മലയാളിയുടെ അടുക്കളയിലെ പാചകവാതക പ്രതിസന്ധി; കേന്ദ്രത്തോട് സംരക്ഷണ സംവിധാനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി
- Published by:meera_57
- news18-malayalam
Last Updated:
പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് പാചകവാതക ലഭ്യതയെക്കുറിച്ച് ഗൗരവകരമായ ആശങ്കകൾ ഉയരുന്നുണ്ട്
പശ്ചിമേഷ്യൻ സംഘർഷത്തിൽ കേരളത്തിലും പാചകവാതക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ഗാർഹിക, വാണിജ്യ സിലിണ്ടർ ഉപഭോക്താക്കൾ ആശങ്കയിലാണ്. വാണിജ്യ സിലിണ്ടർ ലഭ്യതയിൽ ക്ഷാമം ആരംഭിച്ചു കഴിഞ്ഞു. ഹോട്ടൽ ഭക്ഷണം തീവിലയിലേക്ക് കുതിക്കുമോ എന്ന ഭീതി വേറെ. ഇതിനിടെ പൂഴ്ത്തിവെക്കൽ കൂടിയായതും, ഈ പ്രവണതയ്ക്ക് കടിഞ്ഞാണിടാൻ കേന്ദ്ര സർക്കാർ നടപടി ആരംഭിച്ചു കഴിഞ്ഞു. സാഹചര്യം രൂക്ഷമാവുന്നതിനിടയിൽ കേന്ദ്രത്തിനു മുന്നിൽ സംരക്ഷണ സംവിധാനം വേണമെന്ന ആവശ്യം വെക്കുകയാണ് സംസ്ഥാന സർക്കാർ.
പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് പാചകവാതക ലഭ്യതയെക്കുറിച്ച് ഗൗരവകരമായ ആശങ്കകൾ ഉയരുന്നുണ്ട്. അടുത്തിടെ പാചകവാതകത്തിന്റെ വില വർധിപ്പിച്ചതോടെ സാധാരണ കുടുംബങ്ങൾക്ക് സാമ്പത്തികഭാരം കൂടിയിരിക്കുകയാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പാചകവാതക ക്ഷാമം അനുഭവപ്പെടുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നു. ഗാർഹിക കണക്ഷനുകളുടെ ബുക്കിംഗ് ഇടവേള 27 ദിവസമായി പരിമിതപ്പെടുത്തിയതും സ്ഥിതിഗതികളെ കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
പാചകവാതക ലഭ്യതയിലെ അനിശ്ചിതത്വം സംസ്ഥാനത്തെ ഹോട്ടലുകളും റെസ്റ്റോറന്റുകളും ഉൾപ്പെടുന്ന സേവനമേഖലയെ പോലും ബാധിക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. ജില്ലകൾക്കിടയിൽ യാത്ര ചെയ്യുന്ന തൊഴിലാളികളും മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ അതിഥി തൊഴിലാളികളും ഭക്ഷണത്തിനായി പ്രധാനമായും ഈ സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്. ഗ്യാസ് ലഭ്യതയിൽ തടസ്സം തുടരുകയാണെങ്കിൽ പല സ്ഥാപനങ്ങൾക്കും പ്രവർത്തനം നിർത്തേണ്ട സാഹചര്യം ഉണ്ടാകാമെന്നാണ് വ്യാപാരരംഗത്തിന്റെ മുന്നറിയിപ്പ്. റമദാൻ മാസം കൂടിയായതിനാൽ കുടുംബങ്ങളുടെ പാചകവാതക ആവശ്യം വർധിക്കുന്ന സമയവുമാണിത്.
advertisement
സാധാരണ ജനങ്ങളുടെയും വ്യാപാരമേഖലയുടെയും ജീവിതത്തെ ബാധിക്കുന്ന ഈ സാഹചര്യത്തിൽ പാചകവാതകത്തിന്റെ മതിയായ ലഭ്യത ഉറപ്പാക്കാനും വിലവർധനയുടെ ആഘാതം കുറയ്ക്കാനും കേന്ദ്രസർക്കാർ അടിയന്തര ഇടപെടൽ നടത്തേണ്ടത് അനിവാര്യമാണ്. ഗാർഹിക ഉപഭോക്താക്കൾക്കും ഹോട്ടലുകൾക്കും ആവശ്യമായ എൽപിജി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയും ആവശ്യമായാൽ ബജറ്റ് വിഭവങ്ങളിൽ നിന്ന് സബ്സിഡി നൽകി ഒരു സംരക്ഷണ സംവിധാനം ഒരുക്കുന്നതും പരിഗണിക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.
Summary: With the cooking gas crisis in Kerala also worsening due to the Middle East conflict, domestic and commercial cylinder consumers are worried. There has been a shortage in the availability of commercial cylinders. There is also a fear that hotel food prices will skyrocket. Meanwhile, hoarding has also taken place, and the central government has started taking steps to curb this trend. As the situation worsens, the state government is demanding a protection mechanism from the center
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Mar 11, 2026 1:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലയാളിയുടെ അടുക്കളയിലെ പാചകവാതക പ്രതിസന്ധി; കേന്ദ്രത്തോട് സംരക്ഷണ സംവിധാനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി









