Gold Smuggling Case | സ്വപ്നയുടെ നിയമനം:10 ദിവസത്തിനിടെ നിലപാട് മാറ്റിയോ സർക്കാർ?
Gold Smuggling Case | സ്വപ്നയുടെ നിയമനം:10 ദിവസത്തിനിടെ നിലപാട് മാറ്റിയോ സർക്കാർ?
കേസ് ദേശീയ എൻ.ഐ.എ ഏറ്റെടുത്ത സാഹചര്യത്തിലാണ് സ്വപ്നയുടെ നിയമനം സംബന്ധിച്ച് മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും നിലപാട് മാറ്റം.
News18
Last Updated :
Share this:
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ഐ.ടി വകുപ്പിന് കീഴിൽ നിയമനം നൽകിയതു സംബന്ധിച്ച് നിലപാട് മാറ്റി മുഖ്യമന്ത്രി പിണറായി വിജയൻ. കേസ് വിവാദമായ ജൂലൈ ഏഴിന് മുഖ്യമന്ത്രി സ്വീകരിച്ച നിലപാടിന് വിരുദ്ധമാണ് എം ശിവശങ്കറിനെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ്. സ്വപ്നയ്ക്ക് ജോലി നൽകിയത് ഐ.ടി വകുപ്പല്ലെന്നും പ്ലേസ്മെന്റ് ഏജൻസി വഴിയായിരുന്നെന്നുമാണ് മുഖ്യമന്ത്രി ആദ്യം പറഞ്ഞിരുന്നത്.
ഐ.ടി വകുപ്പിന് കീഴിലുള്ള സ്പേസ് പാർക്ക് പദ്ധതിയുടെ ഓപ്പറേഷൻ മാനേജരായി നിയമിക്കാൻ ശുപാർശ ചെയ്തത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറാണെന്നാണ് സസ്പെൻഷൻ ഉത്തരവിൽ സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. യുഎഇ കോൺസുലേറ്റിൽ ജോലി ചെയ്തിരുന്ന സമയത്താണ് ഈ ശുപാർശയെന്നും ഉത്തരവിൽ പറയുന്നു. സ്വർണക്കടത്ത് കേസ് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്ത സാഹചര്യത്തിലാണ് സ്വപ്നയുടെ നിയമനം സംബന്ധിച്ച് മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും നിലപാട് മാറ്റം.
മുഖ്യമന്ത്രി പറഞ്ഞത്;
ജൂലൈ 7
‘ജോലി കൊടുത്തത് ഐടി വകുപ്പ് നേരിട്ടല്ല. വകുപ്പിന് ഇവരുമായി ഒരു ബന്ധവുമില്ല. പ്ലേസ്മെന്റ് ഏജൻസി വഴിയാണ് എത്തിയത്. അതിൽ അസ്വാഭാവികതയില്ല. അവർ സർക്കാരിനു വേണ്ടി ചെയ്ത ജോലിയിൽ തട്ടിപ്പുണ്ടെന്ന് പരാതിയില്ല’
സ്വപ്നയെ നിയമിച്ചതിന്റെ പൂർണ ഉത്തരവാദിത്തം കൺസൽറ്റൻസി കമ്പനിയായ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിനാണെന്നായിരുന്നു (പിഡബ്ല്യുസി) നേരത്തെ സർക്കാർ വ്യക്തമാക്കിയിരുന്നത്. എന്നാൽ പിഡബ്ല്യുസിയെ മറയാക്കി കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൽ സ്വപ്നയ്ക്ക് പിൻവാതിൽ നിയമനം നൽകുകയായിരുന്നെന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്.
യോഗ്യത പത്താം ക്ലാസ്; ശമ്പളം ഒരു ലക്ഷത്തിലേറെ
പത്താം ക്ലാസ് യോഗ്യത മാത്രമുള്ള സ്വപ്നയ്ക്ക് ഒരു ലക്ഷത്തിലേറെ രൂപയാണ് ശമ്പളം നൽകിയിരുന്നത്. സ്വപ്നയുടെ ശമ്പളത്തിനായി പിഡബ്ല്യുസിക്ക് 2.7 ലക്ഷം രൂപയാണ് പ്രതിമാസം സർക്കാർ നൽകിയിരുന്നത്.
നിയമനം ഇങ്ങനെ
ബഹിരാകാശ ഗവേഷണത്തിനുള്ള സ്പേസ് പാർക്ക് പദ്ധതിയിൽ ജൂനിയർ കൺസൽറ്റന്റ് ആയി സ്വപ്നയെ കൊണ്ടു വരാൻ പിഡബ്ല്യുസിയോട് ശിവശങ്കർ കഴിഞ്ഞ വർഷം ശുപാർശ ചെയ്യുന്നു.
പിഡബ്ല്യുസി നേരിട്ടുള്ള കൺസൽറ്റന്റുമാരെ മാത്രമാണ് നിയമിക്കാറ്. എന്നാൽ, സ്വപ്നയെ ഒരു ഇടനില കമ്പനി (ഫരീദാബാദിലെ വിഷൻ ടെക്നോളജി) ജീവനക്കാരി എന്ന ലേബലിൽ സർക്കാരിലേക്ക് അയയ്ക്കുന്നു.
വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടും നേരത്തേ പൊലീസ് കേസിൽ ഉൾപ്പെട്ടിട്ടും വിഷൻ ടെക്നോളജിയുടെ പരിശോധനയിൽ ക്ലീൻ ചിറ്റ്.
ഒക്ടോബറിൽ പേരിനൊരു ഇന്റർവ്യൂ. കരാർ ജീവനക്കാരിയായിട്ടും സർക്കാർ മുദ്രയുള്ള ഐഡി കാർഡും വിസിറ്റിങ് കാർഡും.
ഏപ്രിൽ 20ന് തീരേണ്ട കരാർ വീണ്ടും 6 മാസം നീട്ടി. ഒടുവിൽ എൻഐഎയുടെ പിടിയിൽ.
'റിവേഴ്സ് റഫറൽ' തട്ടിപ്പ്
സർക്കാരിന്റെ പദ്ധതികളിൽ വിദഗ്ധ സഹായത്തിനായി കൺസൽറ്റന്റുമാരെ നിയോഗിക്കാറുണ്ട്. ഓരോ പദ്ധതിക്കും യോഗ്യരായ കൺസൽറ്റന്റുമാരെ കൺസൽറ്റൻസി സ്ഥാപനങ്ങൾ കണ്ടെത്തുകയാണ് വേണ്ടത്.
ഇതിനു വിപരീതമായ ‘റിവേഴ്സ് റഫറൽ’ രീതിയാണ് ഇവിടെ സ്വീകരിച്ചത്. തന്റെ സുഹൃത്ത് സ്വപ്നയെ കൺസൽറ്റന്റായി നിയോഗിക്കണമെന്ന് ശിവശങ്കർ ആദ്യമേ ആവശ്യപ്പെട്ടു. അതുപ്രകാരം പിഡബ്ല്യുസി സ്വപ്നയെ നിർദേശിച്ചു. അങ്ങനെ, ഉന്നത തസ്തികയിലേക്ക് പരസ്യമോ അപേക്ഷ ക്ഷണിക്കലോ ഇല്ലാതെ, കൺസൽറ്റൻസിയുടെ ചുമലിൽ ചാരി സ്വപ്നയെ സർക്കാർ പദ്ധതിയിൽ എത്തിച്ചു.
ശമ്പളത്തുക ഉൾപ്പെടെ കൺസൽറ്റൻസി കമ്പനിക്കാണ് നൽകുക; വ്യക്തിക്കല്ല. വിവാദമായാൽ കരാർ ജീവനക്കാരി പോലുമല്ലെന്നു ചൂണ്ടിക്കാട്ടി കൈ കഴുകാം.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.