തിരുവനന്തപുരം: ക്ഷേത്രങ്ങൾ തുറന്നതിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച കേന്ദ്ര മന്ത്രി വി. മുരളീധരന് മറുപടിയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സംസ്ഥാനം ആരാധനാലയങ്ങൾ തുറന്നില്ലെങ്കിൽ ഒരു ശബരിമല ആവർത്തിച്ച് കളയാം എന്ന ലക്ഷ്യം ഉണ്ടായിരുന്നത് കൊണ്ടാണ് ബിജെപി നേതാക്കൾ ഇപ്പോൾ വിമർശനം ഉന്നയിക്കുന്നതെന്ന് കടകംപള്ളി ആരോപിച്ചു. ആരാധനാലയങ്ങൾ തുറന്നത് ദുരൂഹമാണെന്നായിരുന്നു കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ വിമർശനം.
കേന്ദ്രം നിർദ്ദേശങ്ങൾ വായിച്ച് നോക്കിയിട്ട് വേണം കേരളത്തിന്റെ മുകളിൽ കുതിര കയറാൻ. തിരുത്തണമെങ്കിൽ സംസ്ഥാനത്തെയല്ല, പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തര മന്ത്രിയെയുമാണ് തിരുത്തേണ്ടത്. മൂന്നം കിട നേതാവ് സംസാരിക്കുന്നത് പോലെ കേന്ദ്രമന്ത്രി സംസാരിക്കരുത്. കേന്ദ്ര നിർദ്ദേശങ്ങളെ സഹമന്ത്രി വെല്ലുവിളിക്കുകയാണ്. യാഥാർത്ഥ നിരീശ്വര വാദികളാണ് ബി.ജി.പിക്കാരെന്നും കടകംപള്ളി ആരോപിച്ചു.
കേന്ദ്ര നിർദ്ദേശം അനുസരിച്ച് എല്ലാ സുരക്ഷ മാനദണ്ഡങ്ങളും ക്ഷേത്രങ്ങളിൽ പാലിക്കുന്നുണ്ട്. സമൂഹവ്യാപനം തടയുന്നതിനുള്ള എല്ലാ ഉപാധികളും സ്വീകരിച്ചാണ് ആരാധനാലയങ്ങൾ തുറന്നത്. ഇതുവരെയുള്ള കേന്ദ്ര നിർദ്ദേശങ്ങൾ എല്ലാം സംസ്ഥാനം പാലിച്ചാണ് മുന്നോട്ട് പോയത്. അതിനാലാണ് പാട്ട കൊട്ടാൻ പറഞ്ഞപ്പോൾ പാട്ട കൊട്ടിയതും, വിളക്ക് കത്തിച്ചതെന്നും മന്ത്രി പറഞ്ഞു.
ക്ഷേത്രങ്ങളിൽ സാമ്പത്തികം വരുന്നുണ്ടെങ്കിൽ വരട്ടെ. ആ വരുമാനം ആരും എടുത്തോണ്ട് പോകില്ല. ക്ഷേത്രത്തിൽ വിളക്ക് കത്തിക്കാനുള്ള എണ്ണ വാങ്ങാനാണ് അത് ഉപയോഗിക്കുന്നതെന്നും ദേവസ്വം മന്ത്രി പറഞ്ഞു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.