തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനെതിരെ നിയമ നടപടിക്കൊരുങ്ങി ജയിൽ ഡിജിപി ഋഷിരാജ് സിംഗ്. അട്ടക്കുളങ്ങര വനിതാ ജയിലിൽ കഴിയുന്ന സ്വപ്ന സുരേഷിനെ മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി തോമസ് ഐസക് എന്നിവരുടെ വക്താക്കൾ സന്ദർശിച്ചെന്ന ആരോപണത്തിലാണ് നടപടി. തോമസ് ഐസക്കുമായി സ്വപ്ന നേരത്തെ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു.
സ്വപ്നയെ അട്ടക്കുളങ്ങര ജയിലിൽ എത്തിച്ച ദിവസം പതിനഞ്ചോളം പേർ സന്ദർശിക്കാനെത്തി. വനിതാ ജയിൽ സൂപ്രണ്ട് ചട്ടവിരുദ്ധമായി സന്ദർശകരുടെ പേര് വിവരം രജിസ്റ്റർ ചെയ്യാതെ കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയെന്നും സുരേന്ദ്രൻ ആരോപിച്ചിരുന്നു. ജയിൽ വകുപ്പിനെ അവഹേളിക്കുന്ന അടിസ്ഥാന രഹിതമായ ആരോപണത്തിനെതിരെയാണ് ജയിൽ മേധാവി ഋഷിരാജ് സിംഗ് തന്നെ രംഗത്തെത്തിയത്.
സ്വപ്നയെ ഭർത്താവ്, രണ്ടു മക്കൾ, അമ്മ, സഹോദരൻ എന്നി അഞ്ചുപേർ മാത്രമാണ് ഇതുവരെ സന്ദർശിച്ചിട്ടുള്ളത്. മാത്രമല്ല ഈ കൂടിക്കാഴ്ചകൾ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലായിരുന്നു. ജയിൽ രജിസ്റ്ററിലും സിസിടിവി ദൃശ്യങ്ങളിലും ഇക്കാര്യങ്ങൾ വ്യക്തമാണെന്നും ജയിൽ വകുപ്പ് വ്യക്തമാക്കുന്നു. പ്രസ്താവന പിൻവലിച്ച് മാപ്പു പറഞ്ഞില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും ഋഷിരാജ് സിംഗ് ഇറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.