പോയവരെ ന്യായീകരിക്കില്ല; എന്നാൽ എന്തുകൊണ്ട് പാർട്ടി വിടുന്നുവെന്ന് നേതൃത്വം പരിശോധിക്കണം: ബെന്നി ബെഹനാൻ
- Published by:Naseeba TC
- news18-malayalam
Last Updated:
എന്തുകൊണ്ട് ആളുകൾ പാർട്ടി വിടുന്നുവെന്ന് നേതൃത്വം പരിശോധിക്കണം. പോയവരെ ന്യായീകരിക്കുന്നില്ലെന്നും ബെന്നി ബെഹനാൻ
തിരുവനന്തപുരം: കഴിഞ്ഞ ദിവസം കെപിസിസി മുൻ ജനറൽ സെക്രട്ടറിയായിരുന്ന കെ പി അനിൽകുമാർ പാർട്ടി വിട്ട് സിപിഎമ്മിൽ ചേർന്നത് വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. കെപിസിസി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം നടത്തിയശേഷമാണ് കെ പി അനിൽകുമാർ സിപിഎമ്മിൽ ചേർന്നത്. താലിബാൻ അഫ്ഗാൻ ഭരണം പിടിച്ചത് പോലെയാണ് കെ സുധാകരൻ കെപിസിസി പ്രസിഡണ്ട് ആയതെന്ന വിമർശനവും കെ പി അനിൽകുമാർ ഉന്നയിച്ചിരുന്നു.
ഇതിന് പിന്നാലെ കെ പി അനിൽ കുമാറിനെ നിശിതമായി വിമർശിക്കുകയാണ് കോൺഗ്രസ് നേതാക്കൾ. കെ പി അനിൽ കുമാർ പാർട്ടി വിട്ടെങ്കിലും ഒരു ചുക്കും സംഭവിക്കില്ലെന്ന് കോൺഗ്രസ് നേതാക്കൾ ആവർത്തിക്കുന്നു. ഈ ഘട്ടത്തിലാണ് കോൺഗ്രസ് നേതാവ് ബെന്നി ബഹനാന്റെ പ്രതികരണം ശ്രദ്ധേയമാകുന്നത്. നേതാക്കൾ പാർട്ടി വിടുമ്പോൾ ആത്മപരിശോധന നടത്താൻ നേതൃത്വം തയ്യാറാകണമെന്ന് ബെന്നി ബഹനാൻ വ്യക്തമാക്കി. ആളുകൾ എന്തുകൊണ്ട് പാർട്ടി വിടുന്നുവെന്ന് നേതൃത്വം പരിശോധിക്കണം.
പാർട്ടി വിട്ടവരുടെ തെറ്റുകൾ അണികളെ ബോധ്യപ്പെടുത്താൻ നേതൃത്വത്തിന് കഴിയണം. പാർട്ടിനേതൃത്വം എന്ന് താൻ പറഞ്ഞാൽ അത് രണ്ടുമൂന്നു പേരെ ഉദ്ദേശിക്കുന്നതാകും. പാർട്ടിക്ക് ഒരു ഘടനയുണ്ട്. അതാണ് നേതൃത്വം. ആളുകൾ പാർട്ടി വിടുമ്പോൾ അതിനെക്കുറിച്ച് പരിശോധിക്കാൻ വിപുലമായ സംവിധാനങ്ങൾ കോൺഗ്രസിനകത്തുണ്ട്. പുതിയ നേതൃത്വത്തിൽ തനിക്ക് വലിയ പ്രതീക്ഷയാണ്. എന്നാൽ പറയുന്ന കാര്യങ്ങളെല്ലാം പ്രായോഗികതലത്തിൽ എത്തിക്കേണ്ടതുണ്ട്. കോൺഗ്രസ് എന്നാൽ വലിയ പാർട്ടിയാണ്.
advertisement
ഹിമാലയത്തിൽ നിന്നും മഞ്ഞുകട്ടകൾ അടർന്നു പോകാറുണ്ട്. എന്നാൽ പോയവരെയും പോയതിനും ന്യായീകരിക്കില്ലെന്നും ബെന്നി ബഹനാൻ വ്യക്തമാക്കി. പാർട്ടി വിട്ടു പോയത് തെറ്റാണ്. പാർട്ടിയെ സെമി കേഡർ സംവിധാനം ആക്കുമെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രഖ്യാപനത്തോടും ബെന്നി ബഹനാൻ പ്രതികരിച്ചു. പാർട്ടിയെ സെമി കേഡർ ആക്കുമെന്നല്ലേ പറഞ്ഞിട്ടുള്ളൂ. ആയിട്ടില്ലല്ലോ. ഇതായിരുന്നു ബെന്നി ബഹനാന്റെ പ്രതികരണം. കോൺഗ്രസിന്റേത് മതേതര നിലപാട് ആണ്. സമൂഹത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകും.
Also Read-KP അനില്‍കുമാറും PS പ്രശാന്തും നിരീക്ഷണത്തില്‍; CPM ഉടന്‍ പാര്‍ട്ടി അംഗത്വമോ ഭാരവാഹിത്വമോ നല്‍കില്ല
advertisement
പക്ഷം പിടിച്ചു പോകാൻ കോൺഗ്രസിനാകില്ല. എല്ലാവരുമായി ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കണമെന്നും നർക്കോട്ടിക്ക് ജിഹാദ് എന്ന പാലാ ബിഷപ്പിന്റെ പ്രതികരണം ചൂണ്ടിക്കാട്ടി ബെന്നി ബഹനാൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ സ്വീകരിച്ചിരിക്കുന്ന നിലപാട് ശരിയാണെന്നും ബെന്നി ബെഹനാൻ കൂട്ടിച്ചേർത്തു.
അതേസമയം, കെപിസിസി രണ്ടാം ഘട്ട പുന:സംഘടനയുമായി ബന്ധപ്പെട്ട നിര്‍ണായക ചര്‍ച്ചകള്‍ ഇന്ന് തിരുവനന്തപുരത്ത് നടക്കും. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കൂടിക്കാഴ്ച്ച നടത്തും. തര്‍ക്കങ്ങള്‍ താല്‍ക്കാലികമായി തീര്‍ന്ന സാഹചര്യത്തിലാണ് കെപിസിസി നേതൃത്വം മുതിര്‍ന്ന നേതാക്കളുമായി പുനസംഘടനാ ചര്‍ച്ച നടത്തുന്നത്. ഉമ്മന്‍ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും അഭിപ്രായങ്ങള്‍ പരിഗണിച്ച് മുന്നോട്ടുപോകാനാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം. കെപിസിസി, ഡിസിസി ഭാരവാഹി പട്ടികയിലേക്ക് ഇരു ഗ്രൂപ്പുകളും ഒന്നിച്ച് നിന്ന് നിര്‍ദ്ദേശങ്ങള്‍ നല്‍കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Sep 15, 2021 1:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പോയവരെ ന്യായീകരിക്കില്ല; എന്നാൽ എന്തുകൊണ്ട് പാർട്ടി വിടുന്നുവെന്ന് നേതൃത്വം പരിശോധിക്കണം: ബെന്നി ബെഹനാൻ







