പത്തനംതിട്ട: ശബരിമല അയ്യപ്പക്ഷേത്രത്തിന്‍റെ കാര്യങ്ങളിൽ ഇടപെടാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് മുൻ ദേവസ്വം കമ്മീഷണർ പി.വി. നളിനാക്ഷൻ നായർ. എന്നാൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് രൂപീകൃതമായ കവനന്റ് പ്രകാരം കേന്ദ്രസർക്കാരിന് ഇക്കാര്യത്തിൽ പ്രധാന പങ്കുവഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ദി ഹിന്ദു ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
1950ലെ ഹിന്ദുമതസ്ഥാപന നിയമപ്രകാരം സ്വയംഭരണാവകാശമുള്ള സ്ഥാപനമായാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് രൂപീകൃതമായത്. ബോർഡിന്റെ ഭരണഘടന 1949ൽ തിരുവിതാംകൂർ മഹാരാജാവ് പുറപ്പെടുവിച്ചതും കേന്ദ്രസർക്കാർ ഉറപ്പുനൽകിയതുമായ കവനന്റിന്റെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ക്ഷേത്രത്തിന്റെ നിയന്ത്രണാവകാശം സനാതന ധർമവും ആചാരങ്ങളും പിന്തുടരുന്ന ഹിന്ദുക്കൾക്കായിരിക്കുമെന്ന് കൊച്ചി, തിരുവിതാംകൂർ രാജാക്കന്മാർ ഉറപ്പുനൽകിയിരുന്നതായും അദ്ദേഹം പറയുന്നു.
ശബരിമലയിൽ നിലനിൽക്കുന്ന ആചാരങ്ങളുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ ലംഘനങ്ങളോ അക്രമങ്ങളോ മതസ്പർധ വളർത്തുന്നതോ ആയ ഒന്നുമുണ്ടാകുന്നില്ല. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുമായി ബന്ധപ്പെട്ട കേസിൽ സത്യവാങ്മൂലം സമർപ്പിക്കാനുള്ള അവകാശമില്ല. അതുകൊണ്ടുതന്നെ സംസ്ഥാന സർക്കാർ സമർപ്പിച്ച സത്യവാങ്മൂലം സുപ്രീംകോടതി പരിഗണിക്കേണ്ടിയിരുന്നില്ല. അതേസമയം, കവനന്റിലെ വ്യവസ്ഥകൾ നടപ്പാക്കാനുള്ള ബാധ്യതയുള്ള കേന്ദ്ര സർക്കാരിന് വലിയ പങ്കുവഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.