തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ കോൺഗ്രസുകാരെന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കി പൊലീസ്. മുഖ്യപ്രതി സജീവനുള്‍പ്പെടെ 9 പേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സംഭവവുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫിസുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. പാർട്ടി ഓഫീസ് ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്ന് വെമ്പായം പഞ്ചായത്തില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കും.
ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് പ്രതികള്‍ ഞായറാഴ്ച സംഭവ സ്ഥലത്തെത്തിയത്. മുഖ്യപ്രതി സജീവ് രണ്ടാം പ്രതി അന്‍സാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. കേസിലെ പരാതിക്കാരനായ ഷെഹീലിനെ സജീവ് ചീത്ത വിളിച്ച ശേഷമാണ് ഷെഹീലിന്റെ സുഹൃത്തുക്കളായ ഹഖിനെയും മിഥിലാജിനെയും പ്രതികള്‍ ആക്രമിച്ചതെന്നും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു.
അതേസമയം പ്രതികള്‍ കോണ്‍ഗ്രസുകാരെന്ന് പറയുമ്പോഴും കൊലയുടെ കാരണം രാഷ്ട്രീയവൈരാഗ്യമെന്ന് എഫ്ഐആറില്‍ വ്യക്തമല്ല. എന്നാൽ നിയമപരമായി അങ്ങനെ പറയേണ്ടതില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കസ്റ്റഡിയിലുള്ള സജീവ്, സനല്‍, അജിത്ത്, എന്നിവര്‍ നേരിട്ട് കൊലപാതകത്തിൽ പങ്കെടുത്തവരെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. സംഭവസ്ഥലത്ത് നിന്നും ഒരു വാളും കത്തിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
വെഞ്ഞാറമൂട്, വെമ്പായം, കന്യാകുളങ്ങര, പേട്ട തുടങ്ങി വിവിധയിടങ്ങളില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണമുണ്ടായി. വെഞ്ഞാറമൂട്ടിലെ കോൺഗ്രസ് ഓഫീസ് അക്രമികൾ തീയിട്ടു. കെപിസിസി അംഗവും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ രമണി പി നായരുടെ വീടിന് നേരെയും ആക്രമണമുണ്ടായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.