കൊച്ചി: സംസ്ഥാന സർക്കാരിന് തന്നെ നിർണായകമാകുന്ന വിവാദ കേസുകളിൽ കേന്ദ്ര അന്വേഷണ ഏജൻസികളുടെ നിർണ്ണായക നീക്കങ്ങൾ ഈ ആഴ്ചയുണ്ടായേക്കും.
ലൈഫ് മിഷൻ പദ്ധതിക്ക് അനുവാദമില്ലാതെ വിദേശ ധനസഹായം കൈപ്പറ്റിയ കേസിൽ സി.ബി.ഐ മിഷൻ സി.ഇ.ഒ യു.വി ജോസിനെ ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. സ്വർണ്ണക്കടത്ത് കേസിൽ
മന്ത്രി കെ.ടി ജലീലിനെ കസ്റ്റംസും കളളപ്പണ വെളുപ്പിക്കൽ നിരോധന നിയമപ്രകാരം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ
ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റും ഈ ആഴ്ച ചോദ്യം ചെയ്‌തേക്കും.
ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് മിഷന്റെ സെക്രട്ടേറിയറ്റിലെ ഓഫീസിലും ഈയാഴ്ച തന്നെപരിശോധനയുണ്ടാകും. യു.എ.ഇ കോൺസുലേറ്റ് അധികൃതർക്കടക്കം കമ്മീഷൻ നൽകിയത് സംബന്ധിച്ച വിശദമായ മൊഴി യൂണിടാക് എം.ഡി സന്തോഷ് ഈപ്പൻ സി.ബി.ഐക്ക് നൽകിയതയാണ് സൂചന. കഴിഞ്ഞ ദിവസം ഇയാളുടെ വീട്ടിലും ഓഫിസിലും
സി.ബി.ഐ പരിശോധന നടത്തിയിരുന്നു. കേസിലെ ഒന്നാം പ്രതിയാണ് സന്തോഷ് ഈപ്പൻ. സഹോദര സ്ഥാപനവും അനുബന്ധ നിർമ്മാണ കമ്പനിയുമായ സൈൻ വെഞ്ച്വേഴ്സ്, ലൈഫ് മിഷൻ ഉദ്യോഗസ്ഥർ എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ.
സ്വർണ്ണക്കടത്ത് കേസിൽ പ്രോട്ടോകോൾ ലംഘനവുമായി ബന്ധപ്പെട്ടാണ് മന്ത്രി കെ.ടി ജലീലിനെ കസ്റ്റംസ് ഈയാഴ്ച ചോദ്യം ചെയ്യുന്നത്. ഇതിനുള്ള തയാറെടുപ്പുകൾ കസ്റ്റംസ് പൂർത്തിയാക്കി കഴിഞ്ഞു. ഖുർആൻ കൊണ്ടുവന്നതടക്കമുള്ള കാര്യങ്ങളിൽ മന്ത്രിയിൽ നിന്നും കസ്റ്റംസ് വിവരങ്ങൾ ശേഖരിക്കും.
Also Read
വടക്കാഞ്ചേരി പദ്ധതി യൂണിടാക്കിന് നൽകിയത് റെഡ് ക്രസന്റല്ല; മൂന്ന് നിർണായക രേഖകളുമായി CBI
സ്വത്തു വിവര കണക്കെടുപ്പ് പൂർത്തിയായാൽ കളളപ്പണ വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ബിനീഷ് കോടിയേരിയെയും എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യും. ബിനീഷിന്റെ സ്വത്ത് വകകൾ കണ്ടെത്താൻ രജിസ്ട്രേഷൻ വകുപ്പിന് ഇ.ഡി കത്ത് നൽകിയിട്ടുണ്ട്. ഇത് ഉടൻ സമർപ്പിക്കുമെന്ന് രജിസ്ട്രേഷൻ ഐ.ജി വ്യക്തമാക്കിയിട്ടുണ്ട്.
സ്വപ്ന സുരേഷിന്റെ ഫോണിൽ നിന്നും വീണ്ടെടുത്ത വിവരങ്ങളുടെയും മൊഴികളുടെയും പരിശോധന എൻ.ഐ.എയും പൂർത്തിയാക്കി വരികയാണ്. പൊരുത്തക്കേടുകൾ കണ്ടെത്തിയാൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എൻ. ശിവശങ്കരൻ വീണ്ടും അന്വേഷണ ഏജൻസിക്ക് മുൻപിൽ ഹാജരാകേണ്ടി വരും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.