മുട്ടില്‍ മരംമുറി കേസില്‍ ആരോപണവിധേയനായ ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ മന്ത്രിക്കൊപ്പം വേദിയില്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
വകുപ്പുതല അന്വേഷണം നേരിടുന്നതിനിടെയാണ് സാജന്‍ മന്ത്രിയ്‌ക്കൊപ്പം ഒരേ വേദിയിലെത്തുന്നത്
കോഴിക്കോട്: വനംവകുപ്പ് കോഴിക്കോട് സംഘടിപ്പിച്ച വനമഹോത്സവത്തില്‍ മന്ത്രി എ കെ ശശീന്ദ്രനും മുട്ടില്‍ മരംമുറിയില്‍ ആരോപണവിധേയനായ ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍ ടി സാജനും വേദി പങ്കിട്ടത വിവാദമായി. മുട്ടില്‍ മരം മുറിക്കേസില്‍ പ്രതികള്‍ക്ക് വേണ്ടി മേപ്പാടി റെയ്ഞ്ച് ഓഫീസറെ സാജന്‍ കള്ളക്കേസില്‍ കുടുക്കാന്‍ നീക്കം നടത്തിയെന്ന് വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്റെ അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.
മാത്രമല്ല മുഖ്യപ്രതികളെ സാജന്‍ 56 തവണ ഫോണില്‍ വിളിച്ചതിന്റെ രേഖകളും പുറത്തുവന്നിരുന്നു. വകുപ്പുതല അന്വേഷണം നേരിടുന്നതിനിടെയാണ് സാജന്‍ മന്ത്രിയ്‌ക്കൊപ്പം ഒരേ വേദിയിലെത്തുന്നത്. സാജന്‍ ഇപ്പോള്‍ വനംവകുപ്പിലെ ഉദ്യോഗസ്ഥനാണെന്നും കുറ്റം ചെയ്തതായി കണ്ടെത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. മുട്ടില്‍ മംരംമുറിക്കേസില്‍ മുഖ്യപ്രതികളെ അറസ്റ്റ് ചെയ്യാത്തതെന്താണെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാന്‍ മന്ത്രി തയ്യാറായില്ല. മുട്ടില്‍ മരംമുറിക്കേസില്‍ സാജനെതിരെ റിപ്പോര്‍ട്ട് നല്‍കിയ ഉത്തരമേഖലാ സിസിഎഫ് ഡി കെ വിനോദ് കുമാറും പരിപാടിയില്‍ പങ്കെടുത്തിരുന്നു. മലാപ്പറമ്പില്‍ നടന്ന വനമഹോത്സവത്തില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
advertisement
അതേസമയം മരംകൊള്ളയുടെ പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയില്‍ നിര്‍ത്തലക്കാക്കിയ ആറു ഫോറസ്റ്റ് സ്റ്റേഷനുകള്‍ പുന: സ്ഥാപിക്കാന്‍ വനം മന്ത്രി നിര്‍ദേശം നല്‍കി. സ്ഥാനത്ത് ഏറ്റവും കൂടുതല്‍ മരം മുറി നടന്ന മച്ചാട് റെയ്ഞ്ചിലെ അകമല, വടക്കാഞ്ചേരിയിലെ പൂങ്ങോട്, പട്ടിക്കാട്ടെ പൊങ്ങനംകാട്, വാണിയംപാറ സ്റ്റേഷനുകള്‍ പുനസ്ഥാപിക്കാനാണ് വനം വകുപ്പ് നടപടി തുടങ്ങിയത്. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ ഉണ്ടാകും.
കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ഇത്രയും ഫോറസ്റ്റ് സ്റ്റേഷനുകള്‍ പൂട്ടിയ ശേഷം പീച്ചി ഡിവിഷനില്‍ ലയിപ്പിച്ചത്. 58 ചതുരശ്ര കിലോമീറ്റര്‍ വനംമേഖല അനാഥമാക്കിക്കൊണ്ടുള്ള ഫോറസ്റ്റ് സ്റ്റേഷന്‍ അടച്ചുപൂട്ടലിന് പിന്നില്‍ മരംകൊള്ള സംഘത്തിന്റെ ഇടപെടലാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.
advertisement
വയനാട്ടിലെ മുട്ടില്‍ വില്ലേജിലെ അനധികൃത മരംമുറിയുമായി ബന്ധപ്പെട്ട് പ്രതികളെ അറസ്റ്റ് ചെയ്യാത്തതിന് പിന്നില്‍ ഉന്നത ഇടപെടലെന്ന് ആക്ഷേപമുണ്ട്. മരംകടത്ത് സംഘത്തിന് ഒത്താശ ചെയ്ത വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള വകുപ്പുതല അന്വേഷണവും എവിടെയുമെത്തിയില്ല. ജനുവരിയിലാണ് മുട്ടില്‍ വില്ലേജില്‍ നിന്ന് ഈട്ടിമരങ്ങള്‍ മുറിച്ചുകടത്തിയത്. വയനാട്ടിലെ മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും ഒരാളെപോലും അറസ്റ്റ് ചെയ്യാന്‍ വനംവകുപ്പിനായില്ല. മുട്ടില്‍ വില്ലേജിലെ പലയിടങ്ങളില്‍ നിന്ന് മുറിച്ചുകടത്തിയ 215 ക്യുബിക് മീറ്റര്‍ ഈട്ടിത്തടികളാണ് പിടികൂടിയത്. മൊത്തം 505 ക്യുബിക് മീറ്റര്‍ ഈട്ടിത്തടികള്‍ മുറിച്ചതായാണ് വനംവകുപ്പിന്റെ കണ്ടെത്തല്‍. കേസില്‍ ഒരാളെപോലും മാസങ്ങളായിട്ടും പിടികൂടാന്‍ കഴിയാത്തതിന് കാരണം ഉന്നത ഇടപെടലാണെന്ന് ആരോപണമുണ്ട്.
advertisement
മുട്ടില്‍ മരംമുറിക്കേസ് പ്രതിപക്ഷം ഏറ്റെടുത്തതോടെ മന്ദഗതിയിലിലായ അന്വേഷണത്തിന് ജീവന്‍ വച്ചിട്ടുണ്ട്. മരംമുറി കേസ് അട്ടിമറിക്കാന്‍ നീക്കം നടത്തിയ ഉന്നത ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി ഉണ്ടായേക്കും. ഉന്നത വനപാലകരുടെ ഒത്താശയോടെ നടന്ന മരംമുറിക്കേസ് അട്ടിമറിക്കാന്‍ നീക്കം നടത്തിയ ഉന്നത ഉദ്യോഗസ്ഥനെ വിജിലന്‍സിന്റെ തലപ്പത്ത് നിയമിക്കാനുള്ള നീക്കം വിവാദമായിരുന്നു. റവന്യുവകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്. സമഗ്രമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റവന്യുമന്ത്രി വയനാട് ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
advertisement
മേപ്പാടി റെയ്ഞ്ചിന് കീഴിലെ മരംമുറിയുമായി ബന്ധപ്പെട്ട് അഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. സംഭവുമായി ബന്ധപ്പെട്ട് വകുപ്പുതല അന്വേഷണം നടത്തി കുറ്റക്കാരായ വനപാലകര്‍ക്കെതിരെ ഇതുവരെയും നടപടിയുണ്ടായിട്ടില്ല.
കൃഷിഭൂമിയില്‍ നിന്ന് കര്‍ഷകര്‍ക്ക് മരംമുറിയ്ക്കാമെന്ന ഉത്തരവിന്റെ മറവിലാണ് വയനാട്ടില്‍ 15 കോടിയോളം രൂപയുടെ ഈട്ടിക്കൊള്ള അരങ്ങേറിയത്. പ്രതികള്‍ക്കെതിരെ ജൈവവൈവിധ്യ സംരക്ഷണ നിയമ പ്രകാരം വനംവകുപ്പ് കേസെടുത്തതോടെ ജാമ്യമില്ലാ വകുപ്പുകളായി എല്ലാ കേസുകളും മാറിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 02, 2021 5:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുട്ടില്‍ മരംമുറി കേസില്‍ ആരോപണവിധേയനായ ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ മന്ത്രിക്കൊപ്പം വേദിയില്‍