• HOME
  • »
  • NEWS
  • »
  • kerala
  • »
  • സിപിഎം നേതാക്കളുടെ മദ്യപാനം, അനധികൃത സ്വത്ത് സമ്പാദനം എന്നിവക്കെതിരെ കര്‍ശന നടപടി; എംവി ഗോവിന്ദൻ

സിപിഎം നേതാക്കളുടെ മദ്യപാനം, അനധികൃത സ്വത്ത് സമ്പാദനം എന്നിവക്കെതിരെ കര്‍ശന നടപടി; എംവി ഗോവിന്ദൻ

ജനങ്ങൾ അംഗീകരിക്കാത്ത ഒന്നും പാർട്ടി വച്ചുപൊറുപ്പിക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു

  • Share this:

    പാർട്ടിയിൽ വീണ്ടും അച്ചടക്കത്തിന്റെ വാളോങ്ങി സിപിഎം സംസ്ഥാന നേതൃത്വം. തെറ്റായ പ്രവണതകൾ പാർട്ടിയിൽ ഉണ്ടെന്നും ജനങ്ങൾ അംഗീകരിക്കാത്ത ഒന്നും പാർട്ടി വച്ചുപൊറുപ്പിക്കില്ലെന്നും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. മദ്യപാനം, അനധികൃത സ്വത്ത് സമ്പാദനം എന്നിവക്കെതിരെയും നടപടികൾ കർശനമാക്കാനാണ് തീരുമാനം.

    സംഘടനാ രംഗത്തെ അടിയന്തര കടമകൾ എന്ന രേഖയാണ് സിപിഎം സംസ്ഥാന സമിതി ചർച്ചചെയ്ത് അംഗീകരിച്ചത്. സമൂഹത്തിലെ അപചയം പാർട്ടിയെയും ബാധിക്കുന്നുവെന്ന് വീണ്ടും സിപിഎം വിലയിരുത്തുന്നു. ലഹരിവിരുദ്ധ ക്യാംപെയ്നില്‍ പങ്കെടുത്തു മടങ്ങിയ എസ്എഫ്ഐ നേതാവിന്റെ മദ്യപാനവും യൂണിവേഴ്സിറ്റി കോളേജിലെ ലഹരി ഉപയോഗം സംബന്ധിച്ച പരാതികളും വാർത്തയായ പശ്ചാത്തലത്തിൽ കൂടിയാണ് സിപിഎം നടപടി. നേതാക്കളുടെ അനധികൃത സ്വത്ത് സംമ്പാദനത്തിലും പരിശോധന ഉണ്ടാകും.

    പാർട്ടി പ്രവർത്തകർക്കും നേതാക്കൾക്കും ഇടയിൽ മദ്യപാനശീലം വർദ്ധിക്കുന്നുവെന്നും സിപിഎം കരുതുന്നു. താഴെത്തട്ടിലെ പ്രവർത്തകർ പോലും അനർഹമായി വലിയ രീതിയിൽ സ്വത്ത് സമ്പാദിക്കുന്നതായ പരാതികളും നേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യങ്ങളിലാണ് പാർട്ടി ഇടപെടൽ എന്നാൽ സർക്കാരിന്റെയും മന്ത്രിമാരുടെയും പ്രവർത്തനങ്ങളെ സിപിഎം സംസ്ഥാന സെക്രട്ടറി അഭിനന്ദിച്ചു. നല്ല രീതിയിലാണ് മന്ത്രിമാരുടെ പ്രവർത്തനം എന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

    കേരളത്തിലെ മുഴുവൻ വീടുകളിലും സർക്കാരിനെക്കുറിച്ചുള്ള അഭിപ്രായം തേടി ക്യാംപയിൻ നടത്തും. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകൾ ജനങ്ങൾക്കു മുമ്പിൽ അവതരിപ്പിക്കും. ബഫർസോൺ വിഷയത്തിൽ ജനങ്ങളെ സർക്കാരിനെതിരെ തിരിക്കാൻ പ്രതിപക്ഷം ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു. ബഫർസോൺ വിഷയത്തിൽ സർക്കാരിനു തെറ്റുപറ്റിയിട്ടില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

    Published by:Arun krishna
    First published: