CBI in Life Mission| കേന്ദ്രാനുമതി ഇല്ലാതെ വിദേശ സഹായം: സിബിഐക്ക് അന്വേഷിക്കാൻ സംസ്ഥാനത്തിന്റെ അനുമതി ആവശ്യമോ?
- Published by:Rajesh V
- news18-malayalam
Last Updated:
ചട്ടങ്ങൾ ലംഘിച്ച് വിദേശ സഹായം കൈപ്പറ്റുന്നതും അതിനു സഹായിക്കുന്നതും അഞ്ച് വർഷം വരെ തടവുശിക്ഷയും പിഴയും ചുമത്താവുന്ന കുറ്റമാണ്.
സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിൽ കേന്ദ്രാനുമതി ഇല്ലാതെ വിദേശ സഹായം സ്വീകരിച്ചസംഭവത്തിൽ സിബിഐ അന്വേഷണം തുടങ്ങി. വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്.സി.ആർ.ഐ) 35ാം വകുപ്പും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഗൂഢാലോചനാ കുറ്റവും ചുമത്തിയാണ് അന്വേഷണം. ചട്ടങ്ങൾ ലംഘിച്ച് വിദേശ സഹായം കൈപ്പറ്റുന്നതും അതിനു സഹായിക്കുന്നതും അഞ്ച് വർഷം വരെ തടവുശിക്ഷയും പിഴയും ചുമത്താവുന്ന കുറ്റകൃത്യമാണ്.
സംസ്ഥാന അനുമതി വേണോ?
എഫ്.സി.ആർ.ഐ ചട്ടലംഘനം സംസ്ഥാനത്തിന്റെ അനുമതി ഇല്ലാതെ തന്നെ സിബിഐക്ക് അന്വേഷിക്കാൻ കഴിയുന്ന കുറ്റക്യത്യമാണ്. വിദേശ സഹായം സ്വീകരിക്കാനുള്ള മാനദണ്ഡങ്ങള്‍ കാറ്റിൽപറത്തി കോടികൾ കേരളത്തിലെത്തിക്കാൻ പ്രതികൾ ഗൂഢാലോചന നടത്തിയെന്ന ഒന്നിലധികം പരാതികൾ സിബിഐക്കും കേന്ദ്ര സർക്കാരിനും ലഭിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തിൽ കേസെടുക്കാനാവശ്യമായ തെളിവുകൾ ലഭിച്ചതോടെയാണ് കോടതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
advertisement
എഫ്ഐആറിൽ പറയുന്നത്?
വിദേശ സഹായാം സ്വീകരിച്ചതിൽ സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും സംസ്ഥാനം നേരിട്ട് വിദേശ സഹായം സ്വീകരിച്ചില്ലെന്ന വാദം നിലനിൽക്കില്ലെന്നും സിബിഐ കോടതിയിൽ സമർപ്പിച്ച പ്രഥമ വിവര റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ലൈഫ് മിഷൻ സിഇഒ സർക്കാർ പ്രതിനിധിയാണ്. അതിൽ സംസ്ഥാന സർക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും സിബിഐ നിരീക്ഷിക്കുന്നു.യൂണിടാകും കോൺസുലേറ്റും തമ്മിലാണ് പണമിടപാടിലെ കരാറെങ്കിലും ഇതിലെ രണ്ടാംകക്ഷി സർക്കാരാണ്. വിദേശ സഹായം സ്വീകരിച്ചതിന്റെ പ്രയോജനവും സർക്കാരിനാണ്. വിദേശ സഹായം സ്വീകരിച്ചതിൽ സർക്കാരിന് ബാധ്യതയില്ലെങ്കിൽ സർക്കാർ ഭൂമിയിൽ കെട്ടിടം പണിയാൻ കോൺസുലേറ്റിന് അനുവാദം കൊടുത്തത് എന്തിനാണെന്നും സിബിഐ ചോദിക്കുന്നു.
advertisement
പരാതി?
20 കോടി രൂപയുടെ പദ്ധതിയില്‍ 9 കോടിയുടെ അഴിമതി നടന്നെന്നു ചൂണ്ടിക്കാട്ടി നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ലൈഫ് മിഷന്‍ അധ്യക്ഷനായ മുഖ്യമന്ത്രി, സഹ അധ്യക്ഷനായ തദ്ദേശമന്ത്രി, മുന്‍ സിഇഒ, ഇപ്പോഴത്തെ സിഇഒ, സ്വര്‍ണക്കള്ളക്കടത്തു കേസ് പ്രതികളായ സ്വപ്ന, സരിത്, സന്ദീപ്, യുണിടാക് എംഡി എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്നാണ് അനിൽ അക്കര എം.എൽ.എ നൽകിയിരുന്ന പരാതിയിലെ ആവശ്യം. വടക്കാഞ്ചാരിയിലെ 2.17 ഏക്കറില്‍ 140 ഫ്ലാറ്റ് നിര്‍മിക്കുന്നതിന് 2019 ജൂലൈ 11നാണ് സംസ്ഥാന സര്‍ക്കാര്‍ റെഡ് ക്രസന്റുമായി ധാരണയിലെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 26, 2020 11:48 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
CBI in Life Mission| കേന്ദ്രാനുമതി ഇല്ലാതെ വിദേശ സഹായം: സിബിഐക്ക് അന്വേഷിക്കാൻ സംസ്ഥാനത്തിന്റെ അനുമതി ആവശ്യമോ?