത്തിലായപ്പോഴാണ് അനുമതി റദ്ദാക്കാൻ സർക്കാർ നിർബന്ധിതമായത്. വിവാദമായ ഡിസ്റ്റിലറികളുടെയും ബ്രൂവറികളുടെയും അനുമതി റദ്ദാക്കാനുള്ള തീരുമാനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിവെച്ച പോരാട്ടത്തിൻറെ വിജയം കൂടിയാണ്.
ബ്രൂവറി, ഡിസ്റ്റിലറി വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ പ്രത്യക്ഷ സമരത്തിന് തയാറെടുത്ത് പ്രതിപക്ഷം നീങ്ങിയതോടെയാണ് സർക്കാർ നിലപാട് തിരുത്തിയത്. മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും നടത്തിയ അഴിമതി അന്വേഷിക്കണമെന്നും എക്സൈസ് മന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് ഒക്ടോബർ 11ന് കേരളത്തിലെ എല്ലാ നിയമസഭാ നിയോജക മണ്ഡലത്തിലും യുഡിഎഫ് ധർണ്ണ നടത്താനും തീരുമാനിച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനം നടത്തിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി ബ്രൂവറി അനുമതി റദ്ദാക്കുന്നതായി അറിയിച്ചത്.
advertisement
എന്നാൽ, ബ്രൂവറി അനുവദിച്ചതിൽ വീഴ്‌ച്ച ഉണ്ടായിട്ടില്ലെന്നും വിവാദങ്ങൾ ഒഴിവാക്കുന്നതിനാണ് അനുമതി റദ്ദാക്കിയതെന്നുമാണ് മുഖ്യമന്ത്രിയുടെ വാദം. കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമേ ഇനി അനുമതി നൽകൂവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
'പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ അംഗീകരിച്ചതുകൊണ്ടല്ല അനുമതി റദ്ദാക്കിയത്. ഒറ്റക്കെട്ടായി നിൽക്കേണ്ട സമയത്ത് വിവാദങ്ങൾ ഉണ്ടാകാതിരിക്കുന്നതിനു വേണ്ടിയാണ്. ബ്ലെൻഡിങ് യൂണിറ്റുകൾ തുടങ്ങാനാവശ്യമായ നടപടി തുടർന്നും മുന്നോട്ടുകൊണ്ടുപോകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് വിതരണം ചെയ്യുന്ന മദ്യത്തിന്റെ എട്ട് ശതമാനവും ബിയറിന്റെ 40 ശതമാനവും സംസ്ഥാനത്തിന് പുറത്ത് നിന്ന് വരികയാണ്. ആ സാഹചര്യത്തിൽ പുതിയ യൂണിറ്റുകൾ സംസ്ഥാനത്തിന് ആവശ്യമാണ്. യൂണിറ്റുകൾക്ക് നിയമപ്രകാരം അപേക്ഷകൾ തുടർന്നും നൽകാവുന്നതാണ്. ആവശ്യമായ പരിശോധനകൾക്ക് ശേഷം വകുപ്പ് തത്വത്തിൽ അംഗീകാരം നൽകും. പുതിയ അപേക്ഷ സ്വീകരിക്കുന്നതിനും പരിശോധിക്കുന്നതിനും പ്രത്യേക സംവിധാനം തുടങ്ങും. പ്രതിപക്ഷത്തിന് വേണ്ടത് ഒരു പുകമറ സൃഷ്ടിക്കുകയാണ്. അതില്ലാതാക്കുകയാണ്, അല്ലാതെ അവരുടെ ആരോപണത്തിന് കീഴടങ്ങുകയല്ല. നാടിന്റെ ആവശ്യത്തിന് വേണ്ടിയുള്ള ചെറിയ വിട്ടുവീഴ്ചയാണ് നടത്തിയിട്ടുള്ളത്'- മുഖ്യമന്ത്രി പറഞ്ഞു.
advertisement
വിവാദം ഇങ്ങനെ...
സ്വകാര്യ കമ്പനികൾക്ക് ബ്രൂവറി അനുവദിച്ചതിൽ വൻ അഴിമതി നടന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ആരോപണം ഉന്നയിച്ചത്. ഒരു ഡിസ്റ്റിലറിയും മൂന്ന് ബ്രൂവറിയും രഹസ്യമായി അനുവദിച്ചതിനുപിന്നിൽ വൻ അഴിമതി നടന്നുവെന്നായിരുന്നു ആരോപണം. കണ്ണൂർ ജില്ലയിൽ വാരം എന്ന സ്ഥലത്ത് ശ്രീധരൻ ബ്രൂവറി പ്രൈവറ്റ് ലിമറ്റഡ് എന്ന കമ്പനിക്ക് പ്രതിമാസം അഞ്ച് ലക്ഷം കെയ്‌സ് ബിയർ ഉൽപാദിപ്പിക്കുന്നതിനുള്ള ബ്രൂവറിക്ക് അനുമതി നൽകിയതാണ് ആദ്യത്തേത്. പാലക്കാട് ജില്ലയിലെ ഏലപ്പുള്ളി വില്ലേജിൽ പ്രതിവർഷം അഞ്ച് ലക്ഷം ഹെക്ടാ ലിറ്റർ ബിയർ ഉൽപാദിപ്പിക്കുന്നതിനുള്ള ബ്രൂവറി സ്ഥാപിക്കുന്നതിന് അപ്പോളോ ഡിസ്റ്റലറീസ് ആൻഡ് ബ്രൂവറീസ് പ്രൈവറ്റ് ലിമറ്റഡ് എന്ന കമ്പനിക്ക് പിന്നീട് അനുമതി നൽകി. തൃശൂർ ജില്ലയിൽ ഇന്ത്യൻ നിർമിത വിദേശ മദ്യം നിർമിക്കുന്നതിന് കോമ്പൗണ്ടിങ്, ബെൻഡിങ്, ബോട്ടിലിങ് യൂണിറ്റ് സ്ഥാപിക്കുന്നതിന് ശ്രീ ചക്രാ ഡിസ്റ്റലറീസ് പ്രൈവറ്റ് ലിമറ്റഡ് എന്ന പെരുമ്പാവൂരിലെ കമ്പനിക്ക് അനുമതി നൽകി.
advertisement
പുതിയ ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിക്കുന്നതിന് കണ്ണൂർ കെ എസ് ഡിസ്റ്റലറിക്കും തൃശൂർ എലൈറ്റ് ഡിസ്റ്റിലറിക്കും ഉൽപാദന ശേഷി വർധിപ്പിച്ച് കൊടുക്കുകയും ചെയ്തിട്ടുണ്ട്. 1999ന് ശേഷം സംസ്ഥാനത്ത് പുതിയ ബ്രൂവറികളോ, ഡിസ്റ്റിലറികളോ അനുവദിച്ചിട്ടില്ല. 1996ൽ ബിയറും വിദേശ മദ്യവും ഉൽപാദിക്കുന്നതിന് വേണ്ടി ബ്രുവറികളും ഡിസ്റ്റിലറികളും ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചിരുന്നു. 125 അപേക്ഷകൾ ലഭിക്കുകയും ചെയ്തു. ഇത് വിവാദമായതോടെ 1999ൽ ആർക്കും ഇവ അനുവദിക്കേണ്ടെന്ന് തിരുമാനിച്ച് സർക്കാർ ഉത്തരവിറക്കി. 99ലെ ആ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പിന്നീട് മാറി മാറി വന്ന സർക്കാരുകൾ പുതിയ ബ്രുവറികൾക്കും ഡിസ്റ്റിലറികൾക്കും അനുമതി നിഷേധിച്ചത്. ഈ ഉത്തരവ് മറികടന്നാണ് പരമ രഹസ്യമായി ഇപ്പോൾ സംസ്ഥാനത്ത് ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ചതെന്നാണ് പ്രതിപക്ഷ നേതാവ് ആരോപിച്ചത്.
advertisement
സർക്കാർ അനുവദിച്ച മൂന്നു ബ്രൂവെറികളിൽ ആദ്യം അനുമതി നൽകിയത് അവസാനം കിട്ടിയ അപേക്ഷക്കാണ്. 2017ൽ മൂന്നു അപേക്ഷകൾ സർക്കാർ പരിഗണനക്കെത്തിയെങ്കിലും 2018ൽ പരിഗണനയ്ക്കെത്തിയ കെ.എസ് ബ്രൂവെറീസിനാണ് ആദ്യം അനുമതി നൽകിയുള്ള ഉത്തരവ് ഇറങ്ങിയത്. കണ്ണൂരിലെ വാരത്തുള്ള ശ്രീധരൻ ബ്രുവറീസിന്റെ മാർച്ചിലുള്ള അപേക്ഷയിൽ മൂന്നു മാസത്തിനുള്ളിൽ തന്നെ സർക്കാർ അനുമതി നൽകുകയായിരുന്നു. കണ്ണൂരിലെ വാരത്തുള്ള ശ്രീധരൻ ബ്രൂവറീസിന് അനുമതി നൽകിയുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത് 2018 ജൂൺ 12നാണ്. ശ്രീധരൻ ബ്രുവറീസ് സമർപ്പിച്ച അപേക്ഷ എക്സൈസ് കമ്മീഷണർ സർക്കാരിനു കൈമാറുന്നത് 2018 മാർച്ച് ആറിനും. മാർച്ചിൽ സർപ്പിച്ച അപേക്ഷ, സർക്കാർ ജൂണിൽ തന്നെ അനുമതി നൽകിയുള്ള ഉത്തരവായി ഇറക്കുകയായിരുന്നു.
advertisement
എന്നാൽ ഇപ്പോൾ ബ്രൂവറി അനുദിച്ച പവർ ഇൻഫ്രാടെകും ശ്രീചക്രാ ഡിസ്റ്റിലറീസും അപ്പോളോ ബ്രൂവറീസും ശ്രീധരൻ ബ്രൂവറീസ് അപേക്ഷിക്കുന്നതിന് അഞ്ചുമാസം മുൻപ് 2017 നവംബറിൽ തന്നെ അപേക്ഷ സമർപ്പിച്ചിരുന്നു. ഇവരിൽ അപ്പോളോ പവർ ഇൻഫ്രാടെകിനു ഈ വർഷം സെപ്തംബറിലും അപ്പോളോ ഡിസ്റ്റിലറീസിനു ജൂൺ മാസം 28നും നൽകിയപ്പോൾ ശ്രീ ചക്രാ ഡിസ്റ്റിലരീസിനു ജൂലൈ മാസത്തിലുമായിരുന്നു അനുമതി ലഭിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 08, 2018 2:23 PM IST