തിരുവനന്തപുരം: ഹിന്ദിക്ക് പ്രാദേശിക ഭാഷകളോട് എതിർപ്പോ മത്സരമോ ഇല്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്ര. ഇന്ത്യയിലെ ജനങ്ങൾക്ക് എളുപ്പത്തിൽ മനസ്സിലാകുന്ന ഭാഷയാണ് ഹിന്ദിയെന്നും ചിലർ രാഷ്ട്രീയ കാരണങ്ങളാൽ മാത്രമാണ് ഹിന്ദിയെ എതിർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ഔദ്യോഗിക ഭാഷാ വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് ഭാഷാ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദി മറ്റ് പ്രാദേശിക ഭാഷകളെ ഇല്ലാതാക്കും എന്ന തരത്തിലുള്ള തെറ്റായ പ്രചരണം നടക്കുന്നുണ്ട്. വാസ്തവത്തിൽ ഇന്ത്യയിലെ മറ്റ് പ്രാദേശിക ഭാഷകളുടെ സഹോദരിയായ ഹിന്ദി ഇന്ത്യയുടെ സ്വന്തം ഭാഷയാണെന്നും അദ്ദേഹം പറഞ്ഞു. ഔദ്യോഗിക ഭാഷാ വകുപ്പ് ‘കണ്ഠസ്ഥ്’ എന്ന മെമ്മറി അധിഷ്ഠിത വിവർത്തന സംവിധാനം രൂപീകരിച്ച് വികസിപ്പിച്ചിട്ടുണ്ടെന്നും അതിന്റെ ഉപയോഗം ഉറപ്പാക്കി ഗവണ്മെന്റ് ഓഫീസുകളിൽ വിവർത്തനത്തിന്റെ വേഗതയും ഗുണനിലവാരവും വർധിപ്പിച്ചതായും മിശ്ര പറഞ്ഞു.
Also read- സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി; 4 മാസത്തേക്ക് യൂണിറ്റിന് ഒമ്പത് പൈസ കൂടും
ഇതുവരെ, ഈ ടൂളിൽ ഏകദേശം 22 ലക്ഷം വാക്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ മെഷീൻ ട്രാൻസ്ലേഷൻ ഉൾപ്പെടെ കൂടുതൽ പുതിയ സവിശേഷതകൾ ചേർത്തിട്ടുള്ളതിനാൽ ഉപയോഗക്ഷമത കൂടുതൽ വർദ്ധിച്ചു. ഇ-മഹാശബ്ദകോശ്, മറ്റ് സാങ്കേതിക മാർഗങ്ങൾ എന്നിവയിലൂടെ വകുപ്പ് തന്നെ ഹിന്ദിയെ ശക്തിപ്പെടുത്തുകയാണെന്നും മിശ്ര പറഞ്ഞു
എന്നാല്‍ ഭാരതം ബഹുസ്വരതയുടെ ദേശമാണെന്ന് പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഭാഷകളും ഉപഭാഷകളും അവയുടെ രൂപാന്തരങ്ങളായ വാമൊഴികളും ഉൾപ്പെടെ ആയിരക്കണക്കിന് ഭാഷകളാൽ ഭാരതം സമൃദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ വിവിധ വിഭാഗങ്ങളിലായി ഭരണഭാഷയിൽ മികച്ച പ്രവർത്തനം കാഴ്ച വച്ച കേന്ദ്ര ഗവണ്മെന്റ് ഓഫീസുകൾക്കും ബാങ്കുകൾക്കും സ്ഥാപനങ്ങൾക്കും ഗവർണർ അവാർഡുകൾ സമ്മാനിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.