തെരഞ്ഞെടുപ്പ് രംഗത്തെ വീഴ്ചകളിൽ തിരുത്തലിനും നടപടിക്കുമൊരുങ്ങി സി പി എം
- Published by:Anuraj GR
- news18-malayalam
Last Updated:
സംഘടനാ രംഗത്തുണ്ടായ വീഴ്ചകളും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളും നിയമസഭാ തെരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിലും സി പി എമ്മിനെ അലോസരപ്പെടുത്തുന്നതാണ്.
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തന രംഗത്തെ വീഴ്ചകളില്‍ തിരുത്തലിനും നടപടിക്കുമൊരുങ്ങി സി പി എം. ഈ ആഴ്ച നാലു ദിവസങ്ങളിലായി ചേരുന്ന നേതൃയോഗങ്ങളില്‍ ജില്ലാ കമ്മിറ്റികളുടെ റിപ്പോര്‍ട്ടുകളില്‍ വിശദമായ പരിശോധനയുണ്ടാകും. തെരഞ്ഞെടുപ്പു പ്രവര്‍ത്തനത്തിലെ നിസഹകരണവും കാലുവാരല്‍ ശ്രമങ്ങളും ഉള്‍പ്പെടെ നിരവധി പരാതികള്‍ നേതൃത്വത്തിനു മുന്നിലുണ്ട്. ജില്ലാ തലങ്ങളില്‍ അന്വേഷണങ്ങളും പുരോഗമിക്കുകയാണ്.
സംഘടനാ രംഗത്തുണ്ടായ വീഴ്ചകളും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളും നിയമസഭാ തെരഞ്ഞെടുപ്പിലെ
ചരിത്ര വിജയത്തിലും സി പി എമ്മിനെ അലോസരപ്പെടുത്തുന്നതാണ്. 14 ജില്ലാ കമ്മിറ്റികളുടേയും തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടുകളില്‍ വിശദ ചര്‍ച്ച നടത്തി തിരുത്തലിനാണ് സി പി എം തീരുമാനം. ആറിനും ഏഴിനും സംസ്ഥാന സെക്രട്ടേറിയറ്റും ഒമ്പത്, 10 തീയതികളില്‍ സംസ്ഥാന സമിതിയും ചേരും. അരുവിക്കര, കുണ്ടറ, അമ്പലപ്പുഴ, ആലപ്പുഴ, തൃപ്പൂണിത്തുറ, കുറ്റ്യാടി മണ്ഡലങ്ങളിലാണ് കാര്യമായ സംഘടനാ പ്രശ്‌നങ്ങളുള്ളത്. കുണ്ടറയില്‍ ജെ. മെഴ്‌സിക്കുട്ടി അമ്മയുടെയും തൃപ്പൂണിത്തുറയില്‍ എം.സ്വരാജിന്റെയും തോല്‍വി പ്രത്യേകം പരിശോധിക്കപ്പെടും. പാര്‍ട്ടി വോട്ടുകളുടെ ചോര്‍ച്ചയാണ് രണ്ടിടത്തും പരാജയത്തിന്റെ ആക്കം കൂട്ടിയതെന്നാണ് ജില്ലാ ഘടകങ്ങളുടെ വിലയിരുത്തല്‍.
advertisement
Also Read- 'കേരളം മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനം'; ഹര്‍ഷ് ഗോയെങ്കയുടെ ട്വീറ്റിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി
അമ്പലപ്പുഴയിലും ആലപ്പുഴയിലും ആരോപണ നിഴലില്‍ നില്‍ക്കുന്നത് മുതിര്‍ന്ന നേതാവ് ജി. സുധാകരനാണ്. സ്ഥാനാര്‍ഥികളെ തോല്പിക്കാന്‍ ശ്രമിച്ചെന്ന ഗുരുതര ആരോപണമാണ് സുധാകരനെതിരേയുള്ളത്. കുറ്റ്യാടിയില്‍ മണ്ഡലം തിരിച്ചുപിടിച്ച കെ. പി കുഞ്ഞഹമ്മദ് കുട്ടി തന്നെ നടപടി ഭീഷണിയിലാണെന്ന അസാധാരണ സാഹചര്യമാണുള്ളത്. വിജയിച്ചെങ്കിലും സീറ്റ് നേടിയെടുക്കാന്‍ കുഞ്ഞഹമ്മദ് കുട്ടിയുടെ നേതൃത്വത്തില്‍ പാര്‍ട്ടിയെ വെല്ലുവിളിച്ചു നടത്തിയ പരസ്യ പ്രധിഷേധങ്ങളാണ് അദ്ദേഹത്തിന്റെ നില പരുങ്ങലിലാക്കുന്നത്. ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്ന് കുഞ്ഞഹമ്മദ് കുട്ടിയെ തരംതാഴ്ത്താനുള്ള ശുപാര്‍ശ സംസ്ഥാന സമിതി അംഗീകരിക്കാനാണ് സാധ്യത.
advertisement
യു ഡി എഫ് കുത്തക തകര്‍ത്ത് ജി. സ്റ്റീഫന്‍ ജയിച്ചു കയറിയ അരുവിക്കരയിലും സംഘടനാ പ്രശ്‌നം രൂക്ഷമാണ്. ജില്ലയിലെ മുതിര്‍ന്ന നേതാവ് വി. കെ മധുവാണ് ഇവിടെ കുറ്റാരോപിതന്‍. സീറ്റ് നിഷേധിക്കപ്പെട്ടപ്പോള്‍ പാര്‍ലമെന്ററി വ്യാമോഹത്താല്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ കാലുവാരാന്‍ ശ്രമിച്ചെന്ന കുറ്റമാണ് ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ വി. കെ മധുവിനുമേല്‍ ചാര്‍ത്തിയിട്ടുള്ള ഗുരുതര കുറ്റം. ആഴ്ചകള്‍ക്കപ്പുറം ആരംഭിക്കാനിരിക്കുന്ന പാര്‍ട്ടി സമ്മേളനങ്ങളെ അച്ചടക്ക നടപടികള്‍ എങ്ങനെ ബാധിക്കുമെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. ചില ജില്ലകളില്‍ വിഭാഗീയത മുളപൊട്ടുന്നതും ഗൗരവത്തോടെയാണ് സംസ്ഥാന നേതൃത്വം കാണുന്നത്. അതിനു തടയിടാനുള്ള വഴികളും ചര്‍ച്ചകളിലുണ്ടാകും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jul 04, 2021 3:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തെരഞ്ഞെടുപ്പ് രംഗത്തെ വീഴ്ചകളിൽ തിരുത്തലിനും നടപടിക്കുമൊരുങ്ങി സി പി എം







