ശബരിമല വിഷയത്തിൽ പാർട്ടിയിൽ നിന്ന് അകന്നുപോയ വിശ്വാസികളെ അനുനയിപ്പിക്കാൻ സിപിഎമ്മിന്റെ ഗൃഹസന്ദർശന പരിപാടി. ജൂലായ് 22 മുതൽ ഒരാഴ്ചയാണ് ഗൃഹസന്ദർശനം. സംസ്ഥാനസമിതി അംഗങ്ങൾ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ, എം പി, എംഎൽഎ, തദ്ദേശസ്വയംഭരണസ്ഥാപന അംഗങ്ങൾ എന്നിവർ പങ്കെടുക്കും. പാർട്ടിയുമായി അകന്നുപോയവരെ നേരിൽ കേൾക്കാനാണ് സിപിഎം നേതാക്കൾ വീടുകളിലേക്ക് എത്തുന്നത്. ഒരോ വീട്ടിലുമെത്തി അവർക്ക് പറയാനുള്ളത് കേൾക്കാനും തെറ്റിദ്ധാരണകൾ തിരുത്താനുമാണ് സംസ്ഥാനസമിതി തീരുമാനിച്ചത്. ഇതിനുമുമ്പായി പാർട്ടി തീരുമാനങ്ങൾ ബ്രാഞ്ച് തലംവരെയുള്ള അംഗങ്ങളെ ബോധ്യപ്പെടുത്തണം. ഇതിനുശേഷമാണ് തദ്ദേശസ്വയംഭരണസ്ഥാപന ജനപ്രതിനിധികൾക്കൊപ്പം നേതാക്കൾ വീടുകളിലെത്തുന്നത്. എന്നാൽ ഏതെങ്കിലും ഒരു പ്രത്യേക വിഷയത്തെ അടിസ്ഥാനമാക്കിയല്ല ഗൃഹസന്ദർശനമെന്നാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറയുന്നത്.
തെരഞ്ഞെടുപ്പുഫലം അവലോകനംചെയ്ത് കേന്ദ്രകമ്മിറ്റിയും സംസ്ഥാനകമ്മിറ്റിയും തയ്യാറാക്കിയ റിപ്പോർട്ട് കീഴ്ഘടകങ്ങളിൽ റിപ്പോർട്ടുചെയ്യും. ഇതിന് ജൂലായ് മൂന്ന്, നാല്, അഞ്ച് തിയതികളിൽ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം കേന്ദ്രീകരിച്ച് മേഖലായോഗം നടക്കും. ജില്ല, ഏരിയാ കമ്മിറ്റി അംഗങ്ങളും ലോക്കൽ സെക്രട്ടറിമാരും പങ്കെടുക്കും. ഇതിനുശേഷം ലോക്കൽ തലത്തിൽ പാർട്ടി അംഗങ്ങളുടെ ജനറൽബോഡിയോഗവും അനുഭാവിയോഗവും ചേരും.
ഓഗസ്റ്റിൽ ഓരോ ലോക്കൽ കമ്മിറ്റി തലത്തിലും കുടുംബയോഗങ്ങൾ വിളിച്ചുചേർക്കും. ജൂൺ 26ന് അടിയന്തരാവസ്ഥവിരുദ്ധ ദിനമായി ആചരിച്ച് കേന്ദ്രസർക്കാരിനെതിരേയുള്ള ജനകീയപ്രതിരോധം ശക്തിപ്പെടുത്തണം. ഏരിയാകമ്മിറ്റികൾക്കാണ് ഇതിന്റെ ചുമതല. ഓഗസ്റ്റ് 19ന് കൃഷ്ണപ്പിള്ള ദിനം വ്യത്യസ്തമായി ആചരിക്കാനും തീരുമാനിച്ചു. ഈ ദിനത്തിൽ സാന്ത്വനചികിത്സാപ്രവർത്തനം ഏറ്റെടുക്കാനാണ് നിർദേശം. ജനങ്ങളുടെ മനസ്സറിയാനുള്ള പ്രവർത്തനങ്ങളാണ് തിരുത്തൽ നടപടിയുടെ ആദ്യഘട്ടമായി സംസ്ഥാനസമിതി തയാറാക്കിയത്. നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾ വരുന്ന പശ്ചാത്തലത്തിൽ അകന്നുപോയ വിശ്വാസികളെ തിരികെ എത്തിക്കുകയാണ് ലക്ഷ്യം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.