രാജു ഗുരുവായൂർ
തൃശൂർ: തിരുവില്വാമലയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടു വയസുകാരി മരിച്ച സംഭവത്തില്‍ പ്രാഥമിക ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നു. കുട്ടിയുടെ മരണത്തിനിടയാക്കിയത് ‘കെമിക്കൽ ബ്ലാസ്റ്റ്’ എന്ന പ്രതിഭാസമാണ് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. തിരുവില്വാമലയിൽ ബ്ലോക്ക് പഞ്ചായത്ത് അംഗമായ അശോക് കുമാറിന്‍റെ മകൾ ആദത്യശ്രീയാണ് മരിച്ചത്.
അമിത ഉപയോഗത്തെ തുടർന്ന് ഫോണിന്‍റെ ബാറ്ററി ചൂടായതോടെയാണ് പൊട്ടിത്തെറി ഉണ്ടായത്. ബാറ്ററിയിലെ രാസവസ്തുക്കൾ പൊട്ടിത്തെറിക്ക് കാരണമായെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. സ്ഫോടനത്തിൽ കുട്ടിയുടെ മുഖം ചിതറി തെറിക്കുകയും ഫോൺ ഉപയോഗിച്ചിരുന്ന കയ്യിന്റെ വിരലുകൾ അറ്റു പോകുകയും ചെയ്തു.
തിങ്കളാഴ്ച രാത്രി 10.30 നാണ് സംഭവം നടന്നത്. കുട്ടിയുടെ അച്ചന്‍റെ സഹോദരൻ അഞ്ച് വർഷം മുമ്പ് പാലക്കാട് നിന്നും വാങ്ങിച്ചു കൊടുത്ത റെഡ് മീ യുടെ ഫോണാണ് പൊട്ടിത്തെറിച്ചത്. ബാറ്ററി കേടുവന്നതിനു ശേഷം കഴിഞ്ഞ വർഷം വാങ്ങിയ ഷോപ്പിൽ തന്നെ കൊണ്ടുപോയി ബാറ്ററി മാറ്റിയിരുന്നു.
Also See- മൊബൈൽഫോൺ പൊട്ടിത്തെറിയിലേക്ക് നയിക്കുന്ന 7 കാര്യങ്ങൾ
അമ്മയെ ഇടക്ക് വിളിക്കാനാണ് ഫോൺ കൂട്ടിയെ ഏൽപിച്ചിരുന്നത്. എന്നാൽ വീഡിയോ കാണുന്നതിനിടയിലാണ് ദാരുണമായ ഈ സംഭവം നടക്കുന്നത്. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്നലെ വൈകീട്ട് സംസ്കരിച്ചു.
ഈ സംഭവം പല രീതിയിലുള്ള മുൻകരുതൽ എടുക്കാൻ ഉപഭോക്തക്കൾ ശ്രദ്ധിക്കണമെന്നാണ് വിദഗ്ദ അഭിപ്രായം. ‘അനുയോജ്യമല്ലാത്ത ചാർജർ, ചൂടായ ഫോണിൽ കൂടുതൽ പവർ ആവശ്യമുള്ള അപ്ലിക്കേഷൻ ഉപയോഗിക്കുന്നത്. തുടർച്ചയായി ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ചൂട് തുടങ്ങിയവയൊക്കെ ഫോൺ പൊട്ടിത്തെറിയിലേക്ക് നയിക്കും എന്നാണ് വിദഗ്ദ അഭിപ്രായം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Mobile phone, Thrissur