തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ വനിതാ കൗൺസിലർമാർക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും നഗരസഭ എൽഡിഎഫ് പാർലമെൻററി പാർട്ടി സെക്രട്ടറിയുമായ ഡിആർ അനിലിനെതിരെ നടപടിയെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അദ്ദേഹം രാജിവെക്കാൻ തയ്യാറായില്ലെങ്കിൽ പുറത്താക്കണം. സ്ത്രീകളെ അവഹേളിച്ച ഡിആർ അനിലിനെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യണം. മുമ്പ് ഡെപ്യൂട്ടി മേയറും വനിതാ കൗൺസിലർമാർക്കെതിരെ ലൈംഗികാധിക്ഷേപം നടത്തിയിരുന്നു. ഇടതുപക്ഷത്തിൻ്റെ സ്ത്രീവിരുദ്ധ സമീപനത്തിൻ്റെ ഉദാഹരണമാണ് തിരുവനന്തപുരം കോർപ്പറേഷനെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
മേയറുടെ നേതൃത്വത്തിൽ നടന്ന പിൻവാതിൽ നിയമനങ്ങൾക്കും അഴിമതിക്കുമെതിരെ പ്രതിഷേധിച്ച ഒൻപത് ബിജെപി കൗൺസിലർമാർക്കെതിരെ നടപടിയെടുത്തത് ജനാധിപത്യവിരുദ്ധമാണ്. സിപിഎമ്മിൻ്റെ ഫാസിസ്റ്റ് സമീപനമാണ് ഈ നടപടിയിലൂടെ വ്യക്തമായിരിക്കുന്നത്. സത്യപ്രതിജ്ഞാലംഘനം നടത്തിയ മേയർക്കെതിരെയാണ് നടപടിയെടുക്കേണ്ടത്. നഗരസഭ ഭരണ സമിതി പിരിച്ചുവിടുകയാണ് വേണ്ടത്. സസ്പെൻഷൻ നടപടികൾക്ക് മുമ്പിൽ ബിജെപി മുട്ടുമടക്കില്ല. സമരം കൂടുതൽ ശക്തമാക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
‘പൈസയാണ് ആവശ്യമെങ്കിൽ വേറെ പണിക്ക് പോണം’ എന്നായിരുന്നു ഡിആര്‍ അനിലിന്‍റെ പരാമര്‍ശം. പിന്നാലെ പ്രതിഷേധവുമായി ബിജെപി കൗൺസിലർമാർ രംഗത്തെത്തി. എന്നാൽ, സ്ത്രീകളെ അധിക്ഷേപിച്ചിട്ടില്ലെന്ന് ഡി.ആർ.അനിൽ പ്രതികരിച്ചു. അനിലിനെ സംരക്ഷിച്ച് മേയർ ആര്യാ രാജേന്ദ്രനും രംഗത്തെത്തി. അനിലിന്റെ പരാമർശം ശ്രദ്ധയിൽപ്പെട്ടില്ലെന്നായിരുന്നു മേയറുടെ നിലപാട്.
നിയമന കത്ത് വിവാദവുമായി ബന്ധപ്പെട്ട് കൗണ്‍സില്‍ യോഗത്തിനിടെ ബിജെപി, സിപിഎം കൗൺസിലർമാർ ഏറ്റുമുട്ടിയിരുന്നു. ബാനർ ഉയർത്തി എത്തിയ ബിജെപി വനിതാ കൗണ്‍സിലര്‍മാര്‍, മേയറെ തടയാന്‍ കൗണ്‍സില്‍ ഹാളില്‍ കിടന്ന് പ്രതിഷേധിച്ചു. പോലീസ് ബലം പ്രയോഗിച്ചാണ് പ്രവര്‍ത്തകരെ നീക്കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.