കൂത്തുപറമ്പ് സമരനായകൻ പുഷ്പന്‍റെ സംസ്കാരം; പൊതുദർശനം തലശേരി ടൗൺ ഹാളിൽ
- Published by:ASHLI
- news18-malayalam
Last Updated:
ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദർശനത്തിനുശേഷം രാവിലെ എട്ടുമണിയോടെ വിലാപയാത്രയായി മൃതദേഹം തലശ്ശേരിയിലേക്ക് കൊണ്ടുപോകും.
കണ്ണൂർ: അന്തരിച്ച സിപിഎം പ്രവർത്തകനും കൂത്തുപറമ്പ് വെടിവെയ്പ്പിലെ ജീവിച്ചിരുന്ന രക്തസാക്ഷിയുമായിരുന്ന പുഷ്പന്റെ സംസ്കാരം ഇന്ന്. ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദർശനത്തിനുശേഷം രാവിലെ എട്ടുമണിയോടെ വിലാപയാത്രയായി മൃതദേഹം തലശ്ശേരിയിലേക്ക് കൊണ്ടുപോകും. വിലാപയാത്രയ്ക്കിടെ വിവിധ ഇടങ്ങളിൽ ആളുകൾക്ക് അന്തിമോപചാരം അർപ്പിക്കാൻ സൗകര്യം ഒരുക്കുന്നുണ്ട്. രാവിലെ 10 മണി മുതൽ 11 വരെ തലശ്ശേരി ടൗൺഹാളിൽ പുഷ്പന്റെ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും.
ശേഷം ചൊക്ലിയിലെ രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിലാണ് പൊതുദർശനത്തിന് സൗകര്യമൊരുക്കിയിരിക്കുന്നത്. വൈകിട്ട് 5 മണിയോടെ ചൊക്ലിയിലെ വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിക്കും. പുഷ്പനോടുള്ള ആദരസൂചകമായി കൂത്തുപറമ്പ് തലശ്ശേരി നിയമസഭാ മണ്ഡലങ്ങളിൽ സിപിഎം ഹർത്താൽ ആചരിക്കുകയാണ്. കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കഴിഞ്ഞ 30 വർഷമായി കിടപ്പിലായിരുന്ന പുഷ്പൻ ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് അന്തരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
1994 നവംബർ 25നു കൂത്തുപറമ്പിൽ വച്ചുണ്ടായ പൊലീസ് വെടിവെപ്പിൽ 5 ഡിവൈഎഫ്ഐ പ്രവർത്തകർ കൊല്ലപെട്ട സംഭവത്തിൽ ഗുരുതര പരിക്കിനെ അതിജീവിച്ച പുഷ്പ്പൻ വർഷങ്ങളായി കിടപ്പിലായിരുന്നു. കഴുത്തിന് പിന്നിലേറ്റ വെടിയുണ്ട സുഷുമ്ന നാഡിയെ തകര്‍ത്തിരുന്നു. അങ്ങനെ 24-ാം വയസിൽ പുഷ്പൻ കിടപ്പിലായി.
advertisement
1994 ൽ സ്വാശ്രയ കോളേജിനെതിരായ സമരത്തിനിടെയാണ് പുഷ്പന് വെടിയേൽക്കുന്നത്. 1994 നവംബര്‍ 25-ന് തലശ്ശേരിക്കടുത്ത് കൂത്തുപറമ്പില്‍ മന്ത്രി എംവി രാഘവനെ തടയാനെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് വെടിവെപ്പ് നടത്തുകയായിരുന്നു. കൂത്തുപറമ്പിലെ അര്‍ബന്‍ സഹകരണബാങ്കിന്റെ സായാഹ്നശാഖയുടെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
Sep 29, 2024 7:57 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൂത്തുപറമ്പ് സമരനായകൻ പുഷ്പന്‍റെ സംസ്കാരം; പൊതുദർശനം തലശേരി ടൗൺ ഹാളിൽ










