കൂടുതൽ വിവാദങ്ങള്‍ വേണ്ട; ആത്മകഥ പിൻവലിക്കുന്നുവെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ്
- Published by:Rajesh V
- news18-malayalam
Last Updated:
''വിവാദങ്ങൾ ഉടലെടുത്ത സാഹചര്യത്തിൽ പുസ്തകത്തിന്‍റെ പ്രസിദ്ധീകരണം തത്ക്കാലം പിൻവലിക്കുകയാണ്. പ്രതിസന്ധികളെ തരണം ചെയ്ത് വിജയം കൈവരിക്കാൻ യുവാക്കളെ പ്രോത്സാഹിപ്പിക്കുകയായിരുന്നു ആത്മകഥയുടെ ഉദ്ദേശം"
ന്യൂഡൽഹി: ആത്മകഥ പിൻവലിക്കുന്നുവെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. കോപ്പികൾ പിൻവലിക്കണമെന്ന് പ്രസാധകർക്ക് നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു. എസ് സോമനാഥിന്‍റെ ‘നിലാവ് കുടിച്ച സിംഹങ്ങൾ’ എന്ന ആത്മകഥയാണ് പിൻവലിക്കുന്നത്. ആത്മകഥയുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങൾ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുസ്തകത്തിലെ ചില ഭാഗങ്ങൾ വിവാദമായ പശ്ചാത്തലത്തിലാണ് തീരുമാനം.
Also Read- ‘ISRO ചെയർമാനാകുന്നത് തടയാൻ കെ. ശിവൻ ശ്രമിച്ചു’; മുൻ ചെയർമാനെതിരെ വെളിപ്പെടുത്തലുമായി എസ്. സോമനാഥ്
“പുസ്തകം ഇതുവരേയും പ്രസിദ്ധീകരിച്ചിട്ടില്ല. ചില റിവ്യൂ കോപ്പികൾ പത്രക്കാർ കണ്ടതായി കരുതുന്നു. അനാവശ്യ വിവാദങ്ങൾ ഉടലെടുത്ത സാഹചര്യത്തിൽ പുസ്തകത്തിന്‍റെ പ്രസിദ്ധീകരണം തത്ക്കാലം പിൻവലിക്കുകയാണ്. പ്രതിസന്ധികളെ തരണം ചെയ്ത് വിജയം കൈവരിക്കാൻ യുവാക്കളെ പ്രോത്സാഹിപ്പിക്കുകയായിരുന്നു ആത്മകഥയുടെ ഉദ്ദേശം” – സോമനാഥ് പറഞ്ഞു.
advertisement
ഉന്നതങ്ങളിലേക്ക് എത്തും തോറും നമ്മൾ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രതിസന്ധികളെ കുറിച്ചാണ് പുസ്തകത്തിൽ പരാമർശിച്ചത്. അതിൽ മുൻ ഐഎസ്ആർഒ മേധാവി ഡോ. ശിവൻ എന്നെ തടഞ്ഞെന്നോ തടസപ്പെടുത്തിയെന്നോ പരാമർശിച്ചിട്ടില്ല. ലേഖനത്തിലെ പരാമർശത്തോട് വിയോജിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2018ൽ എ എസ് കിരൺ കുമാർ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറിയപ്പോൾ കെ ശിവന്റെ പേരിനൊപ്പം തന്റെ പേരും പട്ടികയിൽ വന്നുവെന്നും എന്നാൽ ശിവനാണ് അന്ന് ചെയർമാനായതെന്നും സോമനാഥ് പറഞ്ഞതായാണ് പുസ്തകത്തിൽ പരാമർശിച്ചിരിക്കുന്നത്. 60 വയസു കഴിഞ്ഞ് എക്സ്റ്റൻഷനിൽ തുടരുകയായിരുന്നു ശിവൻ അപ്പോൾ. അന്ന് ചെയർമാൻ സ്ഥാനത്ത് ശിവനാണ് നറുക്ക് വീണത്. ചെയർമാൻ ആയ ശേഷവും ശിവൻ വിഎസ്എസ്സി ഡയറക്ടർ സ്ഥാനം കൈവശം വെച്ചു. തനിക്ക് കിട്ടേണ്ട ആ സ്ഥാനത്തേ കുറിച്ച് ചോദിച്ചപ്പോൾ പ്രതികരിക്കാൻ തയാറായില്ല.
advertisement
ഒടുവിൽ വിഎസ്എസ്സി മുൻ ഡയറക്ടർ ഡോ. ബി എൻ സുരേഷ് ഇടപ്പെട്ടപ്പോഴാണ് ആറു മാസത്തിന് ശേഷമാണെങ്കിലും തനിക്ക് ഡയറക്ടറായി നിയമനം ലഭിച്ചതെന്നും പുസ്തകത്തിൽ പറയുന്നതായാണ് റിപ്പോർട്ട്. വേണ്ടത്ര പരീക്ഷണങ്ങളും അവലോകനങ്ങളും നടത്താതെ തിരക്കിട്ട് വിക്ഷേപിച്ചതാണ് ചന്ദ്രയാൻ 2 ദൗത്യത്തിന്റെ പരാജയത്തിനു കാരണമെന്ന വിമർശനവും പുസ്തകത്തിലുണ്ട്.
കോഴിക്കോട് ലിപി ബുക്സാണ് പുസ്തകത്തിന്റെ പ്രസാധകർ. കുട്ടിക്കാല ജീവിതം മുതൽ ചന്ദ്രയാൻ 3 ദൗത്യം വരെയുള്ള ജീവിതമാണ് എസ് സോമനാഥ് പരാമർശിക്കുന്നത്. ഒരു സാധാരണ കുടുംബത്തിൽ പിറന്ന് വേണ്ടത്ര മാർഗ്ഗ നിർദ്ദേശങ്ങളൊന്നും ലഭിക്കാതെ വിദ്യാഭ്യാസ കാലം മുഴുവൻ ദാരിദ്ര്യത്തിൽ കഴിഞ്ഞ ഒരു വ്യക്തി ഇന്ത്യൻ ബഹിരാകാശ ശാസ്ത്ര ഗവേഷണ കേന്ദ്രത്തിന്റെ ചെയർമാൻ ആവുകയും വളരെ ദുർഘടമായ ചന്ദ്രന്റെ തെക്കേമുനമ്പിലേക്ക് ഇന്ത്യയുടെ ഉപഗ്രഹത്തെ സോഫ്റ്റ് ലാൻറ് ചെയ്യിപ്പിക്കുകയും അങ്ങനെ ഇന്ത്യയെ ലോകരാജ്യങ്ങളുടെ മുകളിൽ പ്രതിഷ്ഠിക്കുകയും ചെയ്തത് എങ്ങനെയെന്ന പ്രചോദനാത്മകമായ കഥയാണ് 167 പേജുകൾ വരുന്ന ഈ പുസ്തകത്തിലുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
November 05, 2023 6:54 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൂടുതൽ വിവാദങ്ങള്‍ വേണ്ട; ആത്മകഥ പിൻവലിക്കുന്നുവെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ്