ജനാധിപത്യത്തെ കൊല ചെയ്യുന്ന നടപടി; തിരഞ്ഞെടുപ്പിൽ അപരന്മാരെ തടയണമെന്ന് ഹൈക്കോടതി
- Published by:Sneha Reghu
- news18-malayalam
Last Updated:
ജനാധിപത്യം സംരക്ഷിക്കാൻ ഇത്തരം അധാർമ്മികമായ രാഷ്ട്രീയ തന്ത്രങ്ങൾ അവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് കോടതി വിധിന്യായത്തിൽ വ്യക്തമാക്കി
എറണാകുളം: തിരഞ്ഞെടുപ്പിൽ വോട്ടർമാരെ വഴിതെറ്റിക്കാൻ ഒരേ പേരുള്ള അപര സ്ഥാനാർത്ഥികളെ (Dummy Candidates) രംഗത്തിറക്കുന്ന രീതിക്കെതിരെ കേരള ഹൈക്കോടതി രൂക്ഷവിമർശനം ഉയർത്തി. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കുന്ന ഈ പ്രവണതയ്ക്കെതിരെ നിരീക്ഷണം നടത്തിയത്. തിരഞ്ഞെടുപ്പിൽ അപരന്മാരെ നിയോഗിക്കുന്നത് ജനാധിപത്യത്തെ കൊല ചെയ്യുന്നതിന് തുല്യമാണെന്നും വോട്ടർമാരെ മനഃപൂർവം ആശയക്കുഴപ്പത്തിലാക്കി വോട്ട് തട്ടിയെടുക്കാനുള്ള ഇത്തരം നീക്കങ്ങൾ തിരഞ്ഞെടുപ്പിന്റെ പവിത്രത ഇല്ലാതാക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഒരു സ്ഥാനാർത്ഥിക്കും അർഹമായ വോട്ടുകൾ അപരന്മാർ കാരണം നഷ്ടപ്പെടാൻ ഇടയാകരുതെന്നും കോടതി ഓർമ്മിപ്പിച്ചു. എല്ലാ പ്രമുഖ രാഷ്ട്രീയ പാർട്ടികളും ഇത്തരത്തിൽ അപരന്മാരെ മത്സരരംഗത്തിറക്കുന്നുണ്ടെന്ന് വിമർശിച്ച കോടതി, തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തരം നീക്കങ്ങൾ തടയാൻ കർശന നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. മിക്ക മണ്ഡലങ്ങളിലും പ്രധാന മുന്നണികൾക്കെതിരെ അപരന്മാരെ നിർത്തുന്നത് വോട്ട് വിഭജനത്തിന് കാരണമാകുമെന്നും ഇത് ജനവിധിയെ അട്ടിമറിക്കുമെന്നും കോടതി നിരീക്ഷിച്ചു.
നിലവിലെ നിയമസഭാ തിരഞ്ഞെടുപ്പിലും പല പ്രമുഖ സ്ഥാനാർത്ഥികളും അപരന്മാരുടെ വെല്ലുവിളി നേരിടുന്നുണ്ട്. ബേപ്പൂരിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന പി.വി. അൻവറിന് സമാനമായ പേരുള്ള നാല് അപരന്മാരാണ് മണ്ഡലത്തിലുള്ളത്. ജനാധിപത്യം സംരക്ഷിക്കാൻ ഇത്തരം അധാർമ്മികമായ രാഷ്ട്രീയ തന്ത്രങ്ങൾ അവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് കോടതി വിധിന്യായത്തിൽ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Ernakulam,Kerala
First Published :
Apr 01, 2026 3:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ജനാധിപത്യത്തെ കൊല ചെയ്യുന്ന നടപടി; തിരഞ്ഞെടുപ്പിൽ അപരന്മാരെ തടയണമെന്ന് ഹൈക്കോടതി







