കൊല്ലം: ജപ്തി നോട്ടീസ് വന്നതിന് പിന്നാലെ വീട് വിറ്റ് ഇടപാടുകൾ തീർക്കാൻ സാവകാശം തേടി കെപിസിസി പ്രസിഡന്‍റ് സി.ആർ.മഹേഷിന്‍റെ അമ്മ. കഴിഞ്ഞയാഴ്ചയാണ് ഇവർക്ക് സഹകരണ ബാങ്കിന്‍റെ ജപ്തി നോട്ടീസ് ലഭിച്ചത്. ഈ സാഹചര്യത്തിലാണ് ഇടപാട് തീർക്കാൻ ആറുമാസം സാവകാശം ആവശ്യപ്പെട്ട് മഹേഷിന്‍റെ അമ്മ ചെമ്പകശ്ശേരി ലക്ഷ്മിക്കുട്ടിയമ്മ അപേക്ഷ നല്‍കിയിരിക്കുന്നത്. സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ, സഹകരണ രജിസ്ട്രാര്‍, കരുനാഗപ്പള്ളി കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ് എന്നിവര്‍ക്കാണ് അപേക്ഷ.
താമസിക്കുന്ന വീടും വസ്തുവും മാത്രമാണുള്ളത്. ഇത്രയും വലിയ തുക പെട്ടെന്ന് അടച്ചുതീർക്കാൻ നിർവാഹമില്ല. വീടും വസ്തുവും വിറ്റ് ആറുമാസത്തിനകം ഇടപാട് തീർക്കാമെന്നും അതിന് സാവകാശം വേണമെന്നുമായിരുന്നു ഇവർ അപേക്ഷയിൽ പറയുന്നത്. കെപിസിസി ജനറൽ സെക്രട്ടറിയുടെ വീട് ജപ്തി ഭീഷണിയിലെന്ന വാർത്ത നേരത്തെ തന്നെ ചർച്ചയായിരുന്നു.
Also Read-തെരഞ്ഞെടുപ്പ് നടക്കുമ്പോഴൊക്കെ അസ്വസ്ഥനായിട്ട് കാര്യമില്ല': കെ.വി.തോമസിനെതിരെ കോൺഗ്രസ് നേതാക്കൾ
അമ്മയും സഹോദരനും മഹേഷിന്‍റെ ഭാര്യയും കുട്ടികളും അടക്കം എട്ടു പേരാണ് ഈ വീട്ടിൽ കഴിയുന്നത്. രണ്ട് പ്രമാണങ്ങളുള്ള വസ്തുവിന്‍റെ ഒരു ഭാഗം നേരത്തെ തഴവ സര്‍വ്വീസ് സഹകരണ ബാങ്കില്‍ പണയം വെച്ച് വായ്പയെടുത്തതും കുടിശ്ശികയിലായിരുന്നു. 2015ലാണ് കരുനാഗപ്പള്ളി കാര്‍ഷിക വികസന ബാങ്കില്‍ നിന്നും സിആര്‍ മഹേഷിന്റെ കുടുംബം 16 ലക്ഷം രൂപ വായ്പയെടുത്തത്. എന്നാൽ സാമ്പത്തിക പ്രതിസന്ധിയിലായതോടെ തിരിച്ചടവുകള്‍ മുടങ്ങി. കുടിശികയായതോടെ നിലവില്‍ 23.94 ലക്ഷം രൂപയാണ് അടച്ചുതീര്‍ക്കാനുള്ളത്. ഇതോടെയാണ് ബാങ്കിൽ നിന്നും ജപ്തി നോട്ടീസെത്തിയത്. ഒരാഴ്ചയ്ക്കുള്ളിൽ തിരിച്ചടവ് നടത്തിയില്ലെങ്കിൽ വീട് അടങ്ങുന്ന വസ്തു അളന്നു തിരിച്ച് ലേലം ചെയ്യുമെന്ന് കാണിച്ച് സ്‌പെഷ്യല്‍ സെയില്‍ ഓഫീസറാണ് ജപ്തി നോട്ടീസ് നല്‍കിയത്. ഇതിന് പിന്നാലെയാണ് ലക്ഷ്മികുട്ടിയമ്മ അപേക്ഷയുമായെത്തിയത്.
Also Read-ഡ്രാഗൺ ഫ്രൂട്ട് അല്ലെങ്കിൽ 'കമലം പഴം' എങ്ങനെ കൃഷി ചെയ്യാം; വീഡിയോയുമായി നടൻ കൃഷ്ണകുമാർ
മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായ സി ആര്‍ മഹേഷിന് മറ്റ് ജോലികളില്ല. സിപിഐ-എഐവൈഎഫ് നേതായിരുന്ന സി ആര്‍ മനോജ് മുഴുവന്‍ സമയ നാടകപ്രവര്‍ത്തകനാണ്. കോവിഡ് സാഹചര്യത്തിൽ നാടകത്തിലൂടെയുള്ള വരുമാനവും നിലച്ച അവസ്ഥയിലാണ്.
അതേസമയം അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ കൊല്ലത്ത് നിന്നും സി ആർ മഹേഷ് യു ഡി എഫ് സ്ഥാനാർഥിയായേക്കുമെന്നും സൂചനയുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കരനാഗപ്പള്ളി നിയോജകമണ്ഡലത്തില്‍ മത്സരിച്ച സി ആര്‍ മഹേഷ് പരാജയപ്പെട്ടിരുന്നു. മത്സര സമയത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി വേണ്ടി വന്ന ചിലവും സാമ്പത്തിക ബാധ്യതയുടെ ഒരു കാരണമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.