കൊച്ചി: കോടതിക്കെതിരായ ഓൺലൈൻ ആക്രമണത്തിൽ കടുത്ത ഭാഷയിൽ അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. കോടതിക്കെതിരായ വിമർശനങ്ങളിൽ ഭയപ്പെടില്ല. ജഡ്ജിമാര്‍ സൈബര്‍ ആക്രമണം നേരിടുകയാണ്. ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുമ്പോള്‍ വിമര്‍ശനമുയരുന്നു. ബോട്ടപകടത്തില്‍ സ്വമേധയാ കോടതി കേസെടുത്തതിലാണ് ചിലര്‍ക്ക് വിഷമം. കോടതി ഇടപെടാന്‍ പാടില്ലെന്ന് പറയുന്നതിന്റെ കാരണം എന്തെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.
നാട്ടിൽ ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ കോടതിക്ക് കണ്ണടച്ചിരിക്കാനാകില്ലെന്ന് ജസ്റ്റിസ് ദേവൻരാമചന്ദ്രൻ ഓർമിപ്പിച്ചു. കോടതിക്ക് ഉത്തരവാദിത്തം ജനങ്ങളോടാണ്. ജനങ്ങള്‍ക്കു വേണ്ടി സംസാരിക്കുമ്പോള്‍ സര്‍ക്കാര്‍ വിരുദ്ധമെന്ന് ചിത്രീകരിക്കുന്നു. ഉത്തരവാദപ്പെട്ടവരില്‍ നിന്നുവരെ വിമര്‍ശനം ഉണ്ടാകുന്നു. എന്തുപറഞ്ഞാലും കേള്‍ക്കാത്തവരാണ് ഇത്തരത്തില്‍ കോടതിക്കെതിരെ എഴുതുന്നതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
ഡോക്ടറെ കുത്തിക്കൊന്ന കേസിലും ബോട്ട് അപകട കേസിലും ഒരു വിഭാഗം ആളുകൾ അടിസ്ഥാന രഹിതമായ വിമർശനങ്ങളും ആക്ഷേപങ്ങളും നടത്തുകയാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. സഹിഷ്ണുതയുടെ ലക്ഷ്മണ രേഖ ഭേദിച്ചു. ഇതിൽ ഒന്നും ഭയപ്പെടില്ല. കോടതിക്ക് ജനങ്ങളോടാണ് ബാധ്യത. ഭരണഘടന പ്രകാരമാണ് പ്രവർത്തിക്കുന്നതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
Also Read- ‘ഡോ.വന്ദനയുടേത് ബോധപൂര്‍വമുള്ള കൊലപാതകം’; പ്രതിക്ക് ഏറ്റവും വലിയ ശിക്ഷ കൊടുക്കണമെന്ന് സഹപാഠികള്‍
ഉത്തരവാദിത്തപ്പെട്ടവര്‍ പരാജയപ്പെടുമ്പോഴാണ് കോടതി ഇടപെടുന്നതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. സര്‍ക്കാരിന് ഇല്ലാത്ത സങ്കടമാണ് ചിലര്‍ക്ക്. സിസ്റ്റം പരാജയപ്പെട്ടുവെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിച്ചതാണ്. പറയാനുള്ളത് മുഖത്തു നോക്കിപറയണം. ചീത്ത വിളിക്കുന്നവര്‍ക്ക് അതു തുടരാം. അതൊന്നും കാര്യമാക്കുന്നില്ല. കോടതിയുടെ ശബ്ദം അടിച്ചമര്‍ത്താനാകില്ലെന്നും ജസ്റ്റിസ് ദേവൻരാമചന്ദ്രൻ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: High court, Justice Devan Ramachandran, Tanur boat tragedy