തിരുവനന്തപുരം: കൂൾ ഫിലിം ഒട്ടിച്ചും കർട്ടനിട്ടുമൊക്കെയാണ് അധികാരികളുടെ ചീറിപ്പാച്ചിൽ. മന്ത്രിമാരും എംഎൽഎമാരും ഉന്നത ഉദ്യോഗസ്ഥരുമൊക്കെ ഇത്തരത്തിൽ നഗ്നമായി നിയമം ലംഘിക്കുമ്പോൾ, നിയമസഭാ മന്ദിരത്തിന് തൊട്ടപ്പുറത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ പൊതുജനങ്ങളെ പിഴിയാൻ കാത്തുനിൽക്കുന്ന പൊലീസ് സംഘത്തെ കാണാമായിരുന്നു. ഇസഡ് കാറ്റഗറി സുരക്ഷയുള്ള ഗവർണർക്കും മുഖ്യമന്ത്രിക്കും മാത്രമാണ് കർട്ടണിടുന്നതിനും ഫിലിം ഒട്ടിക്കുന്നതിനും നിയമപ്രകാരം ഇളവുള്ളത്. മന്ത്രിമാരും എംഎൽഎമാരും ഉന്നത ഉദ്യോഗസ്ഥരും നിയമങ്ങൾക്ക് അതീതരാകുമ്പോൾ പാവം ജനങ്ങൾക്കു മാത്രമാണോ നിയമങ്ങൾ പാലിക്കപ്പെടാൻ ബാധ്യത?
മോട്ടോർ വാഹനവകുപ്പ് സംസ്ഥാനവ്യാപകമായി നടത്തുന്ന ഓപ്പറേഷൻ സ്ക്രീൻ പരിശോധനയിൽ നിന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാഹനത്തെ ഒഴിവാക്കിയത് വിവാദമായിരുന്നു. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടെ ആർക്കും പരിശോധനയിൽ ഇളവ് നൽകില്ലെന്നു മോട്ടോർ വാഹന വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും അത് പ്രാവർത്തികമായിട്ടില്ല. ഇസഡ്, ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ളവര്‍ക്കൊഴികെ ആര്‍ക്കും ഇളവില്ലെന്നായിരുന്നു മോട്ടോർ വാഹന വകുപ്പ് പറഞ്ഞിരുന്നത്. ഇതിനു പിന്നാലെയാണ് മന്ത്രിയുടെ വാഹനം പരിശോധന കൂടാതെ ഉദ്യോഗസ്ഥർ കടത്തിവിട്ടത്.
advertisement
മന്ത്രിയുടെ ഔദ്യോഗിക കാറിൽ നിയമവിരുദ്ധമായി കർട്ടൻ സ്ഥാപിച്ചിരുന്നു. എന്നാൽ കാർ വേഗത്തിലായതിനാൽ ഇതു കണ്ടില്ലെന്നാണ് ഉദ്യോഗസ്ഥർ ഇപ്പോൾ വിശദീകരിക്കുന്നത്. ഇതിനിടെ തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റിന്റെ വാഹനം പൊലീസ് തടയുകയും പിഴ ചുമത്തുകയും ചെയ്തു.
മന്ത്രിമാരുടെ കാറിലെ കർട്ടൻ മാറ്റേണ്ടത് ടൂറിസം വകുപ്പാണെന്നാണ് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കുന്നത്. വാഹനങ്ങളിലെ കൂളിങ് ഫിലിം ഒട്ടിക്കല്‍, കര്‍ട്ടന്‍ സ്ഥാപിക്കല്‍ എന്നിവ കണ്ടെത്തി തടയുന്നതിന്റെ ഭാഗമായാണ് സംസ്ഥാന വ്യാപകമായി രണ്ടാഴ്ചത്തേക്ക് ഓപ്പറേഷന്‍ സ്‌ക്രീന്‍ ആരംഭിച്ചത്.
advertisement
കാഴ്ച മറയ്ക്കുന്ന കൂളിംഗ് പേപ്പറുകളും കര്‍ട്ടനുകളും ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി. ഓപ്പറേഷന്‍ സ്‌ക്രീന്‍ എന്ന പേരില്‍ സംസ്ഥാനത്തുടനീളം നടത്തിയ പരിശോധനയില്‍ ഇന്നു മാത്രം മുന്നൂറോളം വാഹനങ്ങള്‍ക്കെതിരെ പിഴ ചുമത്തി. എറണാകുളം ജില്ലയില്‍ മാത്രം 110 വാഹനങ്ങള്‍ക്കാണ് പിഴ ചുമത്തിയത്. തിരുവനന്തപുരം 70, കൊല്ലം 71, മലപ്പുറം 48, വയനാട് 11 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്കുകള്‍.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ