'ശബരിമലയിലെ സ്ഥിതി പരിതാപകരം'; സർക്കാരിനും പൊലീസിനും ഹൈക്കോടതിയുടെ ശകാരം
Last Updated:
കൊച്ചി: ശബരിമല വിഷയത്തിൽ സർക്കാരിനെും പൊലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ശബരിമലയുടെ ക്രമസമാധാന ചുമതലയുള്ള ഐ.ജി വിജയ് സാക്കറെയെയും നിലയ്ക്കലിന്‍റെ സുരക്ഷാ ചുമതലയുള്ള എസ്. യതീഷ് ചന്ദ്രയെയും പേരെടുത്ത് പറയാതെ അതിരൂക്ഷമായ വിമർശനമാണ് കോടതി നടത്തിയത്.
നേരത്തെ കുട്ടികളെയും സ്ത്രീകളെയും അടിച്ച ഉദ്യോഗസ്ഥനല്ലേ സുരക്ഷാ ചുമതല എന്ന് ചോദിച്ച കോടതി, ഇവർക്കെതിരെ ക്രിമിനൽ കേസുള്ളതല്ലേ എന്നും വേറെ ആരെയും കിട്ടിയില്ലേ എന്നും ചോദിച്ചു. ശബരിമലയിൽ സ്ഥിതി പരിതാപകാരമെന്നും കോടതി പരമാർശിച്ചു. കോടതി ആവശ്യപ്പെട്ടത് അനുസരിച്ച് എജി വിശദീകരണം നൽകി.
advertisement
ക്രമസമാധാനപാലനത്തിന് പരിചയ സമ്പന്നരെയല്ലേ നിയോഗിക്കേണ്ടത്. ഈ ഉദ്യോഗസ്ഥർക്ക് മലയാളം അറിയാമോ ? എന്നിങ്ങനെയുള്ള ചോദ്യങ്ങളും കോടതി ഉന്നയിച്ചു. കഴിഞ്ഞ ദിവസം മുംബൈയിൽ നിന്നെത്തിയ ഭക്തർ ദർശനം നടത്താതെ തിരിച്ചുപോയതിനെയും കോടതി അപലപിച്ചു.
കൂട്ടംകൂടി ശരണം വിളിക്കുന്നത് നിയമലംഘനമാകുമോ എന്ന് ഹർജിക്കാർ ചോദിച്ചു. ആർ.എസ്.എസ്, സംഘപരിവാർ പ്രവർത്തകരായതുകൊണ്ട് ശബരിമലയിൽ പോകാൻ പാടില്ലെന്നുണ്ടോയെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. ശബരിമലയിൽ 144 പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട ഹർജികളിലാണ് എജിയോട് വിശദീകരണം ആരാഞ്ഞത്.
ശബരിമലയിൽ തീർത്ഥാടകരുടെ സുരക്ഷ കണക്കിലെടുത്താണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്ന് എ.ജി വിശദീകരണക്കുറിപ്പിൽ അറിയിച്ചു. സംഘം ചേർന്ന് അക്രമം ഉണ്ടാക്കുമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇതുകൊണ്ട് ഭക്തർക്ക് യാതൊരു ബുദ്ധിമുട്ടുമില്ലെന്നും എ.ജി ചൂണ്ടിക്കാട്ടി.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 21, 2018 3:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ശബരിമലയിലെ സ്ഥിതി പരിതാപകരം'; സർക്കാരിനും പൊലീസിനും ഹൈക്കോടതിയുടെ ശകാരം


