Syro Malabar | എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കര്‍ദിനാളിനെ ചോദ്യം ചെയ്യുമോ? അന്വേഷണത്തില്‍ പുകഞ്ഞ് സിറോമലബാര്‍ സഭ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ഭൂമി വിൽപ്പനയിലെ നികുതി വെട്ടിപ്പിന് ആദായ നികുതി വകുപ്പ് ആറരകോടി രൂപ നേരത്തെ പിഴയിട്ടിരുന്നു.
കൊച്ചി: സഭ ഭൂമി വിൽപ്പനയിലെ കള്ളപ്പണ ഇടപാടിൽ ഇഡി(Enforcement Directorate) കേസ് എടുത്ത് അന്വേഷണം തുടങ്ങി. സിറോമലബാർ സഭ(Syro Malabar) മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി(Bishop Cardinal Mar George Alencherry) അടക്കം 24 പേരെ പ്രതികളാക്കിയാണ് അന്വേഷണം. ഭൂമി വിൽപ്പനയിലെ നികുതി വെട്ടിപ്പിന് ആദായ നികുതി വകുപ്പ് ആറരകോടി രൂപ നേരത്തെ പിഴയിട്ടിരുന്നു.
സഭയുടെ നഷ്ടം നികത്താൻ എറണാകുളം നഗരത്തിലെ 301.76 സെന്‍റ് ഭൂമി 36 പ്ലോട്ടുകളാക്കി വിൽപ്പന നടത്തിയത് കോടികൾക്കാണെങ്കിലും അക്കൗണ്ടിൽ വന്നത് 9 കോടി 13 ലക്ഷത്തി 36 ആറായിരം രൂപയാണ്. ഭൂമി വിൽപ്പന വിവാദമായതിന് പിറകെ മുംബൈ, ബംഗലുരു അടക്കമുള്ള സ്ഥലങ്ങളിൽ നിന്ന് 4 കോടിരൂപകൂടി സഭയുടെ അക്കൗണ്ടിൽ വന്നു. വിവാദമായ സഭ ഭൂമി വിൽപ്പനയിൽ കോടികളുടെ കള്ളപണയിടപാടാണ് നടന്നിട്ടുള്ളതെന്നാണ് ഇഡിയുടെ പ്രാഥമിക കണ്ടെത്തൽ.
കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയെ ഒന്നാം പ്രതിയാക്കിയാണ് ഇഡി അന്വേഷണം തുടങ്ങിയത്. ഫാദർ ജോഷി പുതുവ, മോൺ സിഞ്ഞോർ സെബാസ്റ്റ്യൻ വടക്കുംന്പാടൻ, ഭൂമി വിൽപ്പനയുടെ ഇടനിലക്കാർ ഭൂമി വാങ്ങിയവർ എന്നിവർ അടക്കമുള്ളവരാണ് കേസിലെ പ്രതികൾ. ഭൂമി വാങ്ങിയവരും കള്ളപ്പണ കേസിൽ പ്രതികളായിട്ടുണ്ട്. ഇടനിലക്കാരെ അടക്കം ഉടൻ ചോദ്യം ചെയ്യുമെന്ന് ഇഡി അധികൃത്ർ വ്യക്തമാക്കി. ഭൂമി വിൽക്കാൻ ആധാരത്തിൽ വിലകുറച്ച് കാണിച്ച് നികുതി വെട്ടിപ്പ് നടത്തിയെന്ന് നേരത്തെ ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു.സഭയിൽ നിന്ന് ആറര കോടി രൂപ പിഴ ഈടാക്കുകയും ചെയ്തിരുന്നു. മാത്രമല്ല വിൽപ്പന നടത്തിയ ഭൂമികളിൽ റവന്യു പുറന്പോക്ക് ഉൾപ്പെട്ടിട്ടുണ്ടെന്ന പരാതിയിൽ ഹൈക്കോടതി നിർദ്ദേശ പ്രകാരം റവന്യു വകുപ്പ് അന്വേഷണം നടക്കുന്നുണ്ട്.
advertisement
കരുണാലയത്തിന് സമീപത്തെ ഭൂമി വിൽപ്പനയിലാണിത്. ഇതിനിടെയാണ് മറ്റൊരു കേന്ദ്ര ഏജൻസികൂടി സഭ ഭൂമി വിൽപ്പനയിലെ കള്ളപ്പണ ഇടപാടിൽ അന്വേഷൽണം തുടങ്ങിയത്.എന്നാൽ ഭൂമി വിൽപ്പനയിൽ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി സാന്പത്തിക നേട്ടമൊന്നും ഉണ്ടാക്കിയിട്ടില്ലെന്ന് നേരത്തെ തന്നെ വത്തിക്കാൻ അടക്കം കണ്ടെത്തിയതാണെന്നും വിവിധ ഏജൻസികൾ ഇക്കാര്യം പരിശോധിച്ച തള്ളിയതാണെന്നും ഇന്ത്യൻ കാത്തലിക് ഫോറം പ്രസിഡന്‍റ് മൽബിൻ മാത്യു വ്യക്തമാക്കി. കള്ളപ്പണ കേസിൽ പരാതിക്കാരനായ പ്രസന്നപുരം പാപ്പച്ചന്‍റെ ഈമാസം 28ന് മൊഴി എടുക്കും.
advertisement
അതേ സമയം എറണാകുളം അതിരൂപത ഭൂമിവില്പനക്ക് ശേഷം കഴിഞ്ഞ 5വർഷമായി സീറോ മലബാർ സഭാ കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ നിന്നും കർദിനാൾ ആലഞ്ചേരിയുടെ പേഴ്‌സണൽ അക്കൗണ്ടിൽ നിന്നും നടന്നിട്ടുള്ള മുഴുവൻ സാമ്പത്തിക ഇടപാടുകളും, കൂടാതെ ഭൂമിവില്പനയിൽ കർദിനാൾ ആലഞ്ചേരിക്ക് മുഴുവൻ സഹായവും നൽകിയ AKCC നേതൃത്വം നടത്തിയ വിദേശയാത്രകളും വിദേശത്തു നടത്തിയ AKCC സംസ്ഥാനസമിതിയുടെ ജനറൽ ബോഡി മീറ്റിംഗ് ഉൾപ്പെടെയുള്ള മുഴുവൻ സാമ്പത്തിക ഇടപാടുകളും ED യുടെ അന്വേഷണപരിധിയിൽ കൊണ്ടു വരണമെന്ന് AMT ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Oct 23, 2021 8:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Syro Malabar | എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കര്‍ദിനാളിനെ ചോദ്യം ചെയ്യുമോ? അന്വേഷണത്തില്‍ പുകഞ്ഞ് സിറോമലബാര്‍ സഭ










