കൊച്ചി: തിരുവനന്തപുരം കോർപറേഷനില്‍ താൽക്കാലിക ഒഴിവുകളില്‍ ആളെ നിയമിക്കുന്നതിന് സിപിഎം ജില്ലാ സെക്രട്ടറിയോട് അഭ്യര്‍ത്ഥിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍ കത്തെഴുതിയെന്ന വിവാദത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി. മുൻ കൗൺസിലർ ജി എസ് ശ്രീകുമാർ ആണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഒഴിവുകൾ നികത്താനായി പാർട്ടി സെക്രട്ടറിക്ക്കത്തയച്ചത് സ്വജനപക്ഷപാതമാണെന്നായിരുന്നു ആക്ഷേപം.
ആരോപണം തെളിയിക്കത്തക്ക തെളിവുകൾ ഹർജിക്കാരന്‍റെ പക്കലില്ലെന്നും സർക്കാരിനു വേണ്ടി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. നിഗൂഢമായ കത്തിന്‍റെ പേരിൽ കൂടുതൽ അന്വേഷണം ആവശ്യമില്ലെന്നുമായിരുന്നു സർക്കാരിന്‍റെ വാദം. ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ സിബിഐ അന്വേഷണം ഇപ്പോള്‍ ആവശ്യമില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഹര്‍ജി തള്ളിയത്.
മേയറുടെ ഔദ്യോഗിക ലെറ്റർപാഡിൽ കൃത്രിമം കാണിച്ച് ദിവസവേതനക്കാരെ നിയമിക്കുന്നതിനു മുൻഗണനാ ലിസ്റ്റ് ലഭ്യമാക്കാൻ സിപിഎം ജില്ലാ സെക്രട്ടറിക്ക് കത്ത് അയച്ചതായി പ്രചരിപ്പിച്ചത്. തിരുവനന്തപുരം കോർപറേഷനിലെ താൽക്കാലിക തസ്തികകളിലേക്ക് പാര്‍ട്ടിക്കാരെ തിരുകിക്കയറ്റാൻ ലിസ്റ്റ് ചോദിച്ച് മേയർ ആര്യ രാജേന്ദ്രന്റെ ലെറ്റർപാഡിൽ എഴുതിയ കത്ത് നവംബർ 5നാണ് പുറത്തുവന്നത്. ഒരു നേതാവ് വാട്സാപ് ഗ്രൂപ്പിലേക്ക് ഫോർവേഡ് ചെയ്തതോടെയാണ് കത്ത് ചോർന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Arya Rajendran, Cbi, High court, Thiruvananthapuram Corporation