ഇന്റർഫേസ് /വാർത്ത /Kerala / CPM | 'ജയം ഉറപ്പായിരുന്ന അഞ്ച് മണ്ഡലങ്ങൾ നഷ്ടപ്പെടുത്തി'; സംഘടനാ വീഴ്ചകൾ സ്ഥിരീകരിച്ച് സംസ്ഥാന സെക്രട്ടേറിയറ്റ് റിപ്പോർട്ട്

CPM | 'ജയം ഉറപ്പായിരുന്ന അഞ്ച് മണ്ഡലങ്ങൾ നഷ്ടപ്പെടുത്തി'; സംഘടനാ വീഴ്ചകൾ സ്ഥിരീകരിച്ച് സംസ്ഥാന സെക്രട്ടേറിയറ്റ് റിപ്പോർട്ട്

News18 Malayalam

News18 Malayalam

ചരിത്ര വിജയം നേടിയെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തന രംഗത്തുണ്ടായ വീഴ്ചകളിൽ ഇഴകീറി പരിശോധനയാണ് സി പി എം നടത്തുന്നത്

  • Share this:

തിരുവനന്തപുരം: അമ്പലപ്പുഴയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിലെ വീഴ്ച സമ്മതിച്ച് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റിൻ്റെ അവലോകന റിപ്പോർട്ട്. എന്നാൽ ജി. സുധാകരൻ്റെ പേരെടുത്തു പറഞ്ഞ് വിമർശനമില്ല. പാലായിലെ പാർട്ടി വോട്ട് ചോർച്ചയിൽ പ്രത്യേക പരിശോധനയുണ്ടാകും. മുന്നണി സ്ഥാനാർഥികൾ മൂന്നാമതു പോയ മണ്ഡലങ്ങളിൽ ജില്ലാതലത്തിലാകും അന്വേഷണം.

ചരിത്ര വിജയം നേടിയെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തന രംഗത്തുണ്ടായ വീഴ്ചകളിൽ ഇഴകീറി പരിശോധനയാണ് സി പി എം നടത്തുന്നത്. ജില്ലാ നേതൃത്വങ്ങളുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടുകളിൽ രണ്ടു ദിവസം വിശദ ചർച്ച നടന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ച റിപ്പോർട്ടിൽ ഓരോ മണ്ഡലങ്ങളിലേയും വീഴ്ച എണ്ണിപ്പറയുന്നു.

ജയിക്കാമായിരുന്ന അഞ്ച് മണ്ഡലങ്ങളിൽ എങ്കിലും സംഘടനാ വീഴ്ച കൊണ്ട് തോൽവി സംഭവിച്ചു എന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. യുവനേതാവ് എം. സ്വരാജ് മത്സരിച്ച തൃപ്പൂണിത്തുറയാണ് ഇതിൽ പ്രധാനം. മുൻ മന്ത്രിയും സി പി എം സംസ്ഥാന സമിതി അംഗവുമായ കെ. മെഴ്സിക്കുട്ടി അമ്മ മത്സരിച്ച കുണ്ടറയും ജയിക്കേണ്ട മണ്ഡലമായിരുന്നു. ഇവിടെയും പ്രവർത്തന രംഗത്ത് ഗുരുതര വീഴ്ചയുണ്ടായി. കൊല്ലത്ത് സി പി ഐ യുടെ സിറ്റിംഗ് സീറ്റായിരുന്ന കരുനാഗപ്പള്ളിയിലും പാർട്ടി വോട്ടിൽ ചോർച്ചയുണ്ടായി. മറ്റു ഘടക കക്ഷികൾ മത്സരിച്ച പാലായും കല്പറ്റയുമാണ്  സംഘടനാ വീഴ്ച കണ്ടെത്തിയ മണ്ഡലങ്ങൾ. സി പി എം സ്ഥാനാർഥികൾ ജയിച്ചെങ്കിലും വോട്ട് കുറഞ്ഞ അരുവിക്കര ,ഒറ്റപ്പാലം, നെന്മാറമണ്ഡലങ്ങളിലും പരിശോധനയുണ്ടാകും.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

അമ്പലപ്പുഴയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ വീഴ്ചയുണ്ടായെന്ന ജില്ലാ കമ്മിറ്റി റിപ്പോർട്ട് സംസ്ഥാന നേതൃത്വവും ശരിക്കും. ഇതിൽ പരിശോധനയുണ്ടാകും. മുൻ മന്ത്രിയും സി പി എം സംസ്ഥാന സമിതി അംഗവുമായ ജി.സുധാകരനെതിരേ ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ രൂക്ഷ വിമർശനം ഉയർന്നിരുന്നു. അമ്പലപ്പുഴ എം എൽ എ എച്ച്.സലാം തന്നെ സുധാകരനെതിരേ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ സംസ്ഥാന സെക്രട്ടേറിയറ്റിൻ്റെ റിപ്പോർട്ടിൽ സുധാകരൻ്റെ പേരെടുത്ത് പറഞ്ഞ് വിമർശനം ഇല്ലെന്നതാണ് ശ്രദ്ധേയം.

പാലായിലെ പരാജയ കാരണങ്ങളിലൊന്ന് സി പി എം വോട്ടുകളിലെ ചോർച്ചയാണെന്ന കേരളാ കോൺഗ്രസിൻ്റെ പരാതിയിൽ വസ്തുതയുണ്ടെന്ന വിലയിരുത്തലും സെക്രട്ടേറിയറ്റിൽ ഉണ്ടായെന്നാണ് സൂചന. പാലായ്ക്കു പുറമേ കല്പറ്റയിലും പാർട്ടി വോട്ടിൽ ചോർച്ചയുണ്ടായി. രണ്ടിടത്തും പ്രത്യേക പരിശോധനയ്ക്കാണ് തീരുമാനം. ഇടതു സ്ഥാനാർഥികൾ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ട മണ്ഡലങ്ങളിൽ പ്രത്യേക അന്വേഷണം ഉണ്ടാകും. പാലക്കാട്, കാസർഗോഡ്, മഞ്ചേശ്വരം സീറ്റുകളിലായിരുന്നു ദയനീയ തോൽവി.

ഇവിടങ്ങളിൽ ജില്ലാതലത്തിലാകും പരിശോധന. അരുവിക്കര ,കുണ്ടറ, തൃപ്പൂണിത്തുറ, ഒറ്റപ്പാലം, കുറ്റ്യാടി മണ്ഡലങ്ങളിലെ പരാതികളിലും പരിശോധനയുണ്ടാകും. ജില്ലാ സെക്രട്ടേറിയറ്റുകൾ നടത്തുന്ന അന്വേഷണ റിപ്പോർട്ടുകൾ കൂടി ലഭിച്ച ശേഷമാകും നടപടികളുടെ കാര്യത്തിൽ തീരുമാനം. വെള്ളി, ശനി ദിവസങ്ങളിൽ നടക്കുന്ന സംസ്ഥാന സമിതി യോഗം തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിന് അംഗീകാരം നൽകും.

First published:

Tags: Cpm, CPM Meet, Election Review, Kerala Assembly Election