ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മറികടന്ന് അധ്യാപികയെ സർക്കാർ വാഹനത്തിൽ കർണാടകത്തിലെത്തിച്ചു. തിരുവനന്തപുരത്തെ ഉന്നത സർക്കാർ ഉദ്യോഗസ്ഥരുടെ അടുത്ത സുഹൃത്തായ അധ്യാപികയെ സർക്കാർ വാഹനത്തിൽ അതിർത്തി കടത്തിയത് വിവാദമായി. തിരുവനന്തപുരം കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപികയെയാണ് അതിർത്തികടക്കാൻ സർക്കാർ ഉദ്യോഗസ്ഥർതന്നെ സഹായിച്ചത്.
ഡൽഹിയിലേക്കാണ് അധ്യാപിക യാത്ര ചെയ്യുന്നതെന്നാണ് വിവരം. വയനാട്ടിലെ ചെക്‌പോസ്റ്റുകൾവഴി ഉന്നത എക്സൈസ് ഉദ്യോഗസ്ഥന്റെ വാഹനത്തിലാണ് ഇവർ യാത്രചെയ്തത്. തിരുവനന്തപുരം മുതൽതന്നെ അധ്യാപിക സർക്കാർ വാഹനത്തിലാണു വന്നതെന്നും സൂചനയുണ്ട്. തിരുവനന്തപുരത്തുനിന്ന് കർണാടകയിലേക്ക് യാത്രചെയ്യാൻ പൊലീസിന്റെ യാത്രാപാസ് അധ്യാപികയ്ക്കുണ്ടായിരുന്നു. ഇത്തരമൊരു പാസ് നൽകാൻ പൊലീസിന് അധികാരമില്ലെന്നാണ് വയനാട് കളക്ടർ പറയുന്നത്.
അതിർത്തികളിലെ കർശന പരിശോധനകളെ ഈ അധ്യാപിക മറികടന്നത് വയനാട്ടിലെ ഉന്നത എക്സൈസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെയാണ്. താമരശ്ശേരിയിൽനിന്നാണ് ഉദ്യോഗസ്ഥൻ അധ്യാപികയെ ഔദ്യോഗിക വാഹനത്തിൽ കയറ്റിയത്. തിരുവനന്തപുരം കേന്ദ്രീയവിദ്യാലയത്തിൽ അധ്യാപിക പഠിപ്പിക്കുന്ന വിദ്യാർഥികളിൽ ഉന്നത ഉദ്യോഗസ്ഥരുടെ മക്കളുമുണ്ട്. ഈ സ്വാധീനം ഉപയോഗിച്ചാണ് ഇവർ യാത്രചെയ്തതെന്നാണു നിഗമനം.
അന്തർ സംസ്ഥാന യാത്രാനുമതി നൽകാൻ പൊലീസിന് അധികാരമില്ലെന്നിരിക്കെ എങ്ങനെ പാസ് നൽകിയെന്ന കാര്യത്തിൽ അന്വേഷണം ആരംഭിച്ചു. പങ്കാളികളായ എല്ലാ ഉദ്യോഗസ്ഥർക്കെതിരേയും വകുപ്പുതല അന്വേഷണമുണ്ടാകും. അധ്യാപിക മടങ്ങിയെത്തുമ്പോൾ അവരും അന്വേഷണം നേരിടേണ്ടിവരുമെന്നും കളക്ടർ പറഞ്ഞു. പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.