തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ക്കുകൂടി ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ്. ഡിജിറ്റല്‍ സര്‍വകലാശാല, ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വിസിമാര്‍ക്കാണ് നോട്ടീസ് അയച്ചത്. കെടിയു കേസിലെ സുപ്രീംകോടതി വിധി പ്രകാരം ഡിജിറ്റല്‍ സര്‍വകലാശാല വിസി സജി ഗോപിനാഥ്, ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വിസി മുബാറക് പാഷ എന്നിവര്‍ക്ക് തല്‍സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്നാണ് കാരണം കാണിക്കല്‍ നോട്ടീസില്‍ പറയുന്നത്.
ഇരുവരുടെയും നിയമനത്തില്‍ യുജിസി ചട്ടലംഘനങ്ങളുണ്ട്. പുറത്തുപോകാതിരിക്കാനുള്ള കാരണം നവംബര്‍ നാലിനകം അറിയിക്കാനാണ് ഗവര്‍ണറുടെ നോട്ടീസില്‍ പറയുന്നത്. മറ്റ് ഒന്‍പത് വിസിമാര്‍ക്ക് മറുപടി നല്‍കാനുള്ള സമയം നവംബര്‍ മൂന്നാണെങ്കില്‍ ഈ രണ്ട് വിസിമാര്‍ക്ക് റുപടി നല്‍കാനുള്ള സമയം നവംബര്‍ നാലാണ്. അവരുടെ വിശദീകരണം കേട്ടശേഷം തുടര്‍നടപടികളുമായി ഗവര്‍ണര്‍ മുന്നോട്ടുപോകും.
Also Read- കേരള സർവകലാശാലയുടെ ചുമതല ആരോഗ്യ വിസി മോഹനൻ കുന്നുമ്മലിന് നൽകി ഗവർണർ ഉത്തരവിറക്കിയതെന്തുകൊണ്ട്?
അതേസമയം, ഇന്ന് പദവിയില്‍ നിന്ന് വിരമിച്ച കേരളാ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ വി പി മഹാദേവന്‍ പിള്ളയും ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കണം. അദ്ദേഹം പദവി ഒഴിഞ്ഞതിനാല്‍ വി സിമാരുടെ രാജിയുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ സ്വീകരിച്ച നടപടികള്‍ പാലിക്കേണ്ടതുണ്ടോ എന്ന് സംശയങ്ങളുയര്‍ന്നിരുന്നു. അതിനിടെയാണ് വിരമിച്ച വി.സിമാരും വിശദീകരണം നല്‍കണമെന്ന് രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചത്. സുപ്രീം കോടതി വിധി വന്നപ്പോള്‍ അദ്ദേഹം വൈസ് ചാന്‍സലറായിരുന്നുവെന്നും കോടതി വിധി പ്രകാരം യുജിസി ചട്ടം ലംഘിച്ചുള്ള നിയമനങ്ങള്‍ അസാധുവാണെന്നുമാണ് വിശദീകരണം.
ഇതിനിടെ, ഗവർണർക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് സിപിഎമ്മിന്റെയും തീരുമാനം. നവംബർ 15 ന് രാജ്ഭവന് മുന്നിലെ പ്രതിഷേധത്തിൽ ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കാനാണ് ഇടതുമുന്നണിയുടെ തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുക. പ്രതിഷേധത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇക്കാര്യം പിന്നീട് ആലോചിച്ച് തീരുമാനിക്കുമെന്നാണ് നേതാക്കളിൽ നിന്ന് ലഭിക്കുന്ന വിവരം. മുഖ്യമന്ത്രി പങ്കെടുത്തേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
Also Read- ഗവർണർക്കെതിരെ ഇനി തെരുവിൽ; സംസ്ഥാന വ്യാപകമായി ഇടതുപ്രതിഷേധം ഇന്നുമുതൽ
രാജ്ഭവന് മുന്നിലെ പ്രതിഷേധ പരിപാടിക്ക് ഒപ്പം എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രതിഷേധ രീതി വിലയിരുത്താൻ ഇടതുമുന്നണി നേതാക്കളുടെ യോഗം പ്രതിഷേധത്തിന് മുൻപ് വീണ്ടും ചേരാനും തീരുമാനമായിട്ടുണ്ട്. എന്നാൽ ഗവർണർക്കെതിരായ പ്രതിഷേധങ്ങൾക്ക് ഇന്ന് മുതലാണ് തുടക്കം. സംസ്ഥാന വ്യാപകമായി ഇന്നും നാളെയും പ്രതിഷേധ പ്രകടനങ്ങൾ നടക്കും. പാളയത്ത് ഇന്ന് വൈകിട്ട് അഞ്ചിന് പ്രതിഷേധ കൂട്ടായ്മ നടക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തിലാണിത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Digital University in Kerala, Kerala governor Arif Mohammad Khan, Kerala university, Kerala University of Health Sciences, Sree Narayana Guru