കോഴിക്കോട്: കസ്തൂരിരംഗൻ സമരത്തിനിടെ താമരശ്ശേരി വനം വകുപ്പ് ഓഫീസ് കത്തിച്ച കേസിൽ അന്വേഷണ റിപ്പോർട്ട് കാണാനില്ല. താമരശ്ശരി പൊലീസ് സ്റ്റേഷനിലും ഡി വൈ എസ് പി ഓഫീസിലും സൂക്ഷിച്ച ഡയറിയാണ് വിചാരണ നടക്കുന്നതിനിടെ കാണാതായത്. 2013 ൽ നടന്ന മലയോര ഹർത്താലിനിടെയാണ് താമരശ്ശേരി വനം വകുപ്പ് ഓഫീസ് ആക്രമിച്ച് സർക്കാർ ഫയലുകളടക്കം കത്തിച്ചത്.
കസ്തൂരിരംഗൻ കമ്മീഷൻ റിപ്പോർട്ട നടപ്പാക്കാൻ തീരുമാനിച്ചതിൽ പ്രതിഷേധിച്ചായിരുന്നു അക്രമം അഴിച്ചുവിട്ടത്. നിലവിൽ കോഴിക്കോട് സ്‍പെഷ്യൽ അഡീഷണൽ സെഷൻസ് കോടതിയിൽ കേസിന്റെ സാക്ഷി വിസ്താരം നടക്കുകയാണ്. ഇതോടെ അട്ടിമറി സംശയവും ഉയർന്നിരിക്കുകയാണ്. ഓരോ ദിവസത്തെയും കേസന്വേഷണവിവരങ്ങളും റിപ്പോര്‍ട്ടുകളും ഉള്‍പ്പെടുന്ന പ്രധാനരേഖയാണ് കേസ് ഡയറി.
Also read- ‘ഹിന്ദിക്ക് പ്രാദേശിക ഭാഷകളോട് എതിർപ്പോ മത്സരമോ ഇല്ല’; കേന്ദ്രമന്ത്രി അജയ് കുമാർ മിശ്ര
കേസ് ഡയറി ഇല്ലാതായതോടെ അന്വേഷണോദ്യോഗസ്ഥര്‍, പ്രോസിക്യൂഷന്‍ അഭിഭാഷകര്‍, പ്രോസിക്യൂഷന്‍ സാക്ഷികൾ എന്നിവര്‍ മൊഴിനല്‍കാന്‍ പ്രയാസപ്പെടുന്ന സ്ഥിതിയുണ്ട്. ഇതോടെ കോടതിയില്‍ താമരശ്ശേരിപോലീസ് നല്‍കിയ കുറ്റപത്രത്തിന്റെയും അനുബന്ധരേഖകളുടെയും പകര്‍പ്പാവശ്യപ്പെട്ട് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മാറാട് കോടതിയില്‍ അപേക്ഷ നല്‍കി. കേസിന്റെ നടത്തിപ്പിനാവശ്യമായ ഫയലുകഠം കൈവശമില്ലെന്നും കോടതിരേഖകളുടെ പകര്‍പ്പ് വേണമെന്നും കാണിച്ചാണ് അപേക്ഷ.
തുടക്കത്തില്‍ കേസന്വേഷണം നടത്തിയ ഡിവൈ.എസ്.പി. കേസ് ഡയറി കാണാനില്ലെന്ന് കോടതിയില്‍ വിചാരണവേളയില്‍ മൊഴിനല്‍കിയിരുന്നു. ഇത് കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. അക്രമത്തിൽ 77.09 ലക്ഷം രൂപയുടെ നഷ്ട്ടം ഉണ്ടായെന്നാണ് സർക്കാറിന്റെ കണക്കുകൾ. അന്ന് താമരശേരി ഡിവൈ.എ൯.പി യായിരുന്ന ജെയ്സണ്‍ കെ. അബ്രഹാമായിരുന്നു അന്വേഷണോദ്യോഗസ്ഥന്‍. അദ്ദേഹം സര്‍വീസില്‍നിന്ന് വിരമിച്ചു.കേസില്‍ മൊത്തം 37 പ്രതികളുണ്ട്. 13 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.