തൃശൂർ: കൂനൂരിൽ (Coonor) ഹെലികോപ്റ്റർ അപകടത്തിൽ (Helicopter Crash) മരിച്ച മലയാളി സൈനികൻ പ്രദീപിന്റെ സംസ്കാരം ഇന്ന്. തൃശൂർ പൊന്നൂക്കരയിലെ വീട്ടുവളപ്പിൽ വൈകിട്ട് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരച്ചടങ്ങുകൾ നടക്കും. 11 മണിക്ക് മൃതദേഹം കോയമ്പത്തൂരിലെ സൈനിക കേന്ദ്രത്തിലെത്തിക്കും. ഉച്ചയ്ക്കുശേഷം പ്രദീപ് (Pradeep) പഠിച്ച പുത്തൂർ ഗവൺമെന്റ് സ്കൂളിൽ പൊതുദർശനം ഉണ്ടാകും. രാവിലെ ഏഴുമണിയോടെ പ്രദീപിന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള പ്രത്യേക വിമാനം പാലം വിമാനത്താവളത്തിൽ നിന്ന് യാത്ര തിരിച്ചു. കേന്ദ്രമന്ത്രി വി മുരളീധരനും അനുഗമിക്കുന്നുണ്ട്.
അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററിന്റെ ഫ്ലൈറ്റ് ഗണ്ണറായിരുന്നു പ്രദീപ്. 2004ലാണു വ്യോമസേനയിൽ ചേർന്നത്. പിന്നീട് എയർ ക്രൂ ആയി തെരഞ്ഞെടുക്കപ്പെടുകയും കശ്മീർ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനം അനുഷ്ഠിക്കുകയും ചെയ്തു. ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾക്കെതിരായ ഓപ്പറേഷനുകളിലും പങ്കെടുത്തിട്ടുണ്ട്.
2018 ലെ പ്രളയകാലത്ത് രക്ഷാ പ്രവർത്തനത്തിനെത്തിയ ഹെലികോപ്റ്റർ സംഘത്തിൽ പ്രദീപുണ്ടായിരുന്നു. അന്ന് സ്വമേധയാ സന്നദ്ധനായി ചുമതല ഏറ്റെടുക്കുകയായിരുന്നു. പ്രദീപ് ഉൾപ്പെട്ട ദൗത്യസംഘത്തിനു രാഷ്ട്രപതിയുടെയും സംസ്ഥാന സർക്കാരിന്റെയും പ്രത്യേക പ്രശംസയും ലഭിച്ചു. 6 മാസം മുൻപാണ് കോയമ്പത്തൂർ സൂലൂരിലെത്തിയത്.
Also Read-
CDS Gen Bipin Rawat | ജനറൽ ബിപിൻ റാവത്തിനും ഭാര്യ മധുലിക റാവത്തിനും കണ്ണീരിൽ കുതിർന്ന യാത്രാമൊഴിവ്യാഴാഴ്ച രാത്രിതന്നെ പ്രദീപിന്റെ ഭാര്യയെയും രണ്ടുമക്കളെയും പൊന്നൂക്കരയിലെ വീട്ടിലെത്തിച്ചിരുന്നു. അപകടമറിഞ്ഞ് കോയമ്പത്തൂരിലേക്കു പോയ അനുജൻ പ്രസാദും ഇവരോടൊപ്പം മടങ്ങിയെത്തിയിരുന്നു. പ്രദീപിന്റെ വിയോഗം കൃത്യമായി മനസ്സിലാക്കാനാകാത്തവിധം വീട്ടിൽ വെന്റിലേറ്റർ സഹായത്തോടെയാണ് പിതാവ് രാധാകൃഷ്ണൻ കഴിയുന്നത്. പൊന്നുമോനെ അവസാനമായി കാണാൻ കാത്തിരിക്കുകയാണ് അമ്മ കുമാരി.
അതേസമയം, കുനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മറ്റ് സൈനികരുടെ മൃതദേഹങ്ങളും ഇന്ന് ജന്മനാട്ടിലേക്ക് എത്തിച്ചേക്കും. അടുത്ത ബന്ധുക്കൾക്ക് മുതദ്ദേഹം തിരിച്ചറിയാൻ സാധിക്കാത്ത സാഹചര്യത്തിൽ ശാസ്ത്രീയ പരിശോധ നടത്തിയാണ് മൃതദേഹം വിട്ടു കൊടുക്കുക. അതേസമയം ഇന്നലെ സംസ്കാര ചടങ്ങ് പൂർത്തിയായ ജനറൽ ബിപിൻ റാവത്തിന്റേയും ഭാര്യ മധുലിക റാവത്തിന്റേയും ചിതാഭസ്മം ഹരിദ്വാറിലെ ഗംഗാനദിയിൽ ഒഴുക്കും. പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് ചടങ്ങിൽ പങ്കെടുക്കും.
ഹെലികോപ്റ്റർ അപകടം സംബന്ധിച്ച അന്വേഷണം തുടരുകയാണ്. അപകടത്തിൽപ്പെട്ട MI - 17 വി 5 കോപ്റ്റർ റഷ്യയിലെ കാസന്‍ ഹെലികോപ്റ്റേഴ്സാണ് നിർമിക്കുന്നത്. ഫ്ലൈറ്റ് ഡേറ്റ റിക്കോർഡറിൽനിന്ന് വിവരങ്ങൾ വീണ്ടെടുക്കാൻ റഷ്യന്‍ സംഘത്തിന്റെ സഹായം തേടിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.